രാഹുൽ ഈശ്വറിനെതിരെ ബിജെപി, ശബരിമലയിൽ രക്തം വീഴ്ത്താനുളള പദ്ധതിയിൽ കേസെടുക്കണം!
കോഴിക്കോട്: വിശ്വാസസംരക്ഷണമെന്ന പേരില്‍ ശബരിമലയില്‍ അക്രമം അഴിച്ച് വിട്ട് ഭക്തര്‍ എന്ന ആനുകൂല്യത്തില്‍ നൈസായി രക്ഷപ്പെടാം എന്ന് കരുതിയിരുന്ന ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുകയാണ് പോലീസ്. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് തടസ്സം നിന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന ഉറച്ച തീരുമാനവുമായി പോലീസ് മുന്നോട്ട് പോകുന്നു.
ഇതിനകം തന്നെ 150തിലധികം പേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. മണ്ഡലകാലത്ത് സന്നിധാനത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ച് കുഴപ്പങ്ങളുണ്ടാക്കാനുള്ള നീക്കത്തിന് തടയിടാനും പോലീസ് നടപടികളെടുക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ സന്നിധാനത്ത് തമ്പടിച്ച് പ്രശ്‌നമുണ്ടാക്കിയ ശേഷം കൈയ്യും വീശി ഇറങ്ങിപ്പോകാന്‍ പോലീസ് അനുവദിക്കില്ലെന്ന് ചുരുക്കം. സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗം തേടുകയാണ് ബിജെപി.
ഹിന്ദുക്കൾ ഒറ്റക്കെട്ടായി തെരുവിലേക്ക് എന്നാണ് ശബരിമല സമരക്കാർ അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ സമരത്തിന് നേതൃത്വം കൊടുക്കുന്ന അയ്യപ്പ സേവ സംഘം നേതാവ് രാഹുൽ ഈശ്വറിനെ ബിജെപി തള്ളിപ്പറഞ്ഞിരിക്കുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ:
യുവതികൾക്ക് കയറാനായില്ല
തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ നിരവധി സ്ത്രീകള്‍ മല ചവിട്ടാനായി എത്തിയെങ്കിലും ഒരാള്‍ക്ക് പോലും അയ്യപ്പന് മുന്നിലെത്താന്‍ സാധിച്ചിരുന്നില്ല. പലരും പമ്പയിലും നിലയ്ക്കലും മരക്കൂട്ടത്തുമെല്ലാം തടയപ്പെട്ടു. ഇതെല്ലാം മറികടന്ന് നടപ്പന്തല്‍ വരെ എത്തിയവര്‍ക്കും മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഭക്തരെ കൂടാതെ നിരവധി സംഘപരിവാറുകാര്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ തന്നെ യുവതികളെ തടയാന്‍ സന്നിധാനത്ത് തമ്പടിച്ചിരുന്നു.
തീർത്ഥാടകർക്ക് നിയന്ത്രണം
സന്നിധാനത്ത് വെച്ച് ഒരു പോലീസ് നടപടിയുണ്ടായാല്‍ അത് കേരളം മുഴുവന്‍ ആളിക്കത്തുന്ന കലാപത്തിലേക്ക് വരെ വഴി തുറക്കുമായിരുന്നു. സര്‍ക്കാരും പോലീസും അപ്പോള്‍ സംയമനം പാലിച്ചു. എന്നാല്‍ ഇപ്പോള്‍ അക്രമികളെ ഓരോന്നായി അറസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. മണ്ഡല കാലത്ത് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക അടക്കമുളള കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞു.
ബിജെപി കോടതിയിലേക്ക്
സന്നിധാനത്ത് തമ്പടിച്ച് പ്രതിഷേധിക്കാനുള്ള നീക്കത്തെ ചെറുക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി കോടതിയിലേക്ക് നീങ്ങുന്നുവെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരിക്കുന്നത്. ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണ്. ഇടത് സര്‍ക്കാരിന്റെ ശ്രമം വിശ്വാസികളോടുള്ള ചതിയെന്നും ശ്രീധരന്‍ പിളള ആരോപിച്ചു.
മുഖ്യമന്ത്രിയെ കാലം വലിച്ചെറിയും
വിശ്വാസത്തിന് എതിരായ സര്‍ക്കാരിന്റെ വെല്ലുവിളിയാണ് ഭക്തരെ നിയന്ത്രിക്കാനുളള നീക്കമെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമലയുടെ പിതൃസ്ഥാനീയത തട്ടിയെടുക്കാന്‍ എകെജി സെന്റര്‍ ശ്രമിക്കുകയാണ്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പ്രതിഷ്ഠയ്ക്ക് ആണ്. ആചാരങ്ങളില്‍ അന്തിമ വാക്ക് തന്ത്രിയുടേതാണ്. ഇതൊന്നും മനസ്സിലാക്കാത്ത മുഖ്യമന്ത്രിയെ കാലം വലിച്ചെറിയും.
കേസിനെ ഭയക്കുന്നില്ല
കേരളം ഭരിക്കുന്ന അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറുമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടഞ്ഞു എന്നതിലെ കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ല. കേസിന് പിന്നില്‍ സിപിഎം ആണ്. അയ്യപ്പ വിശ്വാസികള്‍ക്കായി എന്ത് ശിക്ഷയും ഏറ്റ് വാങ്ങുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണം
ബിജെപി പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുകയാണ്. കഴിഞ്ഞ ദിവസം മാത്രം നൂറോളം പേരെ അറസ്റ്റ് ചെയ്തു. നിലയ്ക്കല്‍ നടന്ന അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ആളുകളെ നിയോഗിച്ച രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണം. ബിജെപിയേയും അധിക്ഷേപിക്കുന്ന ആളാണ് രാഹുലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല സമരത്തിലെ ഭിന്നതയാണ് ശ്രീധരൻ പിള്ളയുടെ വാക്കുകൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഞങ്ങളോട് മൽപ്പിടിത്തത്തിന് നിൽക്കരുത് പിണറായി സഖാവേ.. മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഈശ്വർ
അതൊരു പ്രതികാരത്തിന്റെ കഥയാണ്, മല കയറിയത് വ്രതമെടുത്ത്.. രഹ്ന ഫാത്തിമ പറയുന്നു