അട്ടക്കുളങ്ങര ജയിൽ ചാടിയ സംഭവം; സൂപ്രണ്ടിന് സസ്പെൻഷൻ, 2 താൽക്കാലിക വാർഡറെ പിരിച്ചുവിട്ടു!!
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് രണ്ട് റിമാന്റ് പ്രതികൾ ചാടിപ്പോയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ. രണ്ട് താൽക്കാലിക വാർഡർമാരെ പിരിച്ചുവിടുകയും ചെയ്തു. തടവുകാരെ നിരീക്ഷിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ തന്നെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടികൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. യിലിലെ സുരക്ഷ അവലോകനം ചെയ്യുന്നതിലും വീഴ്ചയുണ്ടായതായി കണ്ടെത്തി. ജയില്‍ ഡിഐജി തയാറാക്കിയ റിപ്പോര്‍ട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനാണു കൈമാറിയത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് നഗരമധ്യത്തിലെ വനിതാ ജയിലിൽ നിന്നും തടവുകാരികൾ പട്ടാപ്പകൽ രക്ഷപെടുന്നത്. വർക്കല സ്വദേശിയായ മോഷണക്കേസ് പ്രതി സന്ധ്യയും കല്ലറ പാങ്ങോട് സ്വദേശിയും തട്ടിപ്പ് കേസ് പ്രതിയുമായ ശിൽപ്പയുമായി ജയിൽ ചാടിയത്. ജയിൽ വളപ്പിന്റെ പിൻവശത്ത് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് ചുറ്റുമതിലിന് അൽപം ഉയരക്കുറവുണ്ട്. അതുവ ഴിയായിരിക്കാം ചാടിയതെന്നാണ് കരുതുന്നത്.ജയിൽ ചാടുന്നതിനായി ദിവസങ്ങൾ നീണ്ട ആസൂത്രണം നടത്തിയതായി യുവതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
മോഷണ തട്ടിപ്പ് കേസുകളിൽ പ്രതികളായി പോലീസ് പിടികൂടിയതോടെയാണ് സന്ധ്യയും ശിൽപയും അട്ടക്കുളങ്ങരയിലെ വനിത ജയിലിലെത്തുന്നത്. അഭിഭാഷകനുമായി സംസാരിക്കവേ ആറ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മനസിലായതോടെയാണ് രക്ഷപ്പെടാൻ തീരുമാനിച്ചതെന്ന് യുവതികൾ പോലീസിനോട് പറഞ്ഞു.
അട്ടക്കുളങ്ങരജയിൽ മതിലിൽ കയറി റോഡിലേക്ക് ചാടിയ ഇവർ അതുവഴി വന്ന ഓട്ടോറിക്ഷ കൈകാണിച്ച് നിർത്തി. അതിൽ കയറി എസ്എടി ആശുപത്രിയിലെത്തി. കൈവശം പണമില്ലാതിരുന്ന ഇവർ പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് ആട്ടോക്കാരനെ പറ്റിച്ച് മുങ്ങി. തിരിച്ചറിയാതിരിക്കാൻരോഗികളുടെ വസ്ത്രങ്ങൾ കൈക്കലാക്കി ഡ്രസ് മാറി.
നഗരത്തിലെത്തി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചു. രാത്രിയിൽ ബസിൽ പാരിപ്പള്ളി വഴി വർക്കലയിലെത്തിയ ഇവർ വീടിന്റെ ടെറസിൽ കിടന്നുറങ്ങി. പുലർച്ചെ വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ അവിടെ നിന്ന് ഓട്ടോയിൽ കയറി. സംശയം തോനോനിയ ഓട്ടോ ഡ്രൈവറാണ് പോലീസിൽ അറിയിച്ചത്.