പ്രധാനമന്ത്രിയെ കളവ് പറഞ്ഞ് അപമാനിച്ചു; അരുണ്‍കുമാറിനെതിരെ പരാതി നല്‍കി ബിജെപി
തൃശൂര്‍: ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ച മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാറിനെതിരെ ഗവര്‍ണ്ണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി ബിജെപി. പ്രധാനമന്ത്രിയെ കളവ് പറഞ്ഞ് അപമാനിച്ചെന്ന് ആരോപിച്ചാണ് ബിജെപി ഇപ്പോള്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് അരുണ്‍ കുമാര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അരുണ്‍ കുമാറിന് വ്യക്തിത്വമുണ്ടെങ്കില്‍ താങ്കളുടെ കളവായ ഫേസ്ബുക്ക് പോസ്റ്റിന്റെ യാഥാര്‍ത്ഥ്യം പ്രമുഖ മലയാള പത്രം വെളിയില്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചാനല്‍ അവതാരകനായി പതിനെട്ടടവും നോക്കിയിട്ടും ഒന്നും പറ്റാതെ വന്നപ്പോള്‍ കളവ് പറഞ്ഞ് മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് സ്വയം മണ്ടനാകുന്ന എന്റെ സുഹൃത്തിന്റെ നിലവാര തകര്‍ച്ചയില്‍ ഞാന്‍ സഹതപിക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ബി ഗോപാലകൃഷ്ണന്റെ വാക്കുകള്‍.
സുഹൃത്തെ അരുണെ, വികാരവും വിരോധവും വരുമ്പോള്‍ മണ്ടക്ക് മണ്ഡരി ബാധിച്ച് മണ്ടന്‍മാരുകുമെന്ന് കേട്ടിട്ടുണ്ട്. ബുദ്ധിജീവികള്‍ ചിലപ്പോള്‍ മണ്ടന്‍മാരുടെ സ്വഭാവം കാണിക്കും. അവരുടെ തലയില്‍ രോമം മുളക്കില്ലന്ന് പറഞ്ഞ് കേട്ടിട്ടില്ല, പക്ഷെ കണ്ടറിയുന്നു. കളവ് പറഞ്ഞ് വിതണ്ഡവാദം ഉന്നയിച്ച് വിരോധം തീര്‍ക്കലാണ് താങ്കള്‍ അടക്കം കേരളത്തിലെ പല മോദി വിരുദ്ധരുടേയും സ്വഭാവം.
ചാനല്‍ അവതാരകനായി പതിനെട്ടടവും നോക്കിയിട്ടും ഒന്നും പറ്റാതെ വന്നപ്പോള്‍ കളവ് പറഞ്ഞ് മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് സ്വയം മണ്ടനാകുന്ന എന്റെ സുഹൃത്തിന്റെ നിലവാര തകര്‍ച്ചയില്‍ ഞാന്‍ സഹതപിക്കുന്നു. രാമായണത്തിന് പകരം രാമായണം മാത്രം എന്ന പോലെ മോദിക്ക് പകരം മോദി മാത്രമെയുള്ളു എന്ന് ഇനിയെങ്കിലും അറിയുക.
അഴിമതിയുടെ കറയൊ, ആരോപണമൊ ഇല്ലാതെ രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ സാരഥ്യം, സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് രണ്ടാം വട്ടം പ്രധാനമന്ത്രിയായ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ മോദി മാത്രം. ടെലി പ്രോംപ്റ്ററിന്റെ പേരില്‍ കളവ് പറഞ്ഞ് പ്രധാനമന്ത്രിയെ അപമാനിച്ച കേരള സര്‍വ്വകലാശാല അസ്സി. പ്രൊഫ. ഡോ അരുണ്‍ കുമാറിന് വ്യക്തിത്വമുണ്ടെങ്കില്‍ താങ്കളുടെ കളവായ ഫേസ്ബുക്ക് പോസ്റ്റിന്റെ യാഥാര്‍ത്ഥ്യം പ്രമുഖ മലയാള പത്രം വെളിയില്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണം. അല്ലെങ്കില്‍ നിലപാടില്ലാത്ത മുന്നാം കിട രാഷ്ട്രീയക്കാരന്റെ ഉടുതുണി നഷ്ടപ്പെട്ട ശേഷമുള്ള നിലപാട് തറയിലെ വളുവള തുള്ളലായി താങ്കളെ കാണേണ്ടിവരുമെന്ന് സ്‌നേഹപൂര്‍വ്വം അറിയിക്കട്ടെ- ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിഷയത്തില്‍ അരുണ്‍ കുമാര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,. ടെലി പ്രോംപ്റ്റർ പണിമുടക്കിയാൽ കാറ്റിൽ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവർക്ക് . ന്യൂസ് ഫ്ലോറുകളിൽ ഇടയ്ക്കിടെ നോക്കാതെ പോയി ചിലർ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോൾ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിൻ്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലൻ്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോൾ ( Disputed by BJP sources and accused WEF for technical glitch ) പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി. ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി. അഹമ്മദ് നഗർ കോട്ടയിലെ ജയിലിനുള്ളിൽ ഇരുന്ന് ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകമെഴുതിയ, ഒരു പ്രോംപ്റ്ററുമില്ലാതെ മനുഷ്യഹൃദയങ്ങളോട് സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിൻ്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തൻ്റെ വിഖ്യാതമായ ' Tryst With Destiny ' പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!
Recommended Video
ഗോവയില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; മനോഹര്‍ പരീക്കറുടെ മകന് സീറ്റില്ല