തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം; 250 പേർക്കെതിരെ കേസ്
കൊച്ചി: ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും ആറംഗ സംഘത്തിനുമെതിരെ പ്രതിഷേധം നടത്തിയയവർക്കെതിരെ പോലീസ് കെസടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയാണ് കേസ്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും സമരങ്ങൾ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലകളിൽ പ്രതിഷേധം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിയാലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത്. ആഭ്യന്തര വകുപ്പിനെ ആശങ്ക അറിയിച്ചതായും സിയാൽ എംഡി പറഞ്ഞു. നൂറിൽ താഴെ പ്രതിഷേധക്കാർ മാത്രമാണ് ആദ്യമുണ്ടായിരുന്നത്. എന്നാൽ പിന്നീട് വിമാനത്താവളത്തിലേക്ക് നാമജപങ്ങളുമായി പ്രതിഷേധക്കാർ ഒഴുകിയെത്തുകയായിരുന്നു.
പുലർച്ചെ 4.45നാണ് ആറ് സ്ത്രീകളോടൊപ്പം തൃപ്തി ദേശായി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രതിഷേധക്കാർ പുലർച്ചെ തന്നെ നെടുമ്പാശ്ശേരിയിൽ തമ്പടിച്ചിരുന്നു. സ്ത്രീകളടക്കമുള്ള നൂറു കണക്കിനാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബിജെപി നേതാക്കളും പ്രതിഷേധ വേദിയിൽ സന്ദർശനം നടത്തിയിരുന്നു.
തൃപ്തി ദേശായിയെ പിണറായി വിജയന്‍ വിളിച്ചുവരുത്തി, പിണറായിയുടെ ഫോണ്‍ പരിശോധിക്കണം!!! ആരോപണം
ഇതിനിടെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മടങ്ങിപ്പോകണമെന്ന് തൃപ്തി ദേശായിയോട് ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. ദർശനം നടത്തും വരെ കേരളത്തിൽ തുടരുമെന്നാണ് ഇവരുടെ നിലപാട്. സ്വന്തം നിലയിൽ വാഹനവും, താമസ സൗകര്യവും ഏർപ്പെടുത്താമെങ്കിൽ സുരക്ഷയൊരുക്കാമെന്ന് പോലീസ് അറിയിച്ചു.
അതേ സമയം തൃപ്തി ദേശായിക്കും കൂടെയുള്ള സ്ത്രീകൾക്കുമെതിരെ നെടുമ്പാശ്ശേരി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങൾ പാലിക്കാതെ വിശ്വാസത്തെ വെല്ലുവിളിക്കുന്നതിനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ചയാണ് പരാതി നൽകിയിരിക്കുന്നത്.
തൃപ്തി ദേശായി സർക്കാരിന്റെ അതിഥി; വിമാനത്തിലല്ല ഏത് ഇടവഴിയിലൂടെ പോയാലും തടയും