മലപ്പുറത്ത് നിന്ന് തീവ്രവാദികളെ പിടികൂടി, കേരളത്തിലും പൗരത്വ രജിസ്റ്റര്‍ വേണമെന്ന് ബിജെപി നേതാവ്!
കോഴിക്കോട്: അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദമായിരിക്കേ രാജ്യമെങ്ങും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുളള നീക്കത്തിലാണ് മോദി സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അക്കാര്യം കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പ്രഖ്യാപിക്കുകയുമുണ്ടായി. ഹിന്ദുക്കളും സിഖുകാരും ജൈന മതക്കാരും ബുദ്ധമതക്കാരം ക്രിസ്ത്യാനികളും അടക്കമുളള കുടിയേറ്റക്കാരെ പുറത്താക്കില്ല എന്നാണ് ഷാ പ്രസംഗിച്ചത്. മുസ്ലീം കുടിയേറ്റക്കാരെ മാത്രമാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങള്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അന്യസംസ്ഥാനത്തൊഴിലാളികള്‍ എന്ന പേരില്‍ ബംഗ്ലാദേശികള്‍ കേരളത്തില്‍ തുഴഞ്ഞ് കയറുന്നുവെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ' അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊൽക്കത്തയിൽ പറഞ്ഞിട്ടുണ്ട്. കൊൽക്കത്തയിലും ആസാമിലും മാത്രം പോരാ, കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണം.
ബംഗ്ലാദേശി തീവ്രവാദികളെ അടുത്തിടെ പിടികൂടിയത് മലപ്പുറത്തു നിന്നും ആണ്. ഇവിടെ നുഴഞ്ഞുകയറിയ ബംഗ്ലാദേശികളിൽ കവർച്ചക്കാരും തീവ്രവാദികളും ഉണ്ട്. ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ കേരളത്തിൽ വന്ന് തമ്പടിക്കുകയാണ്. സർക്കാരിൻറെ കയ്യിൽ ഒരു കണക്കുമില്ല. ആയിരക്കണക്കിന് കോടി രൂപ ഇവർ കേരളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു. തൊഴിൽ മേഖല പൂർണ്ണമായും നശിപ്പിക്കുന്നു.
അപകടകരമായ നിലയിലേക്ക് കേരളത്തിലെ ബംഗ്ലാദേശികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ഇതിനൊരു അറുതി വരേണ്ടതുണ്ട്. രാഷ്ട്രീയ താല്പര്യങ്ങൾക്ക് അപ്പുറം കേരളത്തിൻറെ പൊതുനന്മയെ കണക്കാക്കി, രാജ്യ താൽപര്യം മുൻനിർത്തി നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാർ നയം കേരളത്തിലും നടപ്പാക്കണം'.












Click it and Unblock the Notifications