ജെഎൻയുവും കശ്മീരും, പാർവ്വതിയുടെ 'വർത്തമാന'ത്തിന് പ്രദർശനാനുമതി ഇല്ല, സിനിമ രാജ്യവിരുദ്ധമെന്ന് ബിജെപി അംഗം
കോഴിക്കോട്: പാര്‍വ്വതി തിരുവോത്ത് നായികയായ വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രം ദേശവിരുദ്ധമാണ് എന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് നടപടി. സിദ്ധാര്‍ത്ഥ് ശിവയാണ് വര്‍ത്തമാനത്തിന്റെ സംവിധാനം.
Recommended Video
സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് സിനിമയ്ക്ക് എതിരെ ട്വീറ്റുമായി രംഗത്ത് വന്നിട്ടുണ്ട്. ഇതും വിവാദമായിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ
ജെഎന്‍യു വിദ്യാര്‍ത്ഥി സമരം, കശ്മീര്‍ വിഷയം
കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് ഉപരിപഠനത്തിന് പോകുന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് വര്‍ത്തമാനത്തില്‍ പാര്‍വ്വതി എത്തുന്നത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം, കശ്മീര്‍ വിഷയം എന്നിവയെ കുറിച്ച് സിനിമയില്‍ പരാമര്‍ശമുളളതാണ് പ്രദര്‍ശനാനുമതി തടയാനുളള കാരണമെന്നാണ് സൂചന. ചില രംഗങ്ങള്‍ ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് എന്ന് സിബിഎഫ്‌സി അംഗങ്ങളെ ഉദ്ധരിച്ച് ട്വന്റി ഫോര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിവൈസിംഗ് കമ്മറ്റിക്ക്
ചിത്രം കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടി മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മറ്റിക്ക് അയച്ചിരിക്കുകയാണ്. ആര്യാടന്‍ ഷൗക്കത്ത് ആണ് വര്‍ത്തമാനത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, സിദ്ധിഖ് അടക്കമുളളവരാണ് മറ്റ് അഭിനേതാക്കള്‍.
രാജ്യ വിരുദ്ദമെന്ന്
ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാനുളള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാര്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്. ട്വീറ്റ് ഇങ്ങന: '' ഇന്ന് ഞാൻ സെൻസർ board അഗമെന്ന നിലയിൽ വർത്തമാനം എന്ന സിനിമ കണ്ടു. JNU സമരത്തിലെ ദളിത് , മുസ്സീം പീഢനമായിരുന്നു വിഷയം .ഞാൻ അതിനെ എതിർത്തു. കാരണം സിനിമയുടെ തിരക്കഥാകൃത്തും നിർമ്മാതാവും ആര്യാടൻ ഷൗക്കത്ത് ആയിരുന്നു. തീർച്ചയായും രാജ്യ വിരുദ്ദമായിരുന്നു സിനിമയുടെ പ്രമേയം''.
മതവിദ്വേഷമുണ്ടാക്കുന്നതല്ല
അതേസമയം വര്‍ത്തമാനം മതവിദ്വേഷമുണ്ടാക്കുന്ന തരത്തിലുളള സിനിമ അല്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. കശ്മീരിലേക്ക് പഠിക്കാന്‍ പോകുന്ന ഒരു മലയാളി വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് സിനിമയെന്ന് ആര്യാടന്‍ ഷൗക്കത്ത് പറയുന്നു. വര്‍ത്തമാനകാലത്തെ കോര്‍ത്തിണക്കിയുളളതാണ് സിനിമയുടെ പ്രമേയമെന്നും അദ്ദേഹം പറയുന്നു.
പ്രക്ഷേകര്‍ കാണേണ്ട സിനിമ
സിനിമയില്‍ കശ്മീരുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും തന്നെ ഇല്ല. ഉത്തരാഖണ്ഡാണ് സിനിമയില്‍ കാണിക്കുന്നത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എന്തിനാണ് അനുമതി നിഷേധിച്ചത് എന്ന് വ്യക്തമാകുന്നില്ലെന്നും ഇത് പ്രക്ഷേകര്‍ കാണേണ്ട സിനിമയാണ് എന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.