144 അല്ല, ഈ 160 സീറ്റുകളിലും വെല്ലുവിളി; കഠിനം ബിഹാർ..പ്രതീക്ഷ തെലങ്കാനയിലും
ദില്ലി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തോടെ ലോക്സഭ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് ബി ജെ പി നേതൃത്വം. 2024 ൽ 333 സീറ്റുകളാണ് പാർട്ടി ഇവിടെ ലക്ഷ്യം വെയ്ക്കുന്നത്. 2019 ൽ 303 സീറ്റുകളിലായിരുന്നു ബി ജെ പിയുടെ വിജയം.
എന്നാൽ കഴിഞ്ഞ തവണ ലഭിച്ച 160 സീറ്റുകളിൽ ഇക്കുറി വിജയം എളുപ്പമല്ലെന്നാണ് ബി ജെ പി വിലയിരുത്തൽ. വെല്ലുവിളി നേരിടുന്ന സീറ്റുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

കഠിനമെന്ന് ബി ജെ പി കണക്കാക്കുന്ന സീറ്റുകളിൽ പകുതിയും ബിഹാറിലാണ്. സമീപ കാലത്ത് ബി ജെ പി വലിയ രാഷ്ട്രീയ തിരിച്ചടി നേരിട്ട സംസ്ഥാനം കൂടിയാണിത്. അതുകൊണ്ട് തന്നെ നേതാക്കൾക്ക് പ്രത്യേകം ചുമതല നൽകിയാണ് പ്രവർത്തനം. സഖ്യകക്ഷിയായിരുന്നു നിതീഷ് കുമാറിന്റെ ജെ ഡി യു എൻ ഡി എ സഖ്യം അവസാനിപ്പിച്ച് ആർ ജെ ഡിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു. ജെ ഡി യു തീർത്ത ക്ഷീണം മറികടക്കാൻ ചിട്ടയായ പ്രവർത്തനം വേണമെന്നാണ് നേതൃത്വം നിർദ്ദേശിക്കുന്നത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റുകളിൽ വലിയ വിജയം നേടാൻ എൻ ഡി എയ്ക്ക് കഴിഞ്ഞിരുന്നു. 17 സീറ്റുകളിൽ ബി ജെ പി ജയിച്ചപ്പോൾ 14 സീറ്റുകൾ ജെ ഡി യുവിനും നേടാനായി. എൻ ഡി എ സഖ്യകക്ഷിയായിരുന്ന റാം വിലാസ് പസ്വാന്റെ എൽ ജെ പി ആറ് സീറ്റുകളിലും വിജയിച്ചു. ജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വികാരമുണ്ടെന്നും 40 ല്‍ 35 സീറ്റിലും വിജയസാധ്യതയുണ്ടെന്നും പാർട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങൾ പന്തിയല്ലെന്നാണ് നേതൃത്വം അടക്കം പറയുന്നത്. ഈ സാഹചര്യത്തിൽ ബിഹാറിൽ തന്ത്രങ്ങൾ മെനയാൻ ഉടൻ തന്നെ നേതാക്കൾ യോഗം ചേരും. ഡിസംബർ 21, 22 തീയതികളിൽ ആയിരിക്കും യോഗം നടക്കുക. സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, സുനിൽ ബൻസാൽ തുടങ്ങിയവരാണ് യോഗത്തിന് നേതൃത്വം കൊടുക്കുന്നത്.

അതേസമയം ബിഹാറിനെ കൂടാതെ ബി ജെ പി കൂടുതൽ സീറ്റുകൾ ലക്ഷ്യം വെക്കുന്ന സംസ്ഥാനം തെലങ്കാനയാണ്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 1 സീറ്റിൽ വിജയിച്ച ബി ജെ പിക്ക് ഇന്ന് നാല് ലോക്സഭ സീറ്റുകൾ കൈയ്യിലുണ്ട്. വോട്ട് ശതമാനത്തിലും വലിയ മുന്നേറ്റം നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്ര സമിതിയെ (ടി ആർ എസ്) അടിതെറ്റിക്കാമെന്ന ആത്മവിശ്വാസം ബി ജെ പി ആർജിച്ച് കഴിഞ്ഞു. അട്ടിമറി ഉണ്ടാക്കാൻ സാധിച്ചാൽ 2024 ലോക്സഭ തിരഞ്ഞെടുപ്പിലും കൂറ്റൻ വിജയമാണ് ബി ജെ പി സ്വപ്നം കാണുന്നത്. ഇവിടെ ഓരോ സീറ്റുകളിലും നേതാക്കൾക്ക് പ്രത്യേകം ചുമതല നൽകിയിട്ടുണ്ട്. ഇവർക്ക് ഹൈദരാബാദിൽ ഉടൻ ദ്വിദിന പരിശീലനം നൽകും.

പൊതുതെരഞ്ഞെടുപ്പുകളിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത രാജ്യത്തുട നീളമുള്ള 144 മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർ, നിയമനിർമ്മാതാക്കൾ, നിയമസഭാംഗങ്ങൾ, മുതിർന്ന പാർട്ടി നേതാക്കൾ എന്നിവർക്ക് ചുമതല നൽകി ബി ജെ പി പ്രവർത്തനം ആരംഭിച്ചിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടി ശ്രദ്ധ പതിപ്പിക്കുന്നതോടെ 2024 ലും വൻ ഭൂരിപക്ഷം നേടാൻ സാധിക്കുമെന്നാണ് ബി ജെ പി വിലയിരുത്തുന്നത്.












Click it and Unblock the Notifications