സ്ത്രീ മുന്നേറ്റ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളി, വിയോഗം ഞെട്ടലുളവാക്കുന്നത്; അനുശോചിച്ച് നേതാക്കള്‍
കണ്ണൂര്‍: സിപിഎം നേതാവും മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ എംസി ജോസഫൈന്റെ നിര്യാണം കേരളത്തിലെ സിപിഎം പ്രവര്‍ത്തകരെയും നേതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. 23ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വനിത സംഘടന രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് എം സി ജോസഫൈന്‍. ജോസഫൈന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി നേതാക്കളാണ് രംഗത്തെത്തുന്നത്.
എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഇരുപത്തിമൂന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് സഖാവിന് ഹൃദയാഘാതമുണ്ടായത്. തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കാകെയും വേണ്ടി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച നേതാവാണ് ജോസഫൈന്‍. വിദ്യാര്‍ഥി - യുവജന - മഹിളാ പ്രസ്ഥാനങ്ങളില്‍ അരനൂറ്റാണ്ടിലേറെയായി ജോസഫൈന്റെ സാന്നിധ്യം ഉണ്ടെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ കുറിച്ചു.

ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ നേതാവ്, വനിതാ കമീഷന്‍ അധ്യക്ഷ എന്നീ നിലകളിലുള്ള ജോസഫൈന്റെ ഇടപെടലുകള്‍ സ്ത്രീ സമൂഹത്തിന് നീതി ഉറപ്പാക്കുക, പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയുള്ളതായിരുന്നു. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാവ്, വനിതാ വികസന കോര്‍പറേഷന്റെയും വിശാലകൊച്ചി വികസന അതോറിറ്റിയുടെയും നായിക എന്നീ നിലകളിലും ശ്രദ്ധേയമായ സംഭാവനകളാണ് അവര്‍ നല്‍കിയത്.
ജോസഫൈന്റെ വേര്‍പാട് കേരളത്തിലെ പുരോഗമന പ്രസ്ഥാനത്തിനും സ്ത്രീ മുന്നേറ്റങ്ങള്‍ക്കും കനത്ത നഷ്ടമാണുണ്ടാക്കുന്നത്. സഖാവിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എം.സി ജോസഫൈന്റെ അപ്രതീക്ഷിത വിയോഗം ഏറെ ഞെട്ടലുളവാക്കുന്നതാണെന്ന് മുതിര്‍ന്ന നേതാവ് ഇ പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടികോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുത്തുവരികയായിരുന്നു സഖാവ്. വിദ്യാര്‍ഥി യുവജന മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് എംസി ജോസഫൈന്‍ പൊതുരംഗത്തെത്തിയതെന്ന് ഇ പി ജയപാജന്‍ പറഞ്ഞു.
പ്രിയ സഖാവ് എം സി ജോസഫൈന്റെ മരണവാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഊര്‍ജ്ജസ്വലമായി ഇടപെടുന്ന സഖാവിന്റെ ദൃശ്യങ്ങളാണ് മനസ്സില്‍ നിറയെ. കേരളത്തിലെ സ്ത്രീ മുന്നേറ്റ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളി കൂടിയാണ് ഇവിടെ വിട വാങ്ങിയിരിക്കുന്നത്. സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതു ദിശ നല്‍കാന്‍ അധ്യക്ഷ എന്ന നിലയില്‍ സഖാവ് എം സി ജോസഫൈന് കഴിഞ്ഞിരുന്നു.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സ്ത്രീകളുടേത് മാത്രമല്ലെന്നും അത് സമൂഹത്തിന്റെ പൊതു പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം എന്നായിരുന്നു എല്ലാ കാലവും ജോസഫൈന്‍ സ്വീകരിച്ച നിലപാട് . സഖാവിന്റെ വിയോഗം കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രിയ സഖാവിന് അന്ത്യാഭിവാദ്യം- വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
എം സി ജോസഫൈന്റെ നിര്യാണം അക്ഷരാർഥത്തിൽ വളരെ അപ്രതീക്ഷിതവും ഞെട്ടലുളവാക്കുന്നതുമാണെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു.. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് വേദിയിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിൽ ജോസഫൈനെ കണ്ടിരുന്നു. ഞാൻ വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ എം സി ജോസഫൈനെ അറിയാം. പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു അവർ. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിൽ കേരളത്തിലെ മഹിളാ പ്രസ്ഥാനത്തിന് അവർ നേതൃത്വം നൽകി. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായും പ്രവർത്തിച്ചു. അവരുടെ വിശ്രമമില്ലാത്ത സമർപ്പിത രാഷ്ട്രീയ ജീവിതം എന്നും ഓർമ്മിക്കപ്പെടും. സഖാവ് ജോസഫൈന്റെ ഓർമക്കു മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു. സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു- എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications