കോണ്‍ഗ്രസ്സില്‍ 'തുണിയുരിഞ്ഞ' സ്ത്രീകള്‍ക്ക് സീറ്റ് കിട്ടിയെന്ന് ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവും ഇടത് സഹയാത്രികനും ആയ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മഹിള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
യൂത്ത് കോണ്‍ഗ്രസ്സുകാരുടെ ഉടുപ്പഴിയ്ക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാണ്- ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസ്സില്‍ സീറ്റ് കിട്ടിയിട്ടുണ്ട്- ഇതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്.
ഏറെ കാലം കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ചെറിയാന്‍ ഫിലിപ്പ്. എകെ ആന്റണിയുടെ അടുത്ത അനുയായി ആയിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ ഏറെ പോലീസ് മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
യൂത്ത് കൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ് - ഈ സമരം രഹസ്യമായി നടത്തിയ വനിതകൽക്കെല്ലാം പണ്ട് കൊണ്ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !!
Posted by Cherian Philip on Saturday, 17 October 2015
ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ്സിലെ സ്ത്രീകള്‍ക്കെതിരെ മാത്രമല്ല സ്ത്രീ സമൂഹത്തിന് തന്നെ എതിരാണെന്നാണ് മഹിള കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണം എന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല - ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല- സ്ത്രീകളെ...
Posted by Cherian Philip on Saturday, 17 October 2015
എന്നാല്‍ താന്‍ ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് അല്‍പ സമയം കഴിഞ്ഞപ്പോഴേയ്ക്കും ചെറിയാന്‍ ഫിലിപ്പിന്റെ അടുത്ത പോസ്റ്റ് വന്നു. ആരേയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടില്ല. സ്ത്രീ സമൂഹത്തിന് അപമാനകരമാകുന്ന ചിലരെ ആണ് ഉദ്ദേശിച്ചത്. സ്ത്രീകളെ ഇരയാക്കുന്ന പുരുഷന്‍മാരെയാണ് താന്‍ പരോക്ഷമായി വിമര്‍ശിച്ചത് എന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.