കൊവിഡ് കേസുകൾ ഉയരുന്നു, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക സംഘം കേരളത്തിലെത്തും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ പ്രതിദിന കണക്ക് കുത്തനെ ഉയരുകയാണ്. ബ്രിട്ടണില്‍ നിന്നെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസും 6 പേരില്‍ സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക സംഘം കേരളത്തിലെത്തും.
വെള്ളിയാഴ്ചയാണ് പ്രത്യേക കേന്ദ്ര സംഘം കേരളത്തില്‍ എത്തുക. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുളളതാണ് പ്രത്യേക സംഘം.. കേന്ദ്ര ആരോഗ്യവകുപ്പിന്റെ ഈ നീക്കത്തെ സംസ്ഥാനം സ്വാഗതം ചെയ്തു. കേരളത്തിലെ കൊവിഡ് സാഹചര്യം പരിശോധിക്കാനാണ് കേന്ദ്ര സംഘം എത്തുന്നത്.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ പരിശോധിക്കുന്നതിനൊപ്പം കേന്ദ്ര സഹായം കേരളത്തിന് ആവശ്യമുണ്ടോ എന്നതടക്കം കേന്ദ്ര സംഘം വിലയിരുത്തും. 65,057 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. 7,22,421 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,80,947 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,138 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1352 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3209 ആയി.