കേട്ടതൊന്നുമല്ല നടന്നത്.. ഒളിവ് കേന്ദ്രത്തിൽ നിന്നും ബിന്ദുവും കനകദുർഗയും വെളിപ്പെടുത്തുന്നു
കോഴിക്കോട്: എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താം എന്ന സുപ്രീം കോടതി വിധി വന്ന് 90ലധികം ദിവസങ്ങള്‍ക്ക് ശേഷമാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തി ചരിത്രം കുറിച്ചത്. സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തി യുവതികളെ ശബരിമലയില്‍ കയറ്റിയെന്നാണ് ബിജെപിയടക്കം ആരോപിക്കുന്നത്.
ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗയ്ക്കും ബിന്ദുവിനും നേര്‍ക്ക് സംഘപരിവാര്‍ കൊലവിളി മുഴക്കുകയാണ്. ഇരുവരേയും പോലീസ് സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ഒളിവ് കേന്ദ്രത്തിലെ വെളിപ്പെടുത്തൽ
അഞ്ജാത ഒളിവ് കേന്ദ്രത്തില്‍ നിന്നും മനോരമ ന്യൂസ് ചാനലിനും റിപ്പോര്‍ട്ടര്‍ ടിവിക്കും ബിന്ദുവും കനകദുര്‍ഗയും അഭിമുഖങ്ങള്‍ നല്‍കിയിരിക്കുകയാണ്. തങ്ങളുടെ ശബരിമല ദര്‍ശനം ആസൂത്രണം ചെയ്തത് സര്‍ക്കാരാണ്, സിപിഎം ആണ് തുടങ്ങിയ ആരോപണങ്ങള്‍ ബിന്ദുവും കനകദുര്‍ഗയും തള്ളിക്കളയുന്നു. ഇരുവരുടേയും വാക്കുകള്‍ ഇങ്ങനെയാണ്:
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതല്ല
ശബരിമല ദര്‍ശനം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തത് അല്ല. ദര്‍ശനം നടത്താതെ പിന്നോട്ടില്ല എന്ന് പോലീസിനെ അറിയിച്ചിരുന്നു. പോലീസ് മലകയറ്റ വിവരം അറിഞ്ഞത് പോലും തങ്ങള്‍ പമ്പയില്‍ എത്തിയപ്പോഴാണ്. അപ്പോള്‍ സുരക്ഷയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സുരക്ഷ നല്‍കി. അവര്‍ കണ്ണൂരുകാരോ എന്ന് അറിയില്ല.
വേഷം മാറിയിട്ടില്ല
മല കയറ്റത്തെക്കുറിച്ച് കോട്ടയം എസ്പി ഹരിശങ്കറിന് അറിയുമായിരുന്നില്ല. ശബരിമല ദര്‍ശനത്തിന് ശേഷം ഒൡവില്‍ താമസിച്ചത് പാര്‍ട്ടി ഗ്രാമത്തില്‍ അല്ലെന്നും ചില സുഹൃത്തുക്കളുടെ വീട്ടില്‍ ആണെന്നും ഇവര്‍ പറയുന്നു. സിപിഎം തങ്ങളെ സഹായിച്ചിട്ടില്ല. ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന് പറഞ്ഞ് ആരെയും തെറ്റിദ്ധരിപ്പിച്ചല്ല മല കയറിയത് എന്നും ബിന്ദുവും കനക ദുര്‍ഗയും പറഞ്ഞു.
വാശി കൊണ്ട് മല കയറി
തങ്ങള്‍ക്ക് മല കയറാന്‍ അവസരമുണ്ടാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ നല്ലത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് അറിയില്ലെന്നും ഇവര്‍ പറയുന്നു. ആരുടെയും പ്രേരണ കൊണ്ടല്ല ശബരിമല ദര്‍ശനത്തിന് വന്നതെന്നും വാശി കൊണ്ടാണ് മല കയറിയത് എന്നും ഇരുവരും പറയുന്നു.
പോലീസിനെ ഉപകരണമാക്കി
പോലീസ് തങ്ങളെ അല്ല, തങ്ങള്‍ പോലീസിനെ ആണ് ഉപകരണമാക്കിയത് എന്ന് ബിന്ദു പറയുന്നു. താന്‍ മുന്‍പ് മാവോയിസ്റ്റ് അനുഭാവ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ 8 വര്‍ഷമായി ഒരു സംഘടനയിലും അംഗമല്ല. ആദ്യത്തെ ശ്രമം പരാജയപ്പെട്ട ശേഷം പല സുഹൃത്തുക്കളുടെ വീടുകളിലും താമസിച്ചു. തനിക്ക് ഭര്‍ത്താവിന്റെ പിന്തുണ ഉണ്ടെന്നും ബിന്ദു പറഞ്ഞു.
ആംബുലൻസ് പ്രചാരണം
ഇരുവരും ആംബുലന്‍സിലാണ് ശബരിമലയിലേക്ക് യാത്ര നടത്തിയത് എന്ന പ്രചാരണം കനകദുര്‍ഗ തള്ളിക്കളഞ്ഞു. പമ്പയില്‍ നിന്നും നടന്നാണ് മല കയറിയതെന്നും കനകദുര്‍ഗ പറഞ്ഞു. ശബരിമല ദര്‍ശനത്തിന് ശേഷം കനക ദുര്‍ഗയേയും ബിന്ദുവിനേയും പോലീസ് സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.