ദുബായ് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റോ? സഖാക്കൾ മിണ്ടുന്നില്ല...
ബിനോയ് കോടിയേരിക്കെതിരെ കേസുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ നേരത്തെ പ്രചരിച്ചിരുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംബന്ധിച്ചും സംശയം ശക്തമായി.
Recommended Video

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ ദുബായിൽ സിവിൽ കേസ്. ജാസ് ടൂറിസം കമ്പനിയുടെ പരാതിയിലാണ് ദുബായ് പോലീസ് കേസെടുത്തിരിക്കുന്നത്. ചെക്കുകൾ മടങ്ങിയെന്നും, 13 കോടി രൂപ ബിനോയ് കോടിയേരി തിരികെ നൽകാനുണ്ടെന്നുമാണ് പരാതി.
ബിനോയ് കോടിയേരിക്കെതിരെ കേസുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ നേരത്തെ പ്രചരിച്ചിരുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംബന്ധിച്ചും സംശയം ശക്തമായി. തനിക്കെതിരെ കേസില്ലെന്ന് വ്യക്തമാക്കി ബിനോയ് കോടിയേരി തന്നെയാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുറത്തുവിട്ടത്. ഈ സർട്ടിഫിക്കറ്റ് പുറത്തുവന്നതോടെയാണ് സിപിഎമ്മിനും ആശ്വാസമായത്.

ക്രിമിനൽ കേസില്ലെന്ന്...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകളെ സംബന്ധിച്ച് വാർത്ത വന്നതോടെയാണ് ദുബായ് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് രംഗപ്രവേശം ചെയ്യുന്നത്. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന് അവകാശപ്പെട്ടായിരുന്നു ഈ ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുറത്തുവന്നത്.

ആരോപണം...
ബിനോയ് കോടിയേരിക്കെതിരെ ക്രിമിനൽ കേസില്ലെന്ന് വ്യക്തമാക്കിയുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ദുബായ് പോലീസ് നൽകിയതാണെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്. ഈ സർട്ടിഫിക്കറ്റ് പുറത്തുവന്നതോടെ ബിനോയ് കോടിയേരിക്കെതിരെ പ്രചരിച്ചത് വ്യാജ വാർത്തകളായിരുന്നെന്നും സംശയമുണ്ടായി.

സർട്ടിഫിക്കറ്റ്...
എന്നാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംബന്ധിച്ച് അന്നുതന്നെ നിരവധി ആരോപണങ്ങളുയർന്നിരുന്നു. ദുബായ് പോലീസ് നൽകിയ ക്ലിയറൻസ് സർട്ടിഫിക്കറ്റ് പുതിയ തീയതിയാണെന്നും, കേസുകൾ പലതും ഒത്തുതീർപ്പാക്കിയെന്നുമായിരുന്നു ചിലരുടെ ആരോപണം. അതിനിടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വരെ സോഷ്യൽമീഡിയയിൽ അഭിപ്രായപ്രകടനമുണ്ടായി.

സിവിൽ കേസ്...
ബിനോയ് കോടിയേരി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം അങ്ങനെ പൂർണ്ണമായും സ്ഥിരീകരിക്കാത്ത സമയത്താണ് അദ്ദേഹത്തെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞെന്ന വാർത്ത പുറത്തുവന്നത്. ദുബായിലെ ജാസ് ടൂറിസം കമ്പനി നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി.

കുടുങ്ങി...
ദുബായ് പോലീസിന്റെ നിർദേശപ്രകാരം എമിഗ്രഷേൻ ഉദ്യോഗസ്ഥരാണ് ബിനോയ് കോടിയേരിയെ തടഞ്ഞത്. ബിനോയ് കോടിയേരിക്കെതിരെ സിവിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഈ കേസ് എന്നാണ് രജിസ്റ്റർ ചെയ്തതെന്ന് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പിടിച്ചുവെച്ചു...
ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ അദ്ദേഹത്തിന്റെ പാസ്പോർട്ട് പിടിച്ചെടുത്തു. ദുബായ് പോലീസാണ് പാസ്പോർട്ട് പിടിച്ചെടുത്തത്. അതിനിടെ, യാത്രാവിലക്ക് നീക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. മറ്റൊരാളുടെ പാസ്പോർട്ട് നൽകി ബിനോയിയുടെ പാസ്പോർട്ട് തിരിച്ച് നൽകണമെന്നും, യാത്രാവിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരി അപേക്ഷ നൽകി.

മടങ്ങാനാകില്ല...
ജാസ് ടൂറിസം കമ്പനി നൽകിയ കേസിലാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിക്കെതിരെ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇതറിയാതെ നാട്ടിലേക്ക് തിരിക്കാനായി വിമാനത്താവളത്തിലെത്തിയ ബിനോയിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചു. ദുബായ് പോലീസിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി.

ബിനീഷ് കോടിയേരി...
അതേസമയം, ബിനോയ് കോടിയേരിയെ ദുബായിൽ തടഞ്ഞെന്ന വാർത്ത സഹോദരൻ ബിനീഷ് കോടിയേരി സ്ഥിരീകരിച്ചു. സംഭവം സത്യമാണെന്നും, യാത്രവിലക്കിനെതിരെ അപ്പീൽ നൽകുമെന്നും ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ പറയുന്ന പോലെ 13 കോടി രൂപ നൽകാനില്ലെന്നും, ഒരു കോടി 72 ലക്ഷം രൂപ മാത്രമാണ് നൽകാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായ്...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയാണ് ബിനോയ് കോടിയേരിക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി നൽകിയത്. സിപിഎം നേതാക്കൾ ഇടപെട്ട് പണം തിരികെ ലഭിക്കാൻ വേണ്ടിയായിരുന്നു ഈ നീക്കം.

വാർത്ത...
സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി ലഭിച്ച കാര്യം നിമിഷങ്ങൾക്കുള്ളിൽ മാധ്യമങ്ങളിൽ വാർത്തയായി. ഇതോടെ സിപിഎം സംസ്ഥാന ഘടകവും കോടിയേരിയും പ്രതിരോധത്തിലായി. എന്നാൽ തന്റെ മകനെതിരായി കേസില്ലെന്നും, ഇത്തരം പരാതികൾ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമായിരുന്നു കോടിയേരിയുടെ മറുപടി. അതെല്ലാം വ്യക്തിപരമായ പ്രശ്നങ്ങളെന്ന് പറഞ്ഞ് മറ്റു നേതാക്കളും വിവാദത്തിൽ നിന്ന് തലയൂരി.

ആരോപണം മാത്രം...
തനിക്കെതിരെ കേസില്ലെന്നും, വാർത്തകളിലുള്ളത് വെറും ആരോപണം മാത്രമാണെന്നുമാണ് ബിനോയ് കോടിയേരിയും പ്രസ്താവനയിലൂടെ പ്രതികരിച്ചത്. എന്നാൽ സംഭവം വാർത്തയായതിന് പിന്നാലെ സാമ്പത്തിക കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

പരാതിയില്ല...
തങ്ങൾക്ക് ലഭിക്കാനുള്ള പണം ലഭിച്ചാൽ കേസിനില്ലെന്നായിരുന്നു ദുബായ് കമ്പനിയുടെ നിലപാട്. ഇതുസംബന്ധിച്ച ചർച്ചകൾക്കായി കമ്പനി പ്രതിനിധിയും യുഎഇ പൗരനുമായ അൽ മർസൂഖിയും കേരളത്തിലെത്തിയിരുന്നു. പണം നൽകിയില്ലെങ്കിൽ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ച കമ്പനി പ്രതിനിധികൾ പിന്നീട് ഇതെല്ലാം റദ്ദാക്കി.












Click it and Unblock the Notifications