കേരള കോൺഗ്രസ് ലയനം പാളി.. എൽഡിഎഫ് പ്രവേശനവും ത്രിശങ്കുവിൽ!
ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എല്‍ഡിഎഫിലേക്ക് ലയിക്കാനുള്ള കേരള കോണ്‍ഗ്രസ് (ബി)യുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി.കഴിഞ്ഞ ദിവസമാണ് സ്കറിയ തോമസ് വിഭാഗവുമായി ലയിച്ച് ഇടതുമുന്നണിയിലേക്ക് പ്രവേശിക്കാന്‍ പാര്‍ട്ടി ഒരുങ്ങുകയാണെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കിയത്.
ഇടതുമുന്നണിയിലേക്ക് പ്രവേശനം എളുപ്പമാക്കാന്‍ കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗവുമായി ലയിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് സിപിഎം ആയിരുന്നു. എന്നാല്‍ സ്ഥാനമാനങ്ങള്‍ സംബന്ധിച്ചുള്ള മുറുമുറുപ്പ് രൂക്ഷമായതോടെയാണ് ലയന തിരുമാനം ഇരുവിഭാഗവും ഒഴിവാക്കിയെന്നാണ് വിവരം. ലയനം സംബന്ധിച്ച് ഒന്ന് കൂടി വിശദമായി ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു സ്കറിയ വിഭാഗം അറിയച്ചത്.

കേരള കോണ്‍ഗ്രസ്
കെഎം മാണിയുടെ മുന്നണിപ്രവേശനം നടക്കാതെ പോയസാഹചര്യത്തില്‍ മധ്യകേരളത്തില്‍ ചിലകേന്ദ്രങ്ങളില്‍ നിര്‍ണ്ണായകമാവുന്ന ഒരു കേരള കോണ്‍ഗ്രസ് തങ്ങളുടെ കൂടെ വേണമെന്ന് ഇടതുപക്ഷം തീരുമാനിച്ചിരുന്നു. അതിന്റെ ആദ്യപടിയായിട്ടായിരുന്നു കേരേളാ കോണ്‍ഗ്രസ് (ബി), സ്‌കറിയാ തോമസ് വിഭാഗം എന്നിവരുടെ ലയനത്തിന് സിപിഎം നിര്‍ദ്ദേശം നല്‍കിയത്.

മുന്നില്‍ കണ്ടു
കേരളാ കോണ്‍ഗ്രസ്(ബി), ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മുന്നണിക്കകത്തുള്ള സ്‌കറിയാ തോമസ് വിഭാഗവുമായി ലയിക്കുകന്നത് ഗുണം ചെയ്തേക്കുമെന്ന നിഗമനത്തിലായിരുന്നു നിര്‍ദ്ദേശം.

കലങ്ങി മറിഞ്ഞു
ലയന ശേഷം ഇരുനേതാക്കളും സംയുക്തമായി മാധ്യമങ്ങളെ കണ്ട് ലയന പ്രഖ്യാപനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ ലയന ശേഷം പങ്കിടേണ്ട സ്ഥാനമാനങ്ങള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ലയന സാധ്യത ഇല്ലാതാക്കി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

തനിച്ച്
ഇതോടെ തനിച്ച് ഇടതുമുന്നണിയിലേക്ക് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. ഈ ആവശ്യം ഉന്നയിച്ച് ബാലകൃഷ്ണപിള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് കത്ത് നല്‍കും.

കടിപിടി
ലയന ശേഷം ആര് പാര്‍ട്ടി ചെയര്‍മാന്‍ ആകുമെന്നതായിരുന്നു ആദ്യ തര്‍ക്കം. ലയിച്ച് കഴിഞ്ഞാല്‍ പാര്‍ട്ടി ചെയര്‍മാന്‍ ല്ഥാനം തനിക്ക് നല്‍കണമെന്ന നിലപാടാണ് സ്കറിയ തോമസ് മുന്നോട്ട് വെച്ചത്. എന്നാല്‍ താന്‍ ഉണ്ടാക്കിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം സ്കറിയയ്ക്ക് നല്‍കുന്നതില്‍ ബാലകൃഷ്ണപിള്ളയ്ക്ക് അതൃപ്തിയുണ്ട്.

ക്യാബിനറ്റ് പദവി
എന്നാല്‍ ബാലകൃഷ്ണപിള്ള വഹിക്കുന്ന കാബിനറ്റ് പദവി തനിക്ക് തരട്ടെ എന്ന നിലപാടായി സ്കറിയ തോമസിന്. അതേസമയം സര്‍ക്കാര്‍ പദവി വിട്ടുകൊടുക്കുന്നതില്‍ തടസ്സം ഉണ്ടെന്ന് ആരോപിച്ച് ആ നീക്കവും ബാലകൃഷ്ണപിള്ള വിഭാഗം തള്ളിയതായാണ് വിവരം.

നേട്ടം
എന്നാല്‍ അമ്പിനും വില്ലിനും അടുക്കാത്ത നിലപാട് ബാലകൃഷ്ണ പിള്ള സ്വീകരിച്ചതോടെ പാര്‍ട്ടി ലയനം കൊണ്ട് തങ്ങള്‍ക്ക് ഒരു നേട്ടവും ഉണ്ടാകാനിടയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ലയന നീക്കം ഉപേക്ഷിതായി സ്കറിയ വിഭാഗം വ്യക്തമാക്കുകയായിരുന്നു.

മിണ്ടാതെ
അതേസമയം മുന്നണി വിപുലീകരണത്തില്‍ ബാലകൃഷ്ണപിള്ള വിഭാഗത്തെ പരിഗണിക്കുമോയെന്ന കാര്യത്തില്‍ ഇടതുമുന്നണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുന്നണി വിപുലീകരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം സ്കറിയ വിഭാഗവും ബാലകൃഷ്ണ പിള്ള വിഭാഗവും മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും എന്താണ് നിലപാടെന്ന കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വം മൗനം വെടിഞ്ഞിട്ടില്ല.












Click it and Unblock the Notifications