തണ്ടർ ബോൾട്ടിന് മുട്ടിന് താഴെ വെടിവെയ്ക്കാൻ അറിയില്ലേ? വിമർശനവുമായി ബിനോയ് വിശ്വം
തിരുവനന്തപുരം: പാലക്കാട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ തണ്ടർ ബോൾട്ടിനെയും പോലീസിനേയും രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം. മാവോയിസ്റ്റ് രാഷ്ട്രീയത്തോട് സിപിഐ യോജിക്കുന്നില്ല, ഞങ്ങൾ അവരെ കാണുന്നത് വഴി തെറ്റിപ്പോയ സഖാക്കളായിട്ടാണെന്നും ബിനോയ് വിശ്വം ഫേസ്ബുക്കിൽ കുറിച്ചു.
അട്ടപ്പാടിയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ പ്രതിപക്ഷവും രൂക്ഷമായി പ്രതികരിച്ചു. മാവോയിസ്റ്റുകളെ ഭരണകൂടം നേരിടുന്ന രീതിയുടെ കാര്യത്തിൽ സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. വിശദമായി പഠിച്ച ശേഷം കൂടുതൽ പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം
മാവോയിസ്റ്റ് രാഷ്ട്രീയത്തോട് CPI യോജിക്കുന്നില്ല. ഞങ്ങൾ അവരെ കാണുന്നത് വഴി തെറ്റിപ്പോയ സഖാക്കളായാണ്. മാവോയിസ്റ്റ് രാഷ്ട്രീയത്തിനു കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ വെടിയുണ്ട കൊണ്ട് അത് പരിഹരിക്കാമെന്ന വഴി കണ്ടു പിടിച്ചത് കോൺഗ്രസും ബിജെപിയും ആണ്. സി പി ഐ യും സി പി എമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ല.
ഇതൊന്നും മനസിലാകാത്ത കുറേപ്പേർ കേരള പോലീസിലുണ്ട്. അവർ ഇടതുപക്ഷ സർക്കാരിന്റെ പോലീസ് നയത്തിന് കളങ്കം ചാർത്തുന്നു.
ഇടക്കിടെയുണ്ടാകുന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളിലെല്ലാം തലയിലേക്കും നെഞ്ചിലേക്കും വെടിയുതിർക്കുന്ന തണ്ടർബോൾട്ടിനെ ഇതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ പഠിപ്പിച്ചേ തീരു. മുട്ടിനു താഴെ വെടിവച്ചു കൂടെന്ന് ഏത് മാനുവൽ ആണു തണ്ടർബോൾട്ടിനെ പഠിപ്പിച്ചത്. ഇടത് പക്ഷ സർക്കാരിന് ദുഷ്പേരുണ്ടാക്കാൻ അവർക്ക് പ്രത്യേക മാനുവൽ ഉണ്ടോ? ഇടതു പക്ഷ സർക്കാരിന്റെ നയം ഉൾക്കൊള്ളാത്ത ഇത്തരക്കാരെ നിലക്കുനിർത്താൻ സ: പിണറായി വിജയൻ നയിക്കുന്ന ഗവണ്മെന്റിനു കെൽപ്പുണ്ട്.












Click it and Unblock the Notifications