ശബരിമല കേസിലെ കോൺഗ്രസ് നിലപാട് മാറ്റത്തിന് കാരണം സരിതയെന്ന് ബിജെപി, രഹസ്യധാരണ
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി സ്ത്രീ പ്രവേശനത്തിന് താന്‍ അനുകൂലമാണ് എന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇതാകട്ടെ കേരള നേതൃത്വത്തെ ആശങ്കയിലുമാക്കി.
ശബരിമല വിഷയത്തില്‍ ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും രണ്ട് നിലപാടാണ് എന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. രാഹുല്‍ അടക്കമുളള നേതാക്കളുടെ നിലപാട് മാറ്റത്തിന് പിന്നില്‍ ദില്ലിയില്‍ വെച്ചുണ്ടാക്കിയ ധാരണയാണ് എന്നാണ് ബിജെപി ആരോപണം.
രഹസ്യധാരണയുണ്ടാക്കി
ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ആണ് കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. സിപിഎം നേതൃത്വവുമായി കോണ്‍ഗ്രസ് ധാരണയുണ്ടാക്കി എന്നാണ് ആരോപണം. സരിത കേസില്‍ നിന്ന് രക്ഷ തേടിയാണ് ഈ നിലപാട് മാറ്റമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറയുന്നു. ദില്ലിയില്‍ വെച്ച് യെച്ചൂരിയുമായി നേതാക്കള്‍ രഹസ്യധാരണയിലെത്തി എന്നും ബിജെപി നേതാവ് ആരോപിക്കുന്നു.
സരിത കേസിൽ നിന്ന് രക്ഷപ്പെടാൻ
സരിതയുടെ ലൈംഗിക പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനും എതിരെ പോലീസ് കേസെടുത്തിരുന്നു. സരിതയുടെ പരാതിയില്‍ മറ്റ് ചില യുഡിഎഫ് നേതാക്കള്‍ക്കെതിരെ കൂടി കേസെടുത്തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. സരിത കേസില്‍ അനുകൂല നിലപാടുണ്ടാക്കുന്നതിന് വേണ്ടി ഉമ്മന്‍ചാണ്ടി, എകെ ആന്റണി, കെസി വേണുഗോപാല്‍ എന്നിവര്‍ യെച്ചൂരിയെ കണ്ടു എന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു.
പിന്നിൽ നിന്ന് കുത്തി
ഒരു പ്രമുഖ കേരള വ്യവസായിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു കൂടിക്കാഴ്ചയെന്നും ബിജെപി ആരോപിക്കുന്നു. രാഹുല്‍ ഗാന്ധി നിലപാട് പ്രഖ്യാപിച്ചതോടെ ശബരിമല സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭക്തരെ പിന്നില്‍ നിന്ന് കുത്തിയെന്നും എഎന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ബിജെപി സമരം ഉദ്ഘാടനം ചെയ്യവേ രാധാകൃഷ്ണന്‍ സര്‍ക്കാരിനെതിരെ അസഭ്യ വര്‍ഷം നടത്തിയിരുന്നു.
പിണറായി ഗുണ്ട
തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ ഗുണ്ടയാണ് പിണറായി വിജയന്‍ എന്നാണ് എഎന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചത്. മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നതെന്നും ആര്‍ക്കാണ് അയാളെ പേടിയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. ധൈര്യമുണ്ടെങ്കില്‍ മകള്‍ക്കൊപ്പം മുഖ്യമന്ത്രി ശബരിമലയില്‍ പോകട്ടെ എന്നും എഎന്‍ രാധാകൃഷ്ണന്‍ വെല്ലുവിളിച്ചു. മാടമ്പിയെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത് എന്നും ബിജെപി നേതാവ് ആരോപിച്ചു.
ഭക്തർ ശത്രുക്കൾ
ശബരിമലയില്‍ സന്ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത് ഭക്തരുടെ വിലാസം ശേഖരിക്കാനും പോലീസിന് അവരുടെ വീടുകളില്‍ എത്തി അന്വേഷണം നടത്താനാണ് എന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന് ആരാണ് ഇതിനെ അവകാശം കൊടുത്തത് എന്നും രാധാകൃഷ്ണന്‍ ചോദിച്ചു. ഭക്തരെ സര്‍ക്കാര്‍ ശത്രുക്കളെ പോലെയാണ് കാണുന്നത് എന്നും എഎന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.