ജപ്തിക്കായി ബാങ്ക് ജീവനക്കാർ വീട്ടുകാരെ പൂട്ടിയിട്ടെന്ന് ആരോപണം: രക്ഷിക്കാനെത്തിയത് നാട്ടുകാർ!
കൊല്ലം: കൊല്ലത്ത് ജപ്തി നടപടിക്കെത്തിയ ബാങ്ക് ജീവനക്കാർ വീട്ടുകാരെ വീടിനുള്ളിൽ പൂട്ടിയിട്ട് മടങ്ങിയെന്ന് ആരോപണം. വീട്ടിനുള്ളിൽ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് യൂക്കോ ബാങ്ക് ജീവനക്കാരുടെ വിശദീകരണം. വീടും വീടിന്റെ രണ്ടും ഗേറ്റുകളും പൂട്ടി ജീവനക്കാർ പോകുകയായിരുന്നുവെന്നാണ് ആരോപണം. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കൊല്ലം മിയണ്ണൂരിലാണ് സംഭവം.
നാട്ടുകാർ പൂട്ട് തല്ലിപ്പൊളിച്ചാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. വീട്ടമ്മയും രണ്ട് കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കുടുങ്ങിയത്. സംഭവത്തിൽ പൂയപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. ബാങ്കിന്റെ നടപടിക്കെതിരെ കശുവണ്ടി തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പൂയ്യപ്പള്ളി സ്വദേശി ഷൈൻ എന്ന വ്യക്തിയുടെ വീടും സ്ഥലവുമാണ് യൂക്കോ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്. ഷൈൻ സുഹൃത്തിന് പണയം വെക്കാൻ വീടിന്റെ രേഖ നൽകുകയായിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ഇതോടെയാണ് ബുധനാഴ്ച വൈകിട്ടോടെ ബാങ്ക് അധികൃതർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. ഷൈന്റെ ഭാര്യയും രണ്ട് പെൺമക്കളുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.












Click it and Unblock the Notifications