'കാലൻ' വവ്വാലല്ല... നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്!
Recommended Video

തിരുവനന്തപുരം: കേരളത്തിൽ നിപ്പാ വൈറസ് പടർത്തിയത് വവ്വാലല്ലെന്ന് പരിശോധന ഫലം. പന്തിക്കരയില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ ഭോപ്പാലിൽ പരിശോധനയ്ക്കയച്ചിരുന്നു. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് വവ്വാലല്ല നിപ്പാ വൈറസ് പരത്തിയതെന്ന് കണ്ടെത്തിയത്. വവ്വാലിന് പുറമെ പന്നി, പശു, പൂച്ച തുടങ്ങിയ മൃഗങ്ങളിലെ പരിശോധനാ ഫലവും നെഗറ്റീവാണ്. അതുകൊണ്ട് തന്നെ മൃഗങ്ങളിൽ നിന്നല്ല വൈറസ് പടർന്നതെന്നാണ് അനുമാനം. രക്തം, സ്രവം, തൊലി എന്നിവയടക്കം വവ്വാലില്‍ നിന്ന് എടുത്ത നാല് സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നത്.
പ്രാഥമിക പരിശോധന മാത്രമാണ് പൂര്‍ത്തിയായതെന്നും വിശദമായ പരിശോധന നടക്കുകയാണ്. നേരത്തെ നിപ്പ വൈറസ് പരത്തുന്നത് വവ്വാലാണെന്നായിരുന്നു ലോകാരോഗ്യ സംഘടന വരെ വിലയിരുത്തിയിരുന്നത്. തുടര്‍ന്നാണ് നിപ്പ വൈറസ് കേരളത്തില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും ഇവയുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചത്. കൂടുതല്‍ പരശോധനയ്ക്കായി നാളെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവര്‍ എത്തുന്നുണ്ട്. ഇവര്‍ ഫലം ഭക്ഷിച്ചു ജീവിക്കുന്ന വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും. എന്നാല്‍ ഉറവിടം കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ല.

ഓസ്ട്രേലിയയിൽ നിന്ന് മരുന്ന് എത്തി
അതേസമയം രോഗം നിസാര വൽക്കരിക്കരുതെന്നും, നിപ്പ വൈറസ് ബാധ സംബന്ധിച്ച് അനാവശ്യഭീതി വേണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി. നിപ്പ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന ഓസ്ട്രേലിയയില്‍ വികസിപ്പിച്ച ഒരു മരുന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം എത്തിയിട്ടുണ്ട്. ഇത് ഉടൻ തന്നെ രോഗികൾക്ക് കൊടുത്തു തുടങ്ങുമെന്നും മന്ത്രി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി. ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡീസ് എന്ന മരുന്ന് 50 ഡോസാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. എന്നാൽ ഈ മരുന്ന് പൂർണ്ണമായും പരീക്ഷിച്ച ഒന്നല്ല. അതുകൊണ്ട് തന്നെ പേറ്റന്റും ലഭിച്ചിട്ടില്ല.

മരുന്ന് വികസിപ്പിക്കാൻ ശ്രമം
ഓസ്‌ട്രേലിയയില്‍ 15 പേരില്‍ പരീക്ഷച്ചപ്പോള്‍ ഫലപ്രദമായിരുന്നു. അതിനാലാണ് മരുന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ഈ മരുന്നിന്റെ കൂടുതല്‍ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടന അടക്കം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള വിദഗ്ധരെ അണിനിരത്തിയായിരിക്കും ഗവേഷണം. പുതിയ മരുന്ന് വികസിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

സാബിത്തിന്റെ സഞ്ചാരപഥം
നിപ്പ വൈറസിന്റെ ആദ്യരോഗിയാണെന്നു കരുതുന്ന സാബിത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെസഞ്ചാരപഥത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗികളുമായി ബന്ധപ്പെട്ടവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തില്‍ വെച്ചിട്ടുണ്ട്. വിദൂരബന്ധം പുലര്‍ത്തിയിരുന്നവരെക്കൂടി തേടിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കുറച്ചു ദിവസം കൂടി കാത്തിരിക്കണം
അതേസമയം രോഗം വ്യാപകമായി പടരുന്നില്ല. ഇപ്പോൾ നിയന്ത്രണ വിധേയമാണ്. 15 പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 12 പേര്‍ മരിച്ചു. നിപ്പ പൂര്‍ണമായി നിയന്ത്രണ വിധേയമായി എന്ന് പറയണമെങ്കില്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള ജാഗ്രത ഏതാനും ദിവസങ്ങള്‍ കൂടി നിലനിര്‍ത്തേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രതാ പരിപാടികള്‍ തുടങ്ങിയവ നിര്‍ത്തിവെക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു.












Click it and Unblock the Notifications