ബിനീഷിനും ബിനോയിക്കും 28 കമ്പനികളെന്ന് ബിജെപി, കോടികൾ എവിടെ നിന്ന്? കള്ളപ്പണം വെളുപ്പിക്കുന്നു?
തൃശൂര്‍: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണം സിപിഎമ്മിനെ ശരിക്കും നാണം കെടുത്തിയതാണ്. കേസ് പണം നല്‍കി ഒത്തുതീര്‍പ്പാക്കിയെന്ന് പറയുമ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിപിഎം സംസ്ഥാന സമ്മേളനത്തെ കോടിയേരി ബാലകൃഷ്ണന്‍ അഭിമുഖീകരിക്കുന്നത് ഈ വിവാദങ്ങളുടെ നാണക്കേടും പേറിയാണ്.
അടിസ്ഥാന വര്‍ഗത്തിന്റെ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയും മക്കളും നയിക്കുന്ന ആഡംബര ജീവിതം പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുകള്‍ക്ക് വഴിവെച്ചിട്ടുള്ളതാണ്. കോടിയേരിയുടേയും മക്കളുടേയും സാമ്പത്തിക സ്രോതസ്സ് എന്താണെന്ന ചോദ്യം പല കോണുകളില്‍ നിന്നായി ഉയരുന്നു. അതിനിടെ കോടിയേരിയേയും സിപിഎമ്മിനേയും കൂടുതല്‍ കുഴപ്പത്തിലാക്കി പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരിക്കുന്നു.

നാണക്കേടായി ആരോപണങ്ങൾ
കോടിയേരിയുടെ രണ്ട് ആണ്‍മക്കളിലൊരാളായ ബിനോയ് കോടിയേരി 13 കോടി രൂപ നല്‍കാനുണ്ടെന്ന് കാണിച്ച് ജാസ് ടൂറിസം കമ്പനി രംഗത്ത് വരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തതിന്റെ പേരില്‍ ബിനീഷ് കോടിയേരിക്കും നിയമക്കുരുക്കുണ്ടായിരുന്നു. രണ്ട് മക്കളുടേയും കേസ് കോടിയേരിയേയും സിപിഎമ്മിനേയും കണക്കിന് നാണം കെടുത്തി.

പണം എവിടെ നിന്ന്
ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ആരോപണ-പ്രത്യാരോപണങ്ങള്‍ക്കുമൊടുവില്‍ കേസ് ഒത്തുതീര്‍ന്നു. ആര് പണം നല്‍കിയെന്നോ, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്തെന്നോ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം രഹസ്യമാണ്. സിപിഎമ്മിന്റെ പ്രമുഖ നേതാവിനും മക്കള്‍ക്കും എന്തിനാണിത്ര പുകമറ എന്ന സംശയം അണികളും അല്ലാത്തവരും ഉന്നയിക്കുന്നു.

ആരോപണവുമായി ബിജെപി
കോടിയേരിയുടെ മക്കളായ ബിനീഷ് കോടിയേരിയുടേയും ബിനോയ് കോടിയേരിയുടേയും പേരില്‍ തിരുവനന്തപുരം ശാസ്തമംഗലത്ത് ആറോളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കുന്നു
കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് ബിജെപിയുടെ ആരോപണം. ശാസ്തമംഗലത്തെ ഒരു കെട്ടിടത്തില്‍ തന്നെ 28 സ്വകാര്യ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളില്‍ ബിനീഷിനും ബിനോയിക്കും പങ്കാളിത്തമുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.

മക്കൾക്ക് 28 കമ്പനികൾ
ഈ 28 കമ്പനികളില്‍ 6 കമ്പനികള്‍ ബിനോയ് കോടിയേരിയും ബിനേഷ് കോടിയേരിയും നേരിട്ടാണ് നടത്തുന്നത്. മറ്റുള്ള കമ്പനികളില്‍ പങ്കാളിത്തവും ഉണ്ട്. ഒറ്റക്കെട്ടിടത്തില്‍ 28 കമ്പനികള്‍ പ്രവര്‍ത്തിക്കുമ്പോഴും അവയ്‌ക്കെല്ലാം കൂടി ഒരു ബോര്‍ഡ് മാത്രമാണ് ഉളളതെന്നും രാധാകൃഷ്ണന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

രേഖകൾ കൈമാറും
കള്ളപ്പണം വെളുപ്പിക്കാനുള്ള കടലാസ് കമ്പനികളുടെ രേഖകള്‍ കൈവശമുണ്ടെന്നും അവ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുമെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഈ കമ്പനികള്‍ നേരത്തെ ബാലന്‍സ് ഷീറ്റ് സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മറുപടി നല്‍കിയില്ല.

ഉറവിടം വെളിപ്പെടുത്തണം
2008ലാണ് ഈ കമ്പനികളില്‍ ഭൂരിഭാഗവും രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. അക്കാലത്ത് കോടിയേരി ബാലകൃഷ്ണനാണ് ടൂറിസം മന്ത്രിയെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടുന്നു. കമ്പനികളില്‍ മിക്കതും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. ഈ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സ് കോടിയേരിയും മക്കളും വെളിപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.












Click it and Unblock the Notifications