ചെന്നിത്തല പറഞ്ഞതിന് പിന്നേയും തെളിവുകള്‍! യുഡിഎഫിന്റെ അനധികൃത നിയമനങ്ങളുടെ രേഖകള്‍ പുറത്ത്
തിരുവനന്തപുരം: ഐശ്വര്യ കേരള യാത്രക്കിടെമാധ്യമ പ്രവര്‍ത്തകരെ കണ്ട രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങള് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊണ്ടായിരുന്നു ജനം അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് എന്നായിരുന്നു പരാമര്‍ശം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കൂടുതല്‍ അനധികൃത നിയമനങ്ങളെ കുറിച്ചും അന്ന് ശുപാര്‍ശകള്‍ നടത്തിയവരെ കുറിച്ചും ഒക്കെയുള്ള രേഖകള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. വിശദാംശങ്ങള്‍ നോക്കാം...

കേരള ഹൗസില്‍
ദില്ലി കേരള ഹൗസിലെ അനധികൃത നിയമനങ്ങളെ കുറിച്ചാണ് ഇപ്പോള്‍ രേഖകള്‍ പുറത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 2015 മാര്‍ച്ച് നാലിന് ആണ് അനധികൃത സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് എന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.

38 പേര്‍
കേരള ഹൗസില്‍ ജോലി ചെയ്തിരുന്ന 38 താത്കാലിക ജീവനക്കാരെ ആണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അന്ന് സ്ഥിരപ്പെടുത്തിയത്. മൂന്ന് വര്‍ഷമായി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെ ആണ് സ്ഥിരപ്പെടുത്താന്‍ അന്ന് മന്ത്രിസഭ തീരുമാനിച്ചത്. രണ്ട് വര്‍ഷം താത്കാലിക സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരെ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സ്ഥിരപ്പെടുത്താനും അന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു.

എതിര്‍പ്പ് മറികടന്ന് നിയമനങ്ങള്‍
ധനവകുപ്പും പൊതുഭരണ വകുപ്പും ശക്തമായി എതിര്‍പ്പുന്നയിച്ചിട്ടും അന്ന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമും പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാലും ആയിരുന്നു ഈ നിയമനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

പത്ത് വര്‍ഷമെങ്കിലും
പത്ത് വര്‍ഷമെങ്കിലും താത്കാലിക സര്‍വ്വീസ് പൂര്‍ത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്തരുത് എന്നായിരുന്നു ധനവകുപ്പിന്റേയും പൊതുഭരണ വകുപ്പിന്റേയും നിര്‍ദ്ദേശം. ഔട്ട് ഓഫ് അജണ്ടയായിട്ടായിരുന്നു അന്ന് മന്ത്രിസഭ ഈ വിഷയം പരിഗണിച്ചതും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചതും.

ശുപാര്‍ശകളുടെ ബഹളം
ഒരുപാട് പേരുടെ ശുപാര്‍ശകളാണ് ഈ താത്കാലിക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു എന്‍ ശക്തന്‍, എംഎല്‍എ ആയിരുന്ന ആര്‍ ശെല്‍വരാജ്, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, എന്‍ജിഒ അസോസിയേഷന്‍ തുടങ്ങിയവര്‍ ലെറ്റര്‍പാഡില്‍ നല്‍കിയ ശുപാര്‍ശ കത്തുകളും പുറത്ത് വന്നിട്ടുണ്ട്.

തിരിച്ചടിച്ചു
സംസ്ഥാന സര്‍ക്കാര്‍ അനധികൃത നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടത്തുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെ ആണ് ഈ രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ ഇതിന് കൂടി മറുപടി പറയേണ്ട അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കണക്ക് സഹിതം
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അനധികൃത നിയമനങ്ങളുടെ കണക്ക് സഹിതം ആണ് ഇടതുപക്ഷം സാമൂഹ്യ മാധ്യമങ്ങളില്‍ ആഞ്ഞടിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 13,000 അനധികൃത നിയമനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് ആരോപണം. കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ക്ക് വേണ്ടപ്പെട്ടവരെയാണ് ഇത്തരത്തില്‍ അനധികൃതമായി നിയമിച്ചത് എന്നാണ് ആക്ഷേപം.

ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവിനും
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവിന്റെ മകനും അത്തരത്തില്‍ അനധികൃത നിയമനം നല്‍കിയിട്ടുണ്ട് എന്നാണ് ആരോപണം ഉയര്‍ന്നിട്ടുളളത്. ഇയാളെ ഇല്ലംപള്ളി കോ ഓപ്പറേറ്റീവ് സര്‍വ്വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആയാണ് നിയമിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ക്ക് നോര്‍ക്കയിലും ജോലി നല്‍കി. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെ സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍ ആക്കി നിയമിച്ചു എന്നും സിപിഎം ആരോപിക്കുന്നുണ്ട്.

ചെന്നിത്തലയുടെ അനിയനും?
ഇപ്പോള്‍ പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് വലിയ വിമര്‍ശനം ഉന്നയിക്കുന്ന രമേശ് ചെന്നിത്തലയുടെ അനിയനും ഇത്തരത്തില്‍ നിയമനം നേടിയിട്ടുണ്ട് എന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ആരോപണം. കെ വേണുഗോപാലിനെ കേരള ഫീഡ്‌സ് എംഡി ആയിട്ടാണ് നിയമിച്ചത് എന്നാണ് ആക്ഷേപം. കോണ്‍ഗ്രസിന്റേയും ഘടകകക്ഷികളുടേയും നേതാക്കളുടെ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയ നിയമനങ്ങളുടെ പട്ടിക ഇനിയും നീളുന്നതാണെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.












Click it and Unblock the Notifications