സർക്കാരിന്റെ 27 ലക്ഷം കിട്ടിയിട്ടില്ല! ദേശാഭിമാനിയിലെ വാർത്ത, വിവാദങ്ങളുണ്ടാക്കരുതെന്ന് ബിനേഷ്...
രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി തന്നെ ആയുധമാക്കരുതെന്നും ബിനേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അപേക്ഷിച്ചു.
തിരുവനന്തപുരം: ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഉന്നതപഠനത്തിനായി 27 ലക്ഷം രൂപ സർക്കാർ സഹായം നൽകി എന്നത് തെറ്റാണെന്ന് ബിനേഷ് ബാലൻ. യുഡിഎഫ് ഭരണക്കാലത്ത് തനിക്ക് അനുവദിച്ച 27 ലക്ഷം രൂപ ഇതുവരെയും താൻ കൈപ്പറ്റിയിട്ടില്ലെന്ന് ബിനേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് ദേശാഭിമാനിയിൽ വന്ന വാർത്ത വ്യാജമാണെന്ന് താൻ പറഞ്ഞിട്ടില്ല, എന്നാൽ യുഡിഎഫ് ഭരണക്കാലത്ത് അനുവദിച്ച 27 ലക്ഷം രൂപ താൻ കൈപ്പറ്റിയിട്ടില്ല എന്നത് നേരാണെന്നും ബിനേഷ് ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രി എകെ ബാലൻ ഇടപെട്ട് തനിക്ക് അനുവദിച്ചത് 3 ലക്ഷം രൂപയല്ല, 1.5 ലക്ഷം രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി തന്നെ ആയുധമാക്കരുതെന്നും ബിനേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അപേക്ഷിച്ചു. ദേശാഭിമാനിയിൽ ആ രീതിയിൽ വാർത്ത വന്നതിലും, അതിന്റെ പേരിൽ ഇപ്പോൾ തന്റെ പേരിൽ വിവാദങ്ങളുണ്ടാക്കുന്നതിലും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞാണ് ബിനേഷിന്റെ പ്രതികരണ പോസ്റ്റ് അവസാനിക്കുന്നത്.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്ക്സിലും സസക്സ് സർവകലാശാലയിലും ഉന്നതപഠനത്തിന് അവസരം ലഭിച്ച ബിനേഷ് ബാലന് സർക്കാർ അനാസ്ഥ കാരണം ലണ്ടനിലേക്ക് പോകാനായിരുന്നില്ല. യുഡിഎഫ് കാലത്ത് അനുവദിച്ച 27 ലക്ഷം രൂപ ഉദ്യോഗസ്ഥരുടെ ഇടപെടൽ കാരണം ലഭിച്ചില്ലെന്നാണ് ബിനേഷ് പറഞ്ഞത്. തുടർന്ന് 2016ലും അവസരം ലഭിച്ചെങ്കിലും യാത്ര മുടങ്ങി. ഇതിനിടെ മന്ത്രി എകെ ബാലൻ ഇടപെട്ട് ഒന്നരലക്ഷം രൂപ അനുവദിച്ചു.
മൂന്നു തവണ യാത്ര മുടങ്ങിയ ബിനേഷിന് ഈ വർഷം വീണ്ടും അവസരം ലഭിച്ചിരുന്നു. ഇത്തവണയും ഉദ്യോഗസ്ഥ തലത്തിൽ നൂലാമാലകളുണ്ടായെങ്കിലും സസക്സ് സർവകലാശാല അധികൃതരും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതോടെ എല്ലാ തടസങ്ങളും നീങ്ങി. അഞ്ചു ദിവസം മുൻപ് വിസ ലഭിച്ച കഴിഞ്ഞ ദിവസം ലണ്ടനിലേക്ക് യാത്രതിരിച്ചു.












Click it and Unblock the Notifications