വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചു
കോഴിക്കോട്: ജില്ലയില്‍ പക്ഷിപനി സ്ഥിരീകരിച്ചതിന് പിന്നാലെ കാരശേരി കരിമൂലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചത്. ഇരുപത്തിയഞ്ചോളം വവ്വാലുകളെയാണ് ചൊവ്വാഴ്ച ചത്ത നിലയില്‍ കണ്ടെത്തിയത്. മൃഗവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. സാമ്പിളുകള്‍ എടുത്ത ശേഷം വവ്വാലുകളെ ദഹിപ്പിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളോട് തൊട്ടടുത്തുള്ള പഞ്ചായത്താണ് കാരശ്ശേരി. എന്നാല്‍ പക്ഷിപനി സാധ്യത കുറവാണെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക നിഗമനം.

കാരമൂലയിലെ മദ്രസയ്ക്ക് സമീപത്താണ് വവ്വാലുകള്‍ ചത്തുവീണത്. പരിഭ്രാന്തിയിലായ നാട്ടുകാര്‍ ഉടന്‍ മൃഗസംരക്ഷണ വകുപ്പിനേയും ആരോഗ്യ വകുപ്പിനേയും വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മാലാംകുന്ന് ഭാഗത്ത് കാക്കകളേയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വവ്വാലുകളേയും ചത്ത നിലയില്‍ കണ്ടെത്തിയത്. ചത്ത വവ്വാലുകളുടെ ശ്രവങ്ങള്‍ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ
ഡോ കെവി ഉമ പറഞ്ഞു.
അതേസമയം പക്ഷിപനി ആകാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് അധികൃതര്‍. സസ്തനികളായ വവ്വാലുകളിലേക്ക് പക്ഷികളില്‍ നിന്ന് നേരിട്ട് രോഗം വരാനുള്ള സാധ്യത കുറവാണ്. എങ്കിലും വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂയെന്നും അധികൃതര്‍ അറിയിച്ചു.അതിനിടെ ജില്ലയില്‍ ഇന്നലെ ചാത്തമലംഗം, വേങ്ങേരി ഭാഗത്ത് നിന്നായി 1.266 പക്ഷികളെ കൂടി കൊന്നൊടുക്കി. മൂന്ന് ദിവസത്തിനിടെ 5,026 പക്ഷികളേയാണ് കൊന്നൊടുക്കിയത്. ഇതോടെ കൊടിയത്തൂര്‍ ചാത്തമംഗംലം ഭാഗത്തെ കൊന്നൊടുക്കല്‍ നടപടി പൂര്‍ത്തിയായി. ഇന്ന് 20 സ്ക്വാഡുകളിലായി വേങ്ങേരി ഭാഗത്ത് പരിശോധന നടത്തും.
12000 പക്ഷികളേയാണ് കൊന്നൊടുക്കാന്‍ ലക്ഷ്യമിടുന്നത്. ഇതുവരെ കോഴികള്‍, വളര്‍ത്തു പക്ഷികള്‍, ടര്‍ക്കികള്‍ എന്നിവയെയാണ് കൊന്നൊടുക്കിയത്.പക്ഷിപനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി,കൊടിയത്തൂര്‍ ഭാഗങ്ങളിലെ ഒരു കിമി പരിധിയില്‍ ഉള്ള സ്ഥലങ്ങളിലെ പക്ഷികളെയാണ് കൊന്നൊടുക്കുന്നത്. രോഗ ബാധിത പ്രദേശങ്ങളിലെ 10 കിമി പരിധിയില്‍ ഉള്ള കോഴികടകള്‍ എല്ലാം അടച്ച് പൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴികളുമായി വരുന്ന വാഹനങ്ങള്‍ പക്ഷിപ്പനി ബാധിച്ച മേഖലകളിലൂടെ പോകരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Recommended Video
പക്ഷികളെ ഒളിപ്പിച്ച് വെയ്ക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായാല്‍ കൂടുതല്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുമെന്ന് ദ്രുതകര്‍മ്മ സേന വ്യക്തമാക്കി. നിലവില്‍ 25 ദ്രുതകര്‍മ്മ സേനകളാണ് പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്കരിക്കുന്നതിനും നേതൃത്വം നല്‍കുന്നത്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും വിവരങ്ങള്‍ക്കും കണ്‍ട്രോള്‍ റൂം നമ്പറുകള്‍- ഡിഎം സെല്‍ (ടോള്‍ഫ്രീ) 1077. അനിമല്‍ ഹസ്ബന്ററി 0495 2762050 എന്നിവയില്‍ ബന്ധപ്പെടാം.












Click it and Unblock the Notifications