മുഖ്യമന്ത്രിയുടേത് ആർഎസ്എസിനെ വെള്ളപൂശാനുള്ള ശ്രമം; എ കെ സലാഹുദ്ദീന്‍
തിരുവനന്തപുരം; എസ്ഡിപിഐക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം ആർ എസ് എസിനെ വെള്ളപൂശാനുള്ള ശ്രമമാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍.
1925 ല്‍ രൂപീകരിക്കപ്പെട്ടതും നിരന്തരം കലാപങ്ങളും ഹിന്ദുരാഷ്ട്ര വാദങ്ങളുമുയര്‍ത്തി ന്യൂനപക്ഷങ്ങളെയും ദലിതുകളെയും കമ്യൂണിസ്റ്റുകളെയും ശത്രുവായി പ്രഖ്യാപിച്ചു പ്രവര്‍ത്തിക്കുന്നതുമായ ആര്‍എസ്എസ്സിനെ മറ്റു സംഘടനകളുമായി സമീകരിച്ച് വെള്ളപൂശാനാണ് പിണറായി ശ്രമിക്കുന്നത്.
സംഘപരിവാര ആക്രമണങ്ങളെ വിമിര്‍ശിക്കുമ്പോഴെല്ലാം ഏതെങ്കിലും പ്രസ്ഥാനങ്ങളെകൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തി എതിര്‍ക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിപ്പെട്ടിരിക്കുന്നുവെന്നും സലാഹുദീൻ പറഞ്ഞു.

എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ആര്‍എസ്എസ് വളരുന്നതെന്ന കണ്ടെത്തല്‍ വിചിത്രമാണ്. രാജ്യത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുമാറ് സംഘപരിവാരം വളര്‍ന്നു പന്തലിച്ചതിന്റെ ഉത്തരവാദിത്വം 12 വര്‍ഷം മാത്രം പ്രവര്‍ത്തന പാരമ്പര്യമുള്ള എസ്ഡിപിഐയുടെ മേല്‍ കെട്ടിവെച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ്.
വര്‍ഗീയ കലാപങ്ങളും കൂട്ടക്കൊലകളുമായി രാജ്യത്ത് സംഹാര താണ്ഡവമാടുന്ന ആര്‍എസ്എസ് ഭീകരതയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേട്ടക്കാരെയും ഇരകളെയും സമീകരിക്കുന്നത് അക്രമികള്‍ക്ക് ന്യായീകരണമാവുകയാണ്. രാജ്യത്ത് മതനിരപേക്ഷ കക്ഷികളെന്ന് അവകാശപ്പെടുന്ന ഇടതു ചേരി ആര്‍എസ്എസ്സിനെതിരേ നട്ടെല്ലു നിവര്‍ത്തി എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത വിധം ദുര്‍ബലമാണ്. ഇന്ത്യയെന്നാല്‍ കേരളമല്ലെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും തിരിച്ചറിയണം.
ന്യൂനപക്ഷ പീഢിത ജനവിഭാഗത്തിന്റെ പ്രശ്‌നത്തില്‍ നീതിപൂര്‍വം ഇടപെടാന്‍ സിപിഎമ്മിനോ ഇടതുപക്ഷത്തിനോ സാധിക്കുന്നില്ല എന്നതാണ് വര്‍ത്തമാനകാല യഥാര്‍ത്ഥ്യം. വന്ദ്യവയോധികരും മതപണ്ഡിതരുമായ നിരപരാധികളെ ആര്‍എസ്എസ് അരുംകൊല ചെയ്തപ്പോഴൊന്നും അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ മതനിരപേക്ഷ ഭരണകൂടത്തിനായില്ല. റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍, ഫഹദ് മോന്‍, ആമിനക്കുട്ടി, തേവലക്കര അലവിക്കുഞ്ഞ് മൗലവി, കാട്ടൂര്‍ അലി മുസലിയാര്‍ ഉള്‍പ്പെടെയുള്ളവരെ അരുംകൊല ചെയ്തത് അവര്‍ ഏതെങ്കിലും പാര്‍ട്ടിയിലോ സംഘടനയിലോ പ്രവര്‍ത്തിച്ചതിന്റെ പേരിലല്ല. ഈ കേസുകളിലെല്ലാം ആര്‍എസ്എസ്സുകാരായ പ്രതികള്‍ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അക്രമികള്‍ക്ക് രക്ഷപെടാന്‍ പഴുതൊരുക്കുന്ന തരത്തിലായിരുന്നു.
കൊലവിളി നടത്തി വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുന്ന ആര്‍എസ്എസ്സിനെതിരേ യാതൊരു നിയമനടപടിയും സ്വീകരിക്കാതെ അതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്ന പോലീസാണ് കേരളത്തിലുള്ളത്. കേരളാ പോലീസ് ആര്‍എസ്എസ് തിട്ടൂരങ്ങള്‍ക്കനുസരിച്ച് നിയമവാഴ്ചയെ അട്ടിമറിക്കുമ്പോള്‍ അതിനെതിരേ ചെറുവിരലനക്കാന്‍ ആര്‍ജ്ജവമില്ലാത്ത പിണറായിയുടെ ജല്‍പ്പനങ്ങളെ പ്രബുദ്ധ കേരളം പുച്ഛിച്ചുതള്ളുമെന്നും സലാഹുദ്ദീന്‍ പറഞ്ഞു.
ഷാന്‍ വധക്കേസ്: ആര്‍എസ്എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണം-
തുളസീധരന്‍ പള്ളിക്കൽ
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് സംസ്ഥാന തല ഗൂഢാലോചന വ്യക്തമായ സാഹചര്യത്തില്‍ സംസ്ഥാന-ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍.
പ്രധാന പ്രതികള്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുമായി സംസാരിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ സംരക്ഷിച്ചതിന് വിവിധ ജില്ലകളിലെ ആര്‍എസ്എസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. തൃശൂര്‍ ജില്ലയിലെ കള്ളായി സ്വദേശികളും ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല്‍ വീട്ടില്‍ കെ ടി സുരേഷ്, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കള്ളായി മംഗലത്ത് വീട്ടില്‍ ഉമേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍ പീച്ചി, ചിമ്മിനി, ചാലക്കുടി ഉള്‍പ്പെടെയുള്ള വനമേഖലയുടെ ചുമതലയാണ് സുരേഷിന്. കള്ളായി വനത്തോട് ചേര്‍ന്ന് ആള്‍ താമസമില്ലാത്ത സുരേഷിന്റെ ഭാര്യ വീടാണ് ഒളിത്താവളമായി സംഘം ഉപയോഗിക്കുന്നത്. അക്രമങ്ങള്‍ക്കുശേഷം സംസ്ഥാനത്തെ ആര്‍എസ്എസ് ക്രിമിനലുകളെ ഇവിടെ എത്തിച്ചാണ് ഒളിവില്‍ പാര്‍പ്പിക്കുന്നത്.
പോലിസെത്തിയാല്‍ വനത്തിനുള്ളിലേക്ക് കയറി പ്രതികള്‍ക്ക് രക്ഷപ്പെടാനാവും. ഈ വീട്ടിലേക്കുള്ള വഴികളിലെല്ലാം കാവലൊരുക്കിയ ആര്‍എസ്എസ്സുകാരെയും വട്ടക്കൊട്ടായിയിലുള്ള സുരേഷിന്റെ വീട്ടില്‍ പ്രതികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയവരെയും ഇതുവരെ പ്രതി ചേര്‍ക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. രണ്ടര മാസത്തെ ആസൂത്രണത്തിനു ശേഷമാണ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന പേരില്‍ നാമമാത്രമായ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊലപാതകം ആസൂത്രണം ചെയ്യുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ഒളിവില്‍ പാര്‍പ്പിക്കുകയും ചെയ്ത ഉന്നത നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഷാന്‍ വധക്കേസിലെ ആര്‍എസ്എസ് ഉന്നത തല ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് നേതാക്കളെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications