മമ്മൂട്ടിയെ ഫോണിൽ വിളിച്ച് പിണറായി, കൊവിഡ് കിടക്കയിൽ വെച്ച് പിറന്നാൾ സമ്മാനം നൽകി തോമസ് ഐസക്
കൊച്ചി: മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69ാം പിറന്നാള്‍ വന്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ ഓണ്‍ലൈനിലാണ് ആരാധകര്‍ പ്രിയതാരത്തിന്റെ പിറന്നാള്‍ ഉത്സവമാക്കിയിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ താരങ്ങളെ കൂടാതെ തെലുങ്കിലേയും തമിഴിലേയും താരങ്ങള്‍ അടക്കം മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മമ്മൂട്ടിയെ ഫോണ്‍ വിളിച്ച് ആശംസ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന മന്ത്രി തോമസ് ഐസക്, പഴയ സഹപാഠി കൂടിയായ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനവും നല്‍കിയിട്ടുണ്ട്.

നേരിട്ട് വിളിച്ച് പിണറായി
സിനിമാ താരങ്ങള്‍ മാത്രമല്ല, കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കളും മന്ത്രിമാരും അടക്കം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിങ്ങനെ: മലയാള സിനിമയിലെ ഉജ്ജ്വല പ്രതിഭ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് മമ്മൂട്ടിക്കുള്ളത്.

ഇനിയും കൂടുതൽ ഉയരങ്ങളിലേയ്ക്ക്
സിനിമാ മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും നൽകിയ സംഭാവനകളും രാജ്യം കണ്ട എക്കാലത്തേയും മികച്ച കലകാരൻമാരുടെ നിരയിൽ അദ്ദേഹത്തിൻ്റെ സ്ഥാനമുറപ്പിക്കുന്നു. കേരളത്തിൻ്റെ ദൃശ്യമാധ്യമ രംഗത്തും നേതൃപരമായ സംഭാവനകൾ അദ്ദേഹത്തിൻ്റേതായുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിലേയ്ക്ക് തൻ്റെ കലാ ജീവിതത്തെ നയിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ഹാർദ്ദമായ ജന്മദിനാശംസകൾ''.

മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനവും
ധനമന്ത്രി ടിഎം തോമസ് ഐസക് എറണാകുളം മഹാരാജാസ് കോളേജിൽ മമ്മൂട്ടിയുടെ സഹപാഠി ആയിരുന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച തോമസ് ഐസക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനവും നൽകിയിട്ടുണ്ട് തോമസ് ഐസക്. മമ്മൂട്ടിയുടെ പഴയ പ്രസംഗമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്.

സഹപാഠിയായ ഐസക്
മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഇന്ന്, പ്രിയസ്നേഹിതനും സഹപാഠിയുമായ മമ്മൂട്ടിയുടെ പിറന്നാളാണ്. എന്താണ് അദ്ദേഹത്തിനൊരു ബെർത്ത്ഡേ ഗിഫ്റ്റ് കൊടുക്കുക? ഞാനാണെങ്കിലിവിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലും. എന്റെ തൊട്ടു സീനിയറായിരുന്നു, എറണാകുളം മഹാരാജാസിൽ. ഓർമ്മകൾ ധാരാളമുണ്ട്. എന്റെ ഫേസ്ബുക്ക് ഡയറി എന്ന പുസ്തകം മണ്ണഞ്ചേരിയിൽ വെച്ച് അദ്ദേഹമാണ് പ്രകാശനം ചെയ്തത്.

സമ്മാനമായി പ്രസംഗം
പുസ്തകം ഏറ്റുവാങ്ങിയത് ഞങ്ങളിരുവരുടെയും അധ്യാപകനായ പ്രൊഫ. എം കെ സാനുമാഷും. മഹാരാജാസ് ദിനങ്ങളുടെ സ്മരണപെയ്ത മനോഹരമായ സായാഹ്നം. അന്ന് പ്രിയ മമ്മൂട്ടി നടത്തിയ പ്രസംഗം ജന്മദിനോപഹാരമായി അദ്ദേഹത്തിന് സമർപ്പിക്കുന്നു. പുതിയ കാലത്തെക്കുറിച്ചും അതിന്റെ സംവേദന രീതികളെക്കുറിച്ചും അപ്ഡേറ്റായ മമ്മൂട്ടിയെ ഈ പ്രസംഗത്തിൽ കാണാം. എത്ര അനായാസമായാണ് അദ്ദേഹം മണ്ണഞ്ചേരിയിൽ തിങ്ങിനിറഞ്ഞ സദസിനെ കൈയിലെടുത്തത്.... പ്രിയ സ്നേഹിതൻ മമ്മൂട്ടിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...''

മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പിറന്നാൾ ആശംസ ഇങ്ങനെ: '' മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ 69-ാം പിറന്നാളാണിന്ന്. മമ്മൂട്ടിയെന്ന മഹാനടന്‍ അഭ്രപാളികളില്‍ എത്രതവണയാ നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ളത്. അദ്ദേഹം ജീവന്‍ നല്‍കിയ നിരവധി കഥാപാത്രങ്ങളാണ് ഇപ്പോഴും നമ്മുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സാമൂഹിക പ്രതിബദ്ധതയില്‍ മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളം പലപ്പോഴും തൊട്ടറിഞ്ഞതാണ്.

അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥത
മമ്മൂട്ടിയുടെ ചിട്ടയായ ജീവിതവും ചുറുചുറുക്കും ഏതൊരു സാധാരണക്കാരനും ആവേശം നല്‍കുന്നതാണ്. അഭിനയിക്കുന്ന വേഷങ്ങളോട് അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥത ഏത് തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്നതാണ്. ഇനിയും അഭിനയത്തിന്റെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു. പ്രിയ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍''.

മികവുകാട്ടുന്ന അഭിനയപ്രതിഭ
മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' മലയാള സിനിമയിലെ അതുല്യ പ്രതിഭയായ ഭരത് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ. മനുഷ്യജീവിതത്തിൻ്റെ വൈവിധ്യമുള്ള അവസ്ഥകളെ അതിസൂക്ഷ്മ ഭാവങ്ങളോടെ ആവിഷ്കരിക്കാൻ ഏറെ മികവുകാട്ടുന്ന അഭിനയപ്രതിഭയാണ് മമ്മൂട്ടി. ഇനിയുമേറെക്കാലം മലയാള സിനിമയുടെയും നമ്മുടെ സാംസ്കാരിക രംഗത്തിൻ്റെയും സൗഭാഗ്യമായി തുടരാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു''.












Click it and Unblock the Notifications