ആദ്യം നടന്... പിന്നെ നടിയ്ക്ക്; പള്‍സര്‍ സുനി ദൃശ്യങ്ങള്‍ കൈമാറിയത് ഇങ്ങനെ! എന്താണ് സാന്‍വിച്ച് കോൾ?
കൊച്ചി: നടിയെ അതി ക്രൂരമായി ആക്രമിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത പള്‍സര്‍ സുനി വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. പകര്‍ത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതിന് ശേഷമാണ് സുനി കൈമാറിയത് എന്നും തെളിഞ്ഞിരിക്കുന്നു.
പള്‍സര്‍ സുനിയെ കണ്ടിട്ട് പോലും ഇല്ലെന്നാണ് നടന്‍ ദിലീപ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ സുനി ഉണ്ടായിരുന്നു എന്ന കാര്യം വെളിപ്പെട്ട് കഴിഞ്ഞു.
പള്‍സര്‍ സുനിയും ദിലീപും നേരിട്ട് ഫോണ്‍ വഴി ബന്ധപ്പെട്ടോ എന്ന കാര്യം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ സാന്‍വിച്ച് കോള്‍ എന്ന ക്രിമിനല്‍ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയവും പോലീസ് ഉയര്‍ത്തുന്നുണ്ട്.
ദൃശ്യങ്ങള്‍
49 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പള്‍സര്‍ സുനി പകര്‍ത്തിയത്. അത് പിന്നീട് എഡിറ്റ് ചെയ്ത് ആറ് ക്ലിപ്പുകളാക്കി മെമ്മറി കാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
സിനിമ സെറ്റില്‍
പകര്‍ത്തിയ ദൃശ്യങ്ങള്‍ ആരോപണ വിധേയനായ നടന് കാണിച്ചുകൊടുത്തു എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. സിനിമ ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ചാണ് ദൃശ്യങ്ങള്‍ കാണിച്ചത് എന്നാണത്രെ പള്‍സര്‍ സുനിയുടെ മൊഴി.
നടിയ്ക്ക് കൈമാറി
പകര്‍ത്തിയ ദൃശ്യങ്ങളുടെ കോപ്പി യുവ നടിയ്ക്ക് കൈമാറിയെന്നും സുനി പറഞ്ഞിട്ടുണ്ടത്രെ. സൂക്ഷിച്ചുവയ്ക്കാനാണ് ഇത് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആശയക്കുഴപ്പം ഏറെ
നടി ആക്രമിക്കപ്പെട്ടതിന് ശേഷം അതിന് പിന്നില്‍ പള്‍സര്‍ സുനി ആണെന്ന് വ്യക്തമായിരുന്നു. ഈ ഘട്ടത്തില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡുമായി നടന്‍ ഉള്ള ഷൂട്ടിങ് സെറ്റില്‍ പോയി എന്നത് വിശ്വാസ യോഗ്യമല്ല. അതിനുള്ള സമയം ലഭിച്ചിരിക്കാനും സാധ്യതയില്ല.
എല്ലാം പ്രചരിക്കുന്നതോ?
കേസില്‍ കുടുങ്ങിയ പള്‍സര്‍ സുനി രക്ഷപ്പെടാന്‍ നടത്തുന്ന അവസാന ശ്രമമാണോ ഇത് എന്ന സംശയം ഇപ്പോഴും ബലപ്പെടുകയാണ്. എന്നാല്‍ അന്വേഷണത്തില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അതിലും ഞെട്ടിപ്പിക്കുന്നവയാണ്.
നേരിട്ട് ബന്ധപ്പെട്ടിട്ടില്ല
ആരോപണ വിധേയനായ നടനും പള്‍സര്‍ സുനിയും നേരിട്ട് ബന്ധപ്പെട്ടതായി തെളിയിക്കുന്ന ഒരു വിവരവും പോലീസിന്റെ കൈയ്യില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടന്റെ സഹായിയെ പല തവണ വിളിച്ചിട്ടും ഉണ്ട്.
സാന്‍വിച്ച് കോള്‍?
ഈ സാഹചര്യത്തിലാണ് പോലീസ് സാന്‍വിച്ച് കോള്‍ എന്ന ക്രിമിനല്‍ പദ്ധതിയും സംശയിക്കുന്നത്. പല ഗൂഢാലോചനകളിലും എണ്ണംപറഞ്ഞ ക്രിമിനലുകള്‍ ഉപയോഗിക്കുന്ന വിദ്യയാണിത്..
ഒന്നും നേരിട്ട് ചെയ്യില്ല
കേസില്‍ ഗൂഢാലോചന നടത്തുന്ന ആളും കുറ്റം ചെയ്യുന്ന ആളും തമ്മില്‍ നേരിട്ട് സ്വന്തം ഫോണില്‍ പരസ്പരം ബന്ധപ്പെടുകയേ ഇല്ല. പകരം രണ്ട് പേരും മറ്റേതെങ്കിലും വ്യക്തികളെ ഉപയോഗിക്കും.
എ,ബി,സി,ഡി
ഗൂഢാലോചന നടത്തുന്നത് 'എ' ആണെന്ന് കരുതുക. കുറ്റകൃത്യം ചെയ്യുന്നത് 'ഡി'യും. ഇവര്‍ തമ്മിലായിരിക്കില്ല ഒരിക്കലും ആശയ വിനിമയം, കേസുമായി ബന്ധമില്ലാത്ത 'ബി'യും 'സി'യും ആയിരിക്കും പരസ്പരം ബന്ധപ്പെടുക.
കണ്ടെത്താന്‍ പ്രയാസം
ഇത്തരം സങ്കേതം ഉപയോഗിക്കുമ്പോള്‍ ഗൂഢാലോചനക്കാരനും പ്രതിയും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഈ കേസിലും അത്തരം സങ്കേതം ഉപയോഗിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.