എസ്എഫ്ഐയും എബിവിപിയും 'കലിച്ചു', പരീക്ഷകൾ ത്രിശങ്കുവിൽ
സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള 5 എൻജിനീയറിംഗ് കോളേജുകളിൽ ബി ടെക് ഒന്നാം സെമസ്റ്റർ പരീക്ഷ മുടങ്ങി.
ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാരോപിച്ച് എസ് എഫ് ഐ, എബി വി പി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ മുങ്ങി സാങ്കേതിക സര്‍വ്വകലാശാലയുടെ 5 കോളേജുകളില്‍ പരീക്ഷ മുടങ്ങി. ബി ടെക് ഒന്നാം സെമസ്റ്റര്‍ പരീക്ഷയാണ് പ്രതിഷേധത്തെത്തുടര്‍ന്ന് മുടങ്ങിയത്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളേജ്, ബാര്‍ട്ടണ്‍ ഹില്‍, പാപ്പനംകോട് എസ് എ ടി കോളേജ്, തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജ്, പാലക്കാട് സിവിടി കോളേജ്, ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിംഗ് കോളേജ്, മുട്ടത്തറ ഗവ. എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമായത്. ഈ 5 കോളേജുകളിലൊഴികെ സംസ്ഥാനത്തെ മറ്റു കോളേജുകളില്‍ പരീക്ഷ തടസ്സമില്ലാതെ നടന്നു.
എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. പ്രതിഷേധക്കാര്‍ പരീക്ഷാ ഹാളില്‍ കയറി ചോദ്യപേപ്പര്‍ കൈക്കലാക്കുകയായിരുന്നുവെന്ന് സര്‍വ്വകലാശാലാ അധികൃതര്‍ ആരോപിക്കുന്നു. എന്നാൽ പരീക്ഷകൾ തടഞ്ഞിട്ടില്ലെന്നും സർവ്വകലാശാലയുടെ നിലപാടിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ വാക്കൌട്ട് നടത്തുകയായിരുന്നവെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി വിജിൻ വൺ ഇന്ത്യയോട് പറഞ്ഞു. സർവ്വകലാശാല സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ് വെയർ ഉപയോഗിച്ചോ അതല്ലെങ്കിൽ അച്ചടിച്ച ചോദ്യപേപ്പർ ഉപയോഗിച്ചോ പരീക്ഷ നടത്തണമെന്നാണ് എസ് എഫ് ഐ ഉന്നയിക്കുന്ന ആവശ്യം.
നേരത്തെ ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത് വിവാദമായിരുന്നു. 6 മാസം കൊണ്ട് സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ് വെയർ ഉപയോഗിച്ച് പരീക്ഷ നടത്തുമെന്നായിരുന്നു അന്ന് സർവ്വകലാശാല ഉറപ്പ് നൽകിയിരുന്നത്. പരീക്ഷാ നടത്തിപ്പ് സർക്കാർ സ്ഥാപനമായ കെൽട്രോണിനെ ഏൽപ്പിച്ചെങ്കിലും കെൽട്രോൺ അത് സ്വകാര്യ സ്ഥാപനത്തെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പലതവണ ചോദ്യ പേപ്പറുകൾ ചോർന്നതായും എസ് എഫ് ഐ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ ഈ മാസം 2ന് നടത്താനിരുന്ന പരീക്ഷ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ നിര്‍ദേശത്തെ തുര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാലീ നീക്കവും വിമർശനത്തിനിടയാക്കിയതോടെ പരീക്ഷകള്‍ എത്രയും പെട്ടെന്ന് നടത്താന്‍ സര്‍വ്വകലാശാല തീരുമാനിക്കുകയയിരുന്നു. പരീക്ഷാ തീയതി നേരത്തെ അറിയിക്കാത്തതിനാല്‍ പഠിക്കാന്‍ സമയം ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്നു.
പരീക്ഷ മുടങ്ങിയ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.അതേസമയം വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എസ് എഫ് ഐയും എബി വിപിയും.