തീരുമാനമായി, ടിപി കേസ് സിബിഐ അന്വേഷിക്കില്ല
ദില്ലി: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട ഉന്നത തലഗൂഢാലോചന അന്വേഷിക്കുന്നില്ലെന്ന് സി ബി ഐ തീരുമാനിച്ചു. സി ബി ഐ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് സി ബി ഐ അംഗീകരിച്ചു. ഗൂഢാലോചനയില്‍ ഉന്നത ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സി ബി ഐ ഡയറക്ടര്‍, കേന്ദ്ര പാഴ്‌സണല്‍ മന്ത്രാലയത്തെ ധരിപ്പിച്ചു.
സംസ്ഥാന പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞ കേസില്‍ അന്വേഷിക്കുന്നതില്‍ കാര്യമില്ലെന്ന് സി ബി ഐ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വര്‍ണക്കടത്തുകേസിലെ പ്രതി ഫയാസുമായി കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തെഴുതി.
ആറ് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടി പി വധക്കേസ് സി ബി ഐയ്ക്ക് വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയാനുള്ള സൗകര്യമൊരുക്കിയത് ആര്, പ്രതികളുടെ അറസ്റ്റ് നടന്നതിന് ശേഷം സി പി എമ്മിലെ ചില നേതാക്കളിലുണ്ടായ അസഹിഷ്ണുതയും എതിര്‍പ്പും ഭീഷണിയും എന്തിന്, തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നതതല ഗൂഢാലോചനയുടെ സൂചന നല്‍കുന്നു.
കൂടാതെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിച്ചതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. കൊലയാളി സംഘത്തിനും മോഹന്‍ മാസ്റ്റര്‍ക്കും കൊലയാളികളുമായുള്ള ബന്ധമുണ്ടെന്നും ഫയാസില്‍ നിന്ന് പ്രതികള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും ഉള്ള കാര്യങ്ങള്‍ കേരളത്തിന് പുറത്തുള്ള മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു ശുപാര്‍ശ.
അതേ സമയം കേസ് സി ബി ഐ ഏറ്റെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ് ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ രംഗത്ത് വന്നു. കേസ് സി ബി ഐ ഏറ്റെടുക്കാത്തത് ഖേദവും പ്രതീഷേധാര്‍ഹവുമാണ്. കേസിന്റെ പ്രാധാന്യം സി ബി ഐയ്ക്ക് ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് രമ പറഞ്ഞു.