സർക്കാരിന്റെ പിടിപ്പുകേട് സ്വാശ്രയ മേഖലയെ തകർത്തു!! സർക്കാരിന്റെ കള്ളക്കള്ളി ആർക്ക് വേണ്ടി?
സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് സ്വാശ്രയമേഖല തകിടം മറിഞ്ഞുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്‍റുകൾക്ക് വിടുപണി ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് സ്വാശ്രയമേഖല തകിടം മറിഞ്ഞുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ക്കാരും മാനേജ്മെൻറും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിക്ക് തുടരാൻ അർഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.
വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമപരമായി ഒരു സാധുതയും ഇല്ലാത്ത രാജേന്ദ്ര ബാബു കമ്മിറ്റിയാണ് ഇപ്പോൾ ഫീസ് നിശ്ചയിച്ചിരിക്കുന്നതെന്നും സർക്കാർ ഇറക്കിയ ഓർഡിനൻസ് പ്രകാരം കമ്മിറ്റിക്ക് ഫീസ് നിശ്ചയിക്കാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു. പിന്നെ ആർക്ക് വേണ്ടിയാണ് ഈ കള്ളക്കള്ളിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
രാജേന്ദ്ര ബാബു കമ്മിറ്റിക്ക് നിയമസാധുത നൽകിക്കൊണ്ടുള്ള സർക്കാർ ഗസറ്റ് നോട്ടിഫിക്കേഷൻ ഇതുവരെ വന്നിട്ടില്ലെന്നും അങ്ങനെയുള്ള കമ്മിറ്റിക്ക് ഫീസ് നിശ്ചയിക്കാൻ എന്ത് അധികാരമാണുള്ളതെന്നും ചെന്നിത്തല ചോദിക്കുന്നു. ജൂൺ 16നാണ് കമ്മിറ്റി നിലവിൽ വന്നത്. 26ന് ഫീസ് നിശ്ചയിക്കുകയും ചെയ്തു. പത്ത് ദിവസം കൊണ്ട് ഇതുമായി ബന്ധപ്പെട്ട് എന്ത് പഠനമാണ് കമ്മിറ്റി നടത്തിയത്- ചെന്നിത്തല ചോദിക്കുന്നു.