ബാലഭാസ്കറിന്‍റെ ആരോഗ്യസ്ഥിതി.. വിശദീകരണവുമായി ആശുപത്രി അധികൃതര്‍..
അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ കഴിയുന്ന വയലനിസ്റ്റ് ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിയ്ക്കും വേണ്ടിയാണ് ഏവരും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. 16 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ കിട്ടിയ മകള്‍ മരിച്ചതറിയാതെ ഇപ്പോഴും ആ അച്ഛനമ്മമാര്‍ ആശുപത്രിയിലെ ഐസിയുവില്‍ ആണുള്ളത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലബാസ്കറിന് അടിയന്തിരമായ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല.ശസ്ത്രക്രിയയുടെ വിജയത്തിനെ കുറിച്ച് അടുത്ത 24 മണിക്കൂറ് കഴിഞ്ഞാല്‍ മാത്രമെ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വാഹനാപകടം
ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു ബാലഭാസ്കറും ലക്ഷ്മിയും മകള്‍ തേജസ്വിയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപെട്ടത്. മരത്തിൽ ഇടിച്ചായിരുന്നു അപകടം.
ക്ഷേത്ര ദര്‍ശനം
16 വര്‍ഷത്തിന് ശേഷം കിട്ടിയ കണ്‍മണിക്കായി പൂജയും വഴിപാടും നടത്താനായി പോയതാരിരുന്നു കുടംബം. എന്നാല്‍ മടക്കയാത്രയ്ക്കിടെ ഡ്രൈവര്‍ ഉറങ്ങിപോയി.തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനം അപകടത്തില്‍ പെട്ടത്.
കാറിന്‍റെ മുന്‍വശം
അപകട സമയത്ത് കാറിന്റെ മുൻസീറ്റിൽ ബാലഭാസ്കറിന്റെ മടിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു മകള്‍ തേജസ്വി. കാറിന്റെ ചില്ല് പൊളിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടൻ തന്നെ ഹൈവേ പോലീസിന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പാതി വഴിയില്‍ വെച്ച് തന്നെ കുഞ്ഞ് മരിച്ചിരുന്നു.
ഗുരുതര പരിക്ക്
ബാലഭാസ്കറിന്റെ നട്ടെല്ലിനാണ് ഗുരുതരമായി പരുക്കേറ്റത്. എല്ലുകൾക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. ഇതേ തുടർന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അതേമയം ബാലഭാസ്കറിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിച്ചു
ചികിത്സയോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഇത് പ്രതീക്ഷ നല്‍കുന്ന ഒരു സൈന്‍ ആണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശത്തിനും ബാലഭാസ്കറിന് പരിക്കേറ്റിരുന്നു. എന്നാല്‍ ശസ്ത്രക്രിയയുടെ വിജയത്തെ കുറിച്ച് 24 മണിക്കൂറിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ ആകൂവെന്ന് ഡോക്ടര്‍ പറഞ്ഞു.
തരണം ചെയ്തു
അപകടത്തില്‍ പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം ആരും മകളുടെ മരണ വാര്‍ത്ത ഇതുവരെ അറിഞ്ഞിട്ടില്ല. മകള്‍ തേജസ്വിയുടെ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞു.
സൂക്ഷിച്ചു
മകളുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തിരുമാനം. ആറ്റുനോറ്റ് കിട്ടിയ കണ്‍മണി ഇല്ലാതായത് എങ്ങനെ ബാലഭാസ്കറിനേയും ലക്ഷ്മിയേയും അറിയുക്കുമെന്ന് അറിയാതെ വേദനിക്കുകയാണ് ബന്ധുക്കള്‍.
വിശദീകരണം
അതിനിടെ ബാലഭാസ്കറിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അപകടം നടന്ന ദിവസം സുഹൃത്തുക്കളുമായി പങ്കുവെച്ച ഒരു ഓഡിയോ ക്ലിപ്പ് വൈറലാവുന്നതില്‍ വിശദീകരണവുമായി ഗായകന്‍ വിധു പ്രതാപ് രംഗത്തെത്തി.ഫേസ്ബുക്കിലൂടെയാണ് വിധുവിന്‍റെ വിശദീകരണം.
ആശുപത്രിയില്‍
അപകടം നടന്ന ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ഞാന്‍ ആശുപത്രിയില്‍ എത്തി. ബാലുവിന്‍റെ അവസ്ഥയെ കുറിച്ച് ബാലുവുമായി അടുത്ത് പരിചയമുള്ള പാട്ടുകാരുടെ ഗ്രൂപ്പില്‍ ഞാന്‍ അക്കാര്യം പറഞ്ഞിരുന്നു.എന്നാല്‍ ആ വോയ്സ് എങ്ങനെയോ ലീക്കായി.
ഷെയര്‍ ചെയ്യുന്നു
ഇപ്പോള്‍ ആ വോയ്സ് നോട്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. ഇപ്പോള്‍ പല ഗ്രൂപ്പുകളില്‍ നിന്നും എനിക്ക് അത് ലഭിച്ചു. അതില്‍ ഒരു ക്ലാരിഫിക്കേഷന്‍ നടത്തേണ്ടതുണ്ട്.ഇന്നലെ രാത്രി കൂടി പലരും എന്നെ വിളിച്ചു. അതേ അവസ്ഥയില്‍ തുടരുകയാണോ എന്നു ചോദിച്ചു.
ക്ലാരിഫൈ
അത് ക്ലാരിഫൈ ചെയ്യാനാണ് ഈ വിഡിയോ. ആ വോയ്‌സ് നോട്ടില്‍ പറഞ്ഞ സര്‍ജറി കഴിഞ്ഞു. ആശുപത്രിയില്‍ നിന്ന് ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ദയവ് ചെയ്ത് ഇനി ആ വോയ്സ് നോട്ട് പ്രചരിപ്പിക്കരുത്.
പ്രാര്‍ത്ഥിക്കണം
ബാലുവിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. വീണ്ടും നമ്മെ സന്തോഷിപ്പിക്കാന്‍ വയലിനുമായി എത്തുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം. ബാലുവിന് ഇനി വേണ്ടത് എല്ലാവരുടെയും പ്രാര്‍ഥനയാണ്. അത് ചെയ്യുക വിധു പറഞ്ഞു.