ബിഡിജെഎസ് ഇടത് മുന്നണിയിലേക്ക്? നിഷേധിക്കാതെ ജി സുധാകരൻ, ഇത് രാഷ്ട്രീയമെന്ന്...
തിരുവനന്തപുരം: രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ തുടങ്ങിയതാണ് ബിഡിജെഎസിന് കേരളത്തിലെ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ. കേന്ദ്രം ഭരിക്കുന്നത് എൻഡിഎ ആയിരുന്നിട്ടും തങ്ങൾക്ക് സ്ഥാനങ്ങൾ ഒന്നും നൽഡകിയില്ലെന്നാണ് ബിഡിജെഎസിന്റെ വാദം. അതേസമയം തുഷാർ വെള്ളാപ്പള്ളി കേസിൽ പെട്ടപ്പോഴും ബിജെപി സഹായവുമായി എത്തിയില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ബിഡിജെഎസ് ഇപ്പോഴും എൻഡിഎയ്ക്ക് ഒപ്പമാണെന്നായിരുന്നു കേരളത്തിലേക്ക് തിരിച്ചെത്തിയ തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം.
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. മുന്നണിയില്‍ ചേരുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ബിജെപി പാലിക്കാത്തതിലാണ് ബിഡിജെഎസിനുളളില്‍ അമര്‍ഷം പുകയുന്നത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ഇടതുപക്ഷത്തിന് വോട്ട് മറിച്ചു എന്നാരോപിക്കുന്ന ബിജെപിയിലും അതൃപ്തിയുണ്ട്.
ബിഡിജെഎസ് എൻഡിഎ വിടും?
ലോക്‌സഭാ തിരഞ്ഞെടുപ്പിലും വട്ടപ്പൂജ്യമായി മാറിയ ബിജെപിക്ക് പാലായിലും നാണക്കേട് മാത്രമായിരുന്നു ബാക്കി. 2016ല്‍ കിട്ടിയ വോട്ട് പോലും ഇക്കുറി ബിജെപിക്ക് പാലായില്‍ ലഭിച്ചില്ല. ദുബായില്‍ കേസില്‍ കുടുങ്ങിയ തുഷാര്‍ വെള്ളാപ്പളളിയെ പിണറായി വിജയന്‍ സഹായിച്ചതിന് പാലായില്‍ ബിഡിജെഎസ് പ്രത്യുപകാരം ചെയ്തു എന്നാണ് ബിജെപി ആരോപിക്കുന്നത്. ബിഡിജെഎസ് എൻഡിഎ വിടുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നത്.
ഏത് മുന്നണിയിൽ ചേരും?
എന്നാൽ ഏത് മുന്നണിയിലേക്ക് ബിഡിജെഎസ് കൂടുമാറും എന്ന കാര്യത്തിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. ബിഡിജെഎസിന്റെ ഇടത് മുന്നണി പ്രവേശനത്തെ കുറിച്ചുള്ള മന്ത്രി ജി സുധാകരന്റെ വാക്കുകളാണ് ബിഡിജെഎസ് ഇടത് മുന്നണിയിലേക്കാണെന്ന സംശയത്തിന് ഇടവെക്കുന്നത്. ഇത് രാഷ്ട്രീയമാണ്. എസ് എന്നോ നോ എന്നോ പറയാനാകില്ലെന്നാണ് മന്ത്രി ജി സുധാകരൻ വ്യക്തമാക്കിയത്.
വോട്ടുകൾ ഇടത് മുന്നണിക്ക്
അരൂരിൽ ബിഡിജെഎസ് വോട്ടുകൾ ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് കിട്ടുമെന്നും അവർക്ക് ബിജെപിക്ക് വോട്ട് ചെയ്യാൻ സാധിക്കില്ലെനും ജി സുധാകരൻ വ്യക്തമാക്കി. മുമ്പ് കോൺഗ്രസുകാരായവരും കോൺഗ്രസുകാരായവരുമാണ് ഇപ്പോൾ ബിഡിജെഎസിലുള്ളത്. അവർക്ക് സ്ഥാനാർത്ഥി ഇല്ലാത്ത സ്ഥിതിക്ക് വോട്ടുകൾ ഇടത് സ്ഥാനാർത്ഥിക്ക് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചില പാർട്ടികളെ സഹകരിപ്പിക്കാറുണ്ട്
ഒരു വർഗീയ പ്രസ്ഥാനത്തെയോ കുത്തക മുതലാളി പ്രസ്ഥാനത്തെയോ ഞങ്ങൾക്ക് മുന്നണിയിലെടുക്കാനാകില്ല. മറ്റ് തരത്തിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും ചില പാർട്ടികളെ സഹകരിപ്പിക്കാറുണ്ടെന്നും ജി സുധാകരൻ വ്യക്തമാക്കി. ഉപതിരഞ്ഞെടുര്രിൽ ശബരിമല ഒരു അജണ്ടയല്ലെന്നും. അതിന്റെ പേരിൽ പ്രതികൂട്ടിൽ നിൽക്കേണ്ട ആവശ്യം ഞങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതിരഞ്ഞെടപ്പ് ഫലത്തിൽ പാലായിൽ കണ്ടത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.
നേട്ടമുണ്ടായില്ലെന്ന് ബിജെപി
ബിഡിജെഎസിനെ മുന്നണിയില്‍ എടുത്തത് കൊണ്ട് ഇതുവരെ തങ്ങള്‍ക്ക് നേട്ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമാണ് അതിന് ഉദാഹരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നത്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ബിജെപി. വാഗ്ദാനം ചെയ്ത പദവികള്‍ ലഭിക്കാതെ പ്രചാരണത്തില്‍ സഹകരിക്കില്ല എന്നതായിരുന്നു നിലപാട്. ഭീഷണിക്ക് വഴങ്ങാതെ ബിജെപി തനിച്ച് തന്നെ പ്രചാരണം നടത്തിയിരുന്നത്.
അരൂരും പ്രചരണത്തിനിറങ്ങിയില്ല
രാജ്യസഭാ അംഗത്വം അടക്കമുളള ആവശ്യങ്ങള്‍ ബിഡിജെഎസ് നിരന്തരം ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിലടക്കം ഉന്നയിച്ചു. ഒടുവില്‍ സ്‌പൈസെസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ബിഡെജെഎസിന് താല്‍ക്കാലിക ആശ്വാസമെന്നോണം ബിജെപി നല്‍കി. വീണ്ടും തിരഞ്ഞെടുപ്പ് വന്നതോടെ ബിഡിജെഎസ് സമ്മര്‍ദ്ദ തന്ത്രം പുറത്ത് എടുക്കുകയായിരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട സീറ്റായ അരൂരില്‍ ബിഡിജെഎസ് ഇക്കുറി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. എന്ന് മാത്രമല്ല ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ പ്രചാരണത്തിന് ബിഡിജെഎസ് നേതാക്കള്‍ സജീവമായി ഇറങ്ങുന്നുമില്ല. ഇത് ബിജെപിയെ അമര്‍ഷത്തിലാക്കുന്നുണ്ട്.