തിരുവനന്തപുരം ബിജെപി കൗൺസിലർക്കു നേരെ ആക്രമണം: 9 പേർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ബൈക്കുകളിലെത്തിയ ഏഴംഗ മുഖംമൂടി സംഘം നഗരസഭാ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പനംകോട് സജിയെ വെട്ടിവീഴ്‌ത്തി.ന്യൂറോ ഐസിയിൽ കഴിയുന്ന സജി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ 9.45 നാണ് സജിക്ക് നേരെ ആക്രമണം നടന്നത്.വള്ളക്കടവിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തശേഷം ബൈക്കിൽ ബിജെപി കരമന ഏരിയ സെക്രട്ടറി പ്രകാശിനോടൊപ്പം വരികയായിരുന്ന സജിയെ ശ്രീവരാഹം ജംഗ്ഷനിൽ മുഖംമൂടി ധരിച്ച പത്തോളം പേർ ആക്രമിക്കുകയായിരുന്നു.
പ്രകാശിനും പരിക്കേറ്റു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പ്രകാശിന്റെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ 9 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ്അറിയിച്ചു.തലയ്ക്കു മുന്നിലും പിന്നിലും കഴുത്തിലും സജിക്ക് വെട്ടേറ്റിട്ടുണ്ട്. കമ്പിവടി കൊണ്ട് ദേഹത്ത് അടിക്കുകയും ചെയ്തു. സജി അപകടനില തരണംചെയ്തെന്നും അബോധാവസ്ഥയിലല്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മേലാങ്കോട് കൗൺസിലറായ സജിയെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയ്ക്ക് 150 മീറ്റർ അടുത്തുള്ള ടയർ കടയ്ക്ക് മുന്നിൽ വച്ചാണ് ആക്രമിച്ചത്. തൊട്ടടുത്ത് രണ്ട് കടകളിൽ നിരവധി പേർ നോക്കിനിൽക്കെയാണ് മാരകായുധങ്ങളുമായി ഏഴംഗസംഘം ആക്രമണം നടത്തിയത്. ചിലർ ഹെൽമറ്റ് ധരിച്ചിരുന്നു. മൂന്നുപേർ മുഖം മറച്ചിരുന്നില്ല. ഒമ്പതുപേരടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നാണ് സജിയുടെ മൊഴി. അക്രമത്തിൽ പ്രതിഷേധിച്ച് കരമന മുതൽ നേമം വരെ പ്രദേശങ്ങളിൽ ഇന്നലെ കടകളടച്ച് ഹർത്താലാചരിച്ചു. ബിജെപി നേതാക്കളായ വി മുരളീധരൻ എംപി , ഒ രാജഗോപാൽ എംഎൽഎ എന്നിവർ സജിയെ സന്ദർശിച്ചു.