അടുത്ത വിക്കറ്റും വീണു.. രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച ബിജെപി നേതാവും അറസ്റ്റില്‍
Recommended Video
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ സന്നിധാനത്ത് ഉള്‍പ്പെടെ സ്ഥിതി സംഘര്‍ഷഭരിതമായിരുന്നു. പ്രതിഷേധകര്‍ ഒരൊറ്റ സ്ത്രീയെ പോലും മല ചവിട്ടിച്ചില്ല. മലകയറാനെത്തിയ പത്തോളം സ്ത്രീകളെ തെറിവിളിച്ചും അസഭ്യം പറഞ്ഞും ആക്രമിച്ചും വിശ്വാസികളെന്ന് ആക്രോശിക്കുന്ന പ്രതിഷേധം കൂട്ടം തടഞ്ഞു. പമ്പയിലും നിലക്കലും വൻ അക്രമം അഴിച്ചുവിട്ട ഇവര്‍ വനിത മാധ്യമപ്രവർത്തകരെയടക്കം അക്രമിക്കുകയും അസഭ്യം പറയുകയും ചാനൽ വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്തു.
പോലീസ് സുരക്ഷ ഒരുക്കിയിട്ട് പോലും അതിനെയെല്ലാം 'വിശ്വാസം' കൊണ്ട് മറികടക്കാന്‍ ഈ ആക്രമിക്കൂട്ടത്തിന് ആയി.എന്നാല്‍ ആക്രമം നടത്തി ശബരിമലയിലെ ക്രമസമാധാനം തകര്‍ത്തവര്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. ആക്രമികളെ പോലീസ് ഒന്നിന് പുറകേ ഒന്നായി അറസ്റ്റ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഐജി മനോജ് എബ്രഹാമിന് വധഭീഷണി മുഴക്കിയ ബിജെപി നേതാവിന് പിന്നാലെ ഇപ്പോള്‍ മലകയറാനെത്തിയ രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച ബിജെപി നേതാവും അറസ്റ്റിലായിട്ടുണ്ട്.
അയ്യോ ബിജെപിക്കാരല്ല
ശബരിമല വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നിൽ നുഴഞ്ഞുകയറിയവരാണെന്നായിരുന്നു സംഘര്‍ങ്ങള്‍ക്ക് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്. ബി ജെ പിയോ സംഘപരിവാർ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഐജി എബ്രഹാമിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് അറസ്റ്റിലായതോടെ പിള്ളയുടെ നുണകള്‍ എല്ലാം പൊളിഞ്ഞടിയുകയാണ്.
മറ്റൊരു ബിജെപി നേതാവ്
ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച സംഭവത്തില്‍ ബുജെപി പ്രവര്‍ത്തകനായ വെങ്ങാനൂര്‍ സ്വദേശി അരുണ്‍ എന്നയാളെയായിരുന്നു വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. നിലയ്ക്കലില്‍ പ്രതിഷേധത്തിനിടെയാണ് ഇയാള്‍ ഐജിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. പിന്നാലെ ഐജിക്കെതിരെ ഇയാള്‍ വധഭീഷണിയും മുഴക്കിയിരുന്നു.
വീട് ആക്രമിച്ചവര്‍
അതിന് പിന്നാലെയാണ് ശബരിമലയിലേക്ക് പുറപ്പെട്ട ബിഎസ്എന്‍എല്‍ ജീവനക്കാരിയും ആക്റ്റിവിസ്റ്റുമായി രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച ബിജെപി പ്രവര്‍ത്തകനും അറിസ്റ്റിലായത്. ബിജെപിയുടെ കടവന്ത്ര ഏരിയ പ്രസിഡന്‍റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമറ്റത്ത് പറമ്പ് പിഎം ബിജുവിനെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
വീടാക്രമിച്ചു
രഹ്നയുടെ പനമ്പള്ളി നഗറിലെ കമ്പനി ക്വാര്‍ട്ടേഴ്സാണ് ബിജുവും സംഘവും ആക്രമിച്ചത്. കഴിഞ്ഞ 19 ന് രാവിലെയാണ് രഹ്‌ന പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന വിവരങ്ങൾ പുറത്തായത്. ഇതിന് തൊട്ടുപിന്നാലെ ഇവരുടെ വീടാക്രമിക്കുകയായിരുന്നു.
തകര്‍ത്തു
ക്വാർട്ടേഴ്സിന് തൊട്ടടുത്ത് വരെ സ്‌കൂട്ടറിൽ എത്തിയ ബിജുവും സംഘവും നടന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഹെൽമെറ്റ് ധരിച്ച ഇവർ ജനൽചില്ലുകളും വീടിന് പുറത്തുണ്ടായിരുന്ന ഉപകരണങ്ങളും എറിഞ്ഞു തകർത്തു. ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വ്യാപക അറസ്റ്റ്
അതേസമയം യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആക്രമം നടത്തിയ സംഭവത്തില്‍ നിരവധി പേരെ എറണാകുളം തൃപ്പൂണിത്തറ ഭാഗങ്ങളില്‍ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. വഴിതടയല്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
നിരോധനാജ്ഞ
ഇതുവരെ എറണാകുളം റൂറലില്‍ 75 പേര്‍, തൃപ്പൂണിത്തുറയില്‍ 51 പേര്‍ എന്നിങ്ങനെയാണ് അറസ്റ്റ് നടന്നിട്ടുണ്ട്. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.
പുറത്തുവിട്ടു
ഇതിനിടെ പമ്പയിലും നിലയ്ക്കലിലും സംഘര്‍ഷമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍, കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളുടെ പേരിലാണ് പോലീസ് നടപടി.
അറിയിച്ചു
210 പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ചിത്രത്തിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990030 അല്ലെങ്കില്‍ 9497990033 എന്ന നമ്പറിലോ Email ID:[email protected] എന്ന ഐ.ഡിയിലേക്കോ മെയില്‍ ചെയ്യണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
വന്‍ സുരക്ഷ
അതേസമയം മണ്ഡലകാലത്ത് സ്ഥിതിഗതികള്‍ നിയന്ത്രക്കാന്‍ 5000 പോലീസുകാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിടടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അന്യസംസ്ഥാനങ്ങിളിൽ നിന്ന് വരുന്ന സാമൂഹ്യവിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതൽ പോലീസിനെ നൽകാൻ മറ്റ് സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അനുമതി
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സന്നിധാനത്തടക്കം ഭക്തര്‍ക്ക് 16 മുതല്‍ 24 മണിക്കൂര്‍ വരെ മാത്രം തങ്ങാനുള്ള അനുമതി മാത്രമേ നല്‍കുകയുള്ളു.