ബിജെപി നേതൃത്വം അങ്കലാപ്പിൽ; ബിഡിജെഎസിന് പിന്നാലെ സികെ ജാനുവും, എൻഡിഎയ്ക്ക് കഷ്ടകാലം....
കൽപ്പറ്റ: എൻഡിഎയെ തള്ളിപ്പറഞ്ഞ് സികെ ജാനുവും. തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് എൻഡിഎ വിടുന്നെന്ന വാർത്തകൾ വരുന്നതിനിടയിലാണ് സികെ ജാനുവും എൻഡിഎ വിടാൻ ഒരുങ്ങുകയാണെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. മുത്തങ്ങ വാർഷിക ദിനത്തിൽ നിലപാട് വ്യക്തമാക്കാനാണ് സികതെ ജാനു തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്. എൻഡിഎ സഖ്യം വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
പല വാഗ്ദാനങ്ങളും എൻഡിഎ ജാനുവിന് നൽകിയിരുന്നു. ദേശീയ പട്ടിക ജാതി പട്ടിക വർഗ കമ്മീഷനിലോ കേന്ദ്ര സർക്കാരിന്റെ ബോർഡ്, കോർപ്പറേഷനുകളിലോ അംഗത്വം നൽകുമെന്ന് സികെ ജാനുവിന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാൻ എൻഡിഎ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഈ വാഗ്ദാനം കണക്കിലെടുത്തായിരുന്നു ജാനു നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കൊപ്പം നിന്നത്.
പട്ടിക വർഗ്ഗ മേഖല പ്രഖ്യാപിക്കണം
ആദിവാസികളുടെ ക്ഷേമത്തിനായി ജനാധിപത്യ രാഷ്ട്രീയ സഭ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാണ് സികെ ജാനു എൻഡിഎയുടെ ഭാഗമായത്. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷമായിട്ടും എൻഡിഎ കൊടുത്ത വാഗ്ദാനങ്ങൾ നടപ്പിലാക്കപ്പെട്ടിട്ടില്ല. കേരളത്തിൽ പട്ടിക വർഗ്ഗ മേഖല പ്രഖ്യാപിക്കണം എന്നും ബിജെപി നേതൃത്വത്തിന്റെ മുന്നിൽ സികെ ജാനു ഉന്നയിച്ചിരുന്നു.
മുത്തങ്ങ സമരത്തിന്റെ പതിനഞ്ചാം വാർഷികം
മുത്തങ്ങ സമരത്തിന്റെ പതിനഞ്ചാം വാർഷിക ദിനമാണ് ഫെബ്രുവരി 19ന്. അന്ന് രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് സികെ ജാനു തയ്യാറെടുക്കുന്നത്. ഇതിന് മുമ്പ് സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും നേരിട്ട സമാന അനുഭവം തന്നെയാണ് ബിജെപിയിൽ നിന്നും ലഭിക്കുന്നതെന്നും സികെ ജാനു വ്യക്തമാക്കുന്നു.
ശിവസേനയും എൻഡിഎ വിടാനൊരുങ്ങുന്നു
അതേസമയം ദേശീയ തലത്തിൽ ശിവസേന എൻഡിഎ വിടാൻ തയ്യാറെടുക്കുന്നു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സേനാ നേതൃത്വം അറിയിച്ചിരിക്കുകയാണ്. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിന്‍റേതാണ് തീരുമാനം ഉണ്ടായത്.
ഉപേക്ഷിക്കുന്നത് 29 വർഷം നീണ്ട ബന്ധം
ബിജെപിയുമായുള്ള 29 വര്‍ഷം നീണ്ട ബന്ധമാണ് ശിവസേന ഉപേക്ഷിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മല്‍സരിക്കാൻ ശിവസേന തീരുമാനിച്ചെന്നാണ് വിവരം. അടുത്ത കാലത്തായി ശിവസേനയും ബിജെപിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്ത് വന്നിരുന്നു.
പരസ്യ വിമർശനം
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി നേരിട്ടതിനു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്ത്തിയ സേന നേതൃത്വം ബിജെപിയേയും പ്രധാനമന്ത്രി നേരന്ദ്ര മോദിയേയും പലവട്ടം വിമർശിക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനത്തിനെതിരെ പരസ്യമായി ശിവസേന രംഗത്ത് വന്നിരുന്നു.