ബാണാസുര സാഗർ ഡാം തുറന്നത് മുന്നറിയിപ്പ് നൽകാതെ.. വയനാട്ടിലെ വൻ ദുരന്തത്തിന് കാരണം
വയനാട്: ഇടുക്കി ഡാം തുറക്കുന്നതോടെ വന്‍ ദുരന്തവും വെള്ളപ്പൊക്കവുമുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നവെങ്കിലും കൃത്യമായ ആസൂത്രണത്തോടെയും മുന്നറിയിപ്പോടെയും ഷട്ടറുകള്‍ തുറന്നതോടെ ഭയപ്പെട്ടതൊന്നും സംഭവിച്ചില്ല. ഇടുക്കിയും വയനാടും അടക്കമുള്ള ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
റെഡ് അലേര്‍ട്ട് തുടരുന്ന ജില്ലകളില്‍ ഏറ്റവും അധികം ദുരിതത്തിലായിരിക്കുന്നത് വയനാട് ജില്ലയാണ്. വയനാടിനെ ദുരന്തത്തിലേക്ക് തള്ളി വിട്ടത് മഴ മാത്രമല്ല, അധികാരികള്‍ കൂടിയാണ്. ഒരു കൂട്ടമനുഷ്യക്കുരുതിക്ക് വരെ കാരണമായേക്കാമായിരുന്ന അശ്രദ്ധയും നിരുത്തരവാദപരമായ നടപടിയാണ് വയനാട്ടിലുണ്ടായിരിക്കുന്നത്!

മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണ് അണക്കെട്ടാണ് വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം. കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന വയനാടിനെ ഒന്നുകൂടി വെള്ളത്തിന് അടിയിലേക്ക് താഴ്ത്തിക്കൊണ്ടാണ് അര്‍ധരാത്രിയോടെ അണക്കെട്ട് തുറന്നത്. ഇതോടെ ഒറ്റ രാത്രി കൊണ്ട് വയനാട്ടുകാര്‍ക്ക് ജീവിതം ത്‌ന്നെ ഇല്ലാതായ സ്ഥിതിയായി. ഷട്ടറുകള്‍ 290 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തി വെള്ളം പുറത്ത് വിട്ടത്.

പാതിരാത്രിയിലെ തുറക്കൽ
പൊടുന്നനെ മഴ കനത്തതോടെയാണ് ഡാം തുറന്നത്. വെള്ളം കുത്തിയൊലിച്ച് വന്നതോടെ പടിഞ്ഞാറത്തറ, വെള്ളമുണ്ട, തരിയോട്, പനമരം, കോട്ടത്തറ പഞ്ചായത്തുകളിലെ നൂറുകണക്കിന് വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിന് അടിയിലായി. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് പാതിരാത്രി ഡാം തുറന്ന് വിട്ടതെന്ന ആക്ഷേപമാണ് ഉയരുന്നത്.

വീടുകളിലേക്ക് വെള്ളം കുതിച്ചെത്തി
ജനങ്ങള്‍ രാത്രി കിടന്ന് ഉറങ്ങുന്നത് വരെ സാധാരണയുള്ള മഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അര്‍ധരാത്രി ഏതാണ് ഒരു മണിയോടെ, എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുന്‍പേ വീടുകളിലേക്ക് സുനാമി പോലെ വെള്ളം കുതിച്ചെത്തുകയായിരുന്നു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ് ആളുകള്‍ ജീവനും കയ്യില്‍ പിടിച്ച് സമീപത്തുള്ള ഇരുനില വീടുകളിലേക്ക് ഓടി.

കയ്യിൽ ഉടുതുണി മാത്രം
വീടുകളിലെ ഭക്ഷണസാധനങ്ങള്‍, ഗൃഹോപകരങ്ങള്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍, രേഖകള്‍ എല്ലാം വെള്ളപ്പാച്ചില്‍ കൊണ്ടുപോയി. വാഹനങ്ങള്‍ വെള്ളം കയറി നശിച്ചു. ഉടുതുണി അല്ലാതെ ഒന്നും ഇനി അവശേഷിക്കുന്നില്ല എന്ന നിലയിലാണ് വയനാട്ടിലെ ആളുകളിപ്പോള്‍. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയും ഉരുള്‍ പൊട്ടലും ഉണ്ടായതോടെയാണ് ഡാം അധികൃതര്‍ക്ക് തുറക്കേണ്ടി വന്നത്.

കെഎസ്ഇബിക്കെതിരെ വന്‍ പ്രതിഷേധം
എന്നാല്‍ ജനങ്ങളുടെ ജീവന്‍ പണയം വെച്ച്, ഒരു മുന്നറിയിപ്പ് പോലും നല്‍കാതെ പാതിരാത്രി ഡാം തുറന്ന് വിട്ട കെഎസ്ഇബിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന് വരികയാണ്. വില്ലേജ് ഓഫീസറെ പോലും അറിയിക്കാതെയാണ് ഡാം രാത്രി തുറന്ന് വിട്ടത്. നാട്ടുകാരുടെ പരാതി ജില്ലാ കളക്ടര്‍ ശരിവെച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഡാം തുറന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.

വിശദീകരണം തേടി
ഡാം തുറന്നത് വിവാദത്തിലേക്ക് വഴി മാറിയതോടെ കളക്ടര്‍ ജീവനക്കാരില്‍ നിന്നംു വിശദീകരണം തേടിയിരിക്കുകയാണ്. ഡാം രാത്രി തുറക്കുന്ന വിവരം കളക്ടറേയും കെഎസ്ഇബി അറിയിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഡാം തുറക്കുന്നതിന് സാങ്കേതികമായ നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്.

കുറ്റപ്പെടുത്തി എംഎൽഎ
ഇടുക്കിയിലേത് പോലെ ആദ്യം ഓറഞ്ച് അലേര്‍ട്ടും ഡാം തുറക്കുന്നതിന് മുന്‍പ് റെഡ് അലേര്‍ട്ടും നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതൊന്നും ബാണാസുര സാഗര്‍ ഡാമിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. സിപിഎം എംഎല്‍എയായ ഒആര്‍ കേളുവും വീഴ്ച സമ്മതിച്ച് രംഗത്ത് വന്നിട്ടുണ്ട്. വേണ്ട മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കിയില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

പരാതി നൽകാൻ നാട്ടുകാർ
ഡാം തുറന്നപ്പോഴുണ്ടായ വെള്ളപ്പൊക്കത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ബോട്ടുകള്‍ വിട്ട് കൊടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍. ഡാം തുറക്കുമ്പോള്‍ എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ കെഎസ്ഇബിക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

കളക്ടറും അറിഞ്ഞില്ല
എന്നാല്‍ ഈ നിര്‍ദേശം പാലിക്കപ്പെട്ടില്ല. ജൂലൈ 15ന് ആദ്യം ഷട്ടറുകള്‍ തുറക്കുകയും പിന്നീട് ജൂണ്‍ 5ന് അടയ്ക്കുകയും ചെയ്തിരുന്നു. ഈ വിവരവും കളക്ടറെ അറിയിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. പിന്നാലെ മഴ കനത്തതിനെ തുടര്‍ന്ന് 7ാം തിയ്യതി വീണ്ടും ഷട്ടറുകള്‍ തുടര്‍ന്നു. എന്നാല്‍ എല്ലാ വിധത്തിലുള്ള മുന്നറിയിപ്പും നല്‍കിയ ശേഷമാണ് ഷട്ടറുകള്‍ തുറന്നത് എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം.

അറിയിച്ചിരുന്നുവെന്ന് വിശദീകരണം
ഷട്ടറുകള്‍ തുറക്കുന്ന വിവരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഗ്രൂപ്പില്‍ അറിയിച്ചിരുന്നുവെന്ന് ജീവനക്കാര്‍ വ്യക്തമാക്കുന്നു. അപ്രതീക്ഷിതമായാണ് ഉരുള്‍ പൊട്ടലും മഴയുമുണ്ടായതെന്നും കെഎസ്ഇബി പറയുന്നു. ജില്ലയിലാകെ 16000ത്തില്‍ അധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. രണ്ട് താലൂക്കുകളില്‍ മാത്രം 59 ക്യാമ്പുകള്‍ തുറക്കേണ്ടതായി വന്നിട്ടുണ്ട്. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനാകാതെ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്.












Click it and Unblock the Notifications