ദിലീപിന് അങ്കമാലി കോടതിയില്‍ നിന്ന് എട്ടിന്റെ പണി; ഹര്‍ജി തള്ളി.... വിചാരണം എറണാകുളം ജില്ലാ സെഷൻസിൽ
Recommended Video

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിന് കോടതിയില്‍ നിന്ന് തിരിച്ചടി. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി കോടതി തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ഹര്‍ജി തള്ളിയത്.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പുകള്‍ വേണം എന്നതായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ 180 ഓളം തെളിവുകള്‍ മാത്രമാണ് ദിലീപിന് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ദിലീപിന്റെ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയിലേക്ക് നീങ്ങുകയാണ്. എറണാകുളം ജില്ല സെഷന്‍സ് കോടതിയില്‍ ആയിരിക്കും വിചാരണ നടക്കുക.

ദിലീപിന്റെ പ്രതീക്ഷ
നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കോടതി വഴി ലഭിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ദിലീപ്. കേസിലെ പ്രതിക്ക് അത് ലഭിക്കാനുള്ള അവകാശം ഉണ്ടെന്ന വാദം ആയിരുന്നു കോടതിയില്‍ ഉന്നയിക്കപ്പെട്ടത്.

കൊടുക്കാന്‍ പറ്റില്ല
തുടക്കം മുതലേ ഇതിന് എതിരായുള്ള നിലപാടിലായിരുന്നു പ്രോസിക്യൂഷന്‍. കോടതിയില്‍ അതി ശക്തമായി തന്നെ ഇതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാലും ചില രേഖകള്‍ ദിലീപിന് ലഭിക്കുക തന്നെ ചെയ്തു.

സിസിടിവി ദൃശ്യങ്ങള്‍ അടക്കം
സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും അടക്കം 180 ല്‍ പരം രേഖകള്‍ ദിലീപിന് ലഭിച്ചിട്ടുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഈ രേഖകളുടെ പകര്‍പ്പുകള്‍ പ്രോസിക്യൂഷന്‍ ദിലീപിന് കൈമാറിയത്. ഇതിനേയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

ഒടുവില്‍ കോടതിയും
നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്നാണ് ഒടുവില്‍ കോടതിയും വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ന്ന് ദിലീപിന്റെ ഹര്‍ജിയും തള്ളുകയായിരുന്നു. കേസില്‍ ദിലീപിന് ഏറ്റ തിരിച്ചടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

സ്ത്രീ ശബ്ദം
മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. അതിന് ശേഷം ആയിരുന്നു ദിലീപ് മറ്റൊരു ഹര്‍ജി നല്‍കിയത്. അതില്‍ വീഡിയോയില്‍ നിന്ന് എഡിറ്റ് ചെയ്ത് മാറ്റിയ ഒരു സ്ത്രീ ശബ്ദത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ടായിരുന്നു.

ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യില്‍?
നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടോ എന്ന രീതിയില്‍ പോലും പ്രോസിക്യൂഷന്‍ സംശയം ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളിലെ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങള്‍ പോലും ഹര്‍ജിയില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു എന്നതായിരുന്നു ഇത്തരം ഒരു ആരോപണത്തിന് കാരണം.

പുറത്തായാല്‍
ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറിയാല്‍ അത് പുറത്ത് പോകാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ദിലീപ് നടിയെ കൂടുതല്‍ അപമാനിക്കാന്‍ ശ്രമിച്ചേക്കും എന്ന ആശങ്കയും പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ചിരുന്നു.

വേറേയും രേഖകള്‍
കേസില്‍ ദിലീപിന് കൈമാറാത്ത വേറേയും രേഖകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ, വിചാരണയില്‍ ഏറ്റവും അധികം നിര്‍ണായകമാവുക ആ രേഖകള്‍ തന്നെ ആയിരിക്കും. അത് എന്താണെന്നാണ് ഇനി അറിയേണ്ടത്.

വിചാരണ തുടങ്ങുന്നു
കേസില്‍ അധികം വൈകാതെ തന്നെ വിചാരണ തുടങ്ങും. എറണാകുളം ജില്ല സെഷന്‍സ് കോടതിയില്‍ ആയിരിക്കും കേരളം ഉറ്റുനോക്കുന്ന കേസിന്റെ വിചാരണ നടക്കുക. അത് ഏത് തരത്തില്‍ ആയിരിക്കും എന്ന കാര്യങ്ങള്‍ വഴിയേ അറിയും.

സുനിയെ അറിയില്ല
പള്‍സര്‍ സുനിയെ അറിയുകയേ ഇല്ലെന്ന വാദം ആയിരുന്നു ദിലീപ് തുടക്കം മുതലേ ഉയര്‍ത്തിയത്. എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത് തെളിയിക്കാന്‍ പോലീസിന്റെ കൈവശം എന്ത് രേഖയാണ് ഉള്ളത് എന്നറിയാനും ജനം കാത്തിരിക്കുകയാണ്.












Click it and Unblock the Notifications