വിഎസ് പറഞ്ഞ 'പ്രമാണി' പിണറായി? പാർട്ടി സെക്രട്ടറിക്കും മിണ്ടാട്ടമില്ല, ചാണ്ടിയെ സംരക്ഷിക്കുന്നതാര്?
തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞ 'പ്രമാണി' പിണറായി വിജയനാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗതാഗത മന്ത്രി തോമസ് ചാണ്ടി ആ സ്ഥാനത്ത് തുടരണോ എന്ന് തീരുമാനിക്കേണ്ടത് 'പ്രമാണിമാരാ'ണെന്ന് കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദൻ പറഞ്ഞിരുന്നു. കയ്യേറ്റം അദ്ദേഹത്തെ കൊണ്ടുനടക്കുന്നവർക്കു ഭൂഷണമായി തോന്നാം എന്നും അച്യുതാനന്ദൻ പറഞ്ഞിരുന്നു.
ഇതിനെ പിന്തുടർന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ചോദ്യം. ഗുരുതരമായ ആരോപണമായിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മൗനംപാലിക്കുന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുകയാണ്.
അത്ഭുതപ്പെടുത്തുന്നത്
മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കുമോ എന്ന ചോദ്യത്തോടാണ് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിച്ചത്. മുഖ്യമന്ത്രിയുടെ ഈ മൗനവും പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണവും അല്‍ഭുതപ്പെടുത്തുന്നവയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
റവന്യൂ മന്ത്രിക്ക് കത്ത് നൽകി
സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് തോമസ് ചാണ്ടി തന്നെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് റവന്യുമന്ത്രിക്ക് കത്തുനല്‍കിയതായും പ്രതിപക്ഷനേതാവ് പറഞ്ഞു.
മാർച്ചും പൊതുയോഗവും
29നും മുപ്പതിനും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിലും കുട്ടനാട്ടിലുമായി കോണ്‍ഗ്രസ് മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷം തടവ് ലഭിക്കാവുന്ന ശിക്ഷ
മൂന്ന് വര്‍ഷം തടവ് ലഭിക്കാവുന്ന ശിക്ഷയാണ് തോമസ് ചാണ്ടിക്കെതിരെയുള്ളതെന്നും ആരോപണത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുസരിച്ച് കേസെടുക്കണമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ചെന്നിത്തലയുടെ പരിഹാസം
വയല്‍ കയ്യേറി നികത്തിയ ഭാഗം കാണിച്ചു തന്നാല്‍ മണ്ണ് മാറ്റി പൂര്‍വസ്ഥിതിയില്‍ ആക്കാമെന്നാണ് മന്ത്രി പറയുന്നത്. മോഷണം നടത്തിയ ശേഷം മോഷണ മുതല്‍ തിരിച്ചു നല്‍കാമെന്ന് പറയുന്നതിന് തുല്യമാണിതെന്നും ചെന്നിത്തല പരിഹസിച്ചു.
സർക്കാർ സംരക്ഷണം നൽകുന്നു
മാധ്യമസ്ഥാപനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ ഇതുവരെ നടപടിയെടുത്തില്ലെന്നും അക്രമികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.