ബഫർ സോൺ: കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്നും പോരാടും; കെ സുരേന്ദ്രന്‍
എരുമേലി: ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി ബി ജെ പി മുന്നിൽ നിന്നും പോരാടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കുന്നതെന്നും എയിഞ്ചൽവാലി സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഒരു ദിവസം നേരം പുലരുമ്പോൾ രണ്ട് വാർഡുകൾ പൂർണമായും വനമായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം കിട്ടിയിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളൊക്കെ എങ്ങനെയാണ് ബഫർ സോൺ വിഷയം കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടു പഠിക്കണം. സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്നും പിണറായി വിജയന് പിൻമാറേണ്ടി വന്നത് ബി ജെ പി കേന്ദ്രസർക്കാരിനെ കാര്യങ്ങൾ ബോധിപ്പിച്ചതു കൊണ്ടാണ്. ബഫർ സോൺ വിഷയത്തിലും ബി ജെ പി ശക്തമായി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ, സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീളദേവി, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ നോബിൾ മാത്യു, മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ.ഹരി തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

അതേസമയം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റ ഇടപെടല്‍ കാരണം കുവൈത്തില്‍ കുടുങ്ങിയ മലയാളികള്‍ തിരിച്ചെത്തിയെന്നും ബി ജെ പി നേതൃത്വം അവകാശപ്പെട്ടു. ഡിസംബർ 25 ന് കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഐഎക്സ് 894 വിമാനം സാങ്കേതിക പ്രശ്നം കാരണം യാത്ര മുടങ്ങിയിരുന്നു.
180 ഓളം വരുന്ന യാത്രക്കാർ വിമാനം മുടങ്ങിയതോടെ ദുരിതത്തിലായിരുന്നു.
യാത്രക്കാർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര വ്യോമായനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയക്കുകയും ബിജെപി അദ്ധ്യക്ഷൻ്റെ പരാതിയിൽ വളരെ വേഗം ഇടപെട്ട കേന്ദ്രമന്ത്രി പകരം വിമാനം ഒരുക്കുകയും ചെയ്തു. യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാൻ ഇടപെട്ട വ്യോമായാനമന്ത്രിക്ക് കെ.സുരേന്ദ്രൻ നന്ദി അറിയിച്ചെന്നും ബി ജെ പി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.












Click it and Unblock the Notifications