ബ്രിജ് ഭൂഷൺ ബാബരി മസ്ജിദ് പൊളിക്കാൻ മുന്നിൽ നിന്നയാളാണ്, ബിജെപിക്ക് അയാളെ അറസ്റ്റ് ചെയ്യാനാവില്ല;അശോകൻ ചരുവിൽ
ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ നടപടിയെടുക്കാത്തതിൽ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ അശോകൻ ചരുവിൽ. ബാബറി മസ്ജിദ് പൊളിക്കാൻ മുന്നിൽ നിന്നയാളാണ് ബ്രിജ് ഭൂഷണെന്നും അതുകൊണ്ട് തന്നെ അയാളെ അറസ്റ്റ് ചെയ്യാൻ ബി ജെ പി സർക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തിൻ്റെ അഭിമാനമായ കായികതാരങ്ങൾ മെഡലുകൾ ഗംഗയിലെറിഞ്ഞാലും അവർ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്താലും ബി ജെ പിക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അശോകൻ ചരുവിലിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ-' ബ്രിജ് ഭൂഷൻ ശരൺ സിംഗ് എംപിയെ അറസ്റ്റു ചെയ്യാൻ ബി ജെ പി സർക്കാരിന് കഴിയില്ല.ഒന്നാമത്തെ കാര്യം അയാൾ ബാബറി മസ്ജിദ് പൊളിക്കാൻ മുന്നിൽ നിന്നയാളാണ്. രണ്ട്: ബലാത്സംഗം. സ്ത്രീകളെ ഒറ്റക്കും കൂട്ടായും ബലാത്സംഗം ചെയ്യുക എന്നത് മതരാഷ്ട്രീയം എക്കാലത്തും പുലർത്തിപ്പോന്ന യുദ്ധതന്ത്രമാണ്. ഗുജറാത്തിൽ 2002ൽ അത് പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതുമാണ്.

അപമാനിക്കപ്പെട്ട പെൺകുട്ടികൾ; രാജ്യത്തിൻ്റെ അഭിമാനമായ കായികതാരങ്ങൾ മെഡലുകൾ ഗംഗയിലെറിഞ്ഞോട്ടെ. അവർ ഗംഗയിൽ ചാടി ആത്മഹത്യ ചെയ്താലും ബി ജെ പിക്ക് പ്രശ്നമല്ല.അടുത്ത തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ടു കിട്ടാനുള്ള രാമക്ഷേത്ര നിർമ്മാണം നടക്കുന്നുണ്ട്. പാർലിമെൻ്റിനേയും ക്ഷേത്രമാക്കിയിട്ടുണ്ട്. പോരെങ്കിൽ 2024 ആകുമ്പോഴേക്കും ഒരു പുൽവാമ; രണ്ട് വർഗ്ഗീയ കലാപം; ഒരു യുദ്ധഭീതി; ഇതൊക്കെ വരാനുണ്ട്. വിശ്വാസികളായ അമ്മമാർ; പെൺകുഞ്ഞുങ്ങളുള്ളവരടക്കം ബ്രിജ്ഭൂഷണന്മാർക്ക് വോട്ടു ചെയ്യും. മതിയല്ലോ', പോസ്റ്റിൽ പറഞ്ഞു.
അതേസമയം ബ്രിജ് ഭൂഷണിനെതിരെ സമരം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുസ്തി താരങ്ങൾ. അഞ്ച് ദിവസത്തെ സമയം കൂടി കേന്ദ്രസർക്കാരിന് അനുവദിച്ചിരിക്കുകയാണെങ്കിൽ അതിനുള്ളിൽ ശക്തമായ നടപടികൾ ബ്രിജ് ഭൂഷണിനെതിരെ ഉണ്ടാകണമെന്നുമാണ് താരങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ തെറ്റുകാരനെന്ന് കണ്ടാൽ തന്നെ അറസ്റ്റ് ചെയ്യാമെന്നാണ് ഇന്ന് ബ്രിജ് ഭൂഷൺ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം നടത്തുകയാണല്ലോയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഗംഗയിൽ മെഡലുകൾ ഒഴുക്കാൻ വന്ന കായിക താരങ്ങളേയും ബ്രിജ് ഭൂഷൺ പരിഹസിച്ചു. അവർ തങ്ങളുടെ മെഡലുകൾ രാകേഷ് ടികായത്തിനാണ് നൽകിയതെന്നായിരുന്നു ബ്രിജ് ഭൂഷൺ പറഞ്ഞത്.












Click it and Unblock the Notifications