സുധാകരനെ അർധനഗ്നനായി കോളേജ് ചുറ്റിച്ചു, തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതി, തിരിച്ചടിച്ച് പിണറായി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് കെഎസ്യു നേതാവായിരുന്ന താന്‍ എസ്എഫ്‌ഐ നേതാവായിരുന്ന പിണറായി വിജയനെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ട് എന്നാണ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
കെ സുധാകരന്‍ ഇത്തരം സ്വപ്‌നങ്ങള്‍ കാണുന്നതിനെ താന്‍ തടയേണ്ടതില്ലല്ലോ എന്നാണ് പിണറായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. കെ സുധാകരന്റെ കോളേജ് പഠനകാലത്തെ അടക്കം സംഭവങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്.
സ്വപ്‌നം സുധകരന് ഉണ്ടായിരിക്കാം
മുഖ്യമന്ത്രിയുടെ വാക്കുകൾ: '' അതൊരു സ്വപ്‌നാടനത്തിന്റെ ഭാഗം മാത്രമാണ്. അന്നത്തെ ഞാനും അക്കാലത്തെ കെ സുധാകരനും, പിണറായി വിജയനെ ചവിട്ടി വീഴ്ത്തണം എന്നൊരു സ്വപ്‌നം സുധകരന് ഉണ്ടായിരിക്കാം. പക്ഷേ അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചാലല്ലേ അത് സംഭവിച്ചതായി പറയാന്‍ പറ്റൂ. രണ്ട് ഭാഗത്തായി പ്രവര്‍ത്തിച്ചിരുന്നത് കൊണ്ട് അദ്ദേഹത്തിന് തന്നോട് വിരോധമുണ്ടായിരുന്നിരിക്കും. അന്ന് ഇന്നത്തെ സുധാകരന്‍ അല്ലായിരുന്നല്ലോ വിദ്യാര്‍ത്ഥി ആയിട്ടുളള സുധാകരന്‍ ആണല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍
ചിലപ്പോള്‍ തന്നെ കിട്ടിയാല്‍ ഒന്ന് തല്ലാമെന്നും ചവിട്ടി വീഴ്ത്താം എന്നൊക്കെ മനസ്സില്‍ കണ്ടിട്ടുണ്ടാവും. തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആണ് പറയുന്നത്. അതുകൊണ്ട് മാത്രമാണ് മറുപടി പറയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആ കാലത്ത് കെഎസ്എഫിന്റെ സംസ്ഥാന ഭാരവാഹി ആയിരുന്നു അന്ന് താന്‍. ഒരു ക്ലാസ് ബഹിഷ്‌ക്കരണം അന്ന് ആഹ്വാനം ചെയ്തിരുന്നു. അന്നൊരു പരീക്ഷയുണ്ടായിരുന്നു. ആ പരീക്ഷ എഴുതേണ്ടിയിരുന്ന ആളാണ് താന്‍. നേരത്തെ ഇത്തരമൊരു പരീക്ഷാ ബഹിഷ്‌ക്കരണം ആഹ്വാനം ചെയ്ത കെഎസ്യു നേതാവ് പരീക്ഷ എഴുതിയിരുന്നു. അതിനെ വിമര്‍ശിച്ചയാളാണ് താന്‍. അത് കൊണ്ട് താന്‍ ആ പരീക്ഷ എഴുതേണ്ടതില്ലെന്ന് തീരുമാനിച്ചു. താന്‍ കോളേജില്‍ പോയി.
സംഘര്‍ഷത്തിലേക്ക് നീങ്ങി
പക്ഷേ പരീക്ഷ എഴുതിയില്ല. സമരം നടക്കുമ്പോള്‍ കെഎസ്എഫിന്റെ പ്രവര്‍ത്തകര്‍ സമരം നടത്തുമ്പോള്‍ കെഎസ്യു പ്രവര്‍ത്തകരാണ് തടയാനായി വരുന്നത്. അങ്ങനെ അതൊരു സംഘര്‍ഷത്തിലേക്ക് നീങ്ങി. താന്‍ കോളേജ് വിട്ട സമയമായിരുന്നു അത്. പരീക്ഷയ്ക്ക് മാത്രമായി പോയതാണ്. കോളേജ് വിട്ട ആളായത് കൊണ്ട് തനിക്ക് പരിമിതിയുണ്ട്. അത് മനസ്സില്‍ വെച്ച് കൊണ്ടായിരുന്നു താന്‍ നിന്നത്. അപ്പോഴാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സുധാകരന്‍ ആ കൂട്ടത്തിലുണ്ട്. സുധാകരനെ തനിക്ക് അന്ന് അറിയില്ല. കോളേജ് വിട്ട ആളെന്ന നിലയ്ക്ക് സംഘര്‍ഷത്തില്‍ താന്‍ ഉള്‍പ്പെടേണ്ടതില്ല എന്നായിരുന്നു അപ്പോള്‍ തന്റെ മനസ്സിലുണ്ടായിരുന്നത്. പക്ഷേ സംഗതി കൈവിട്ട് പോയി.
അ്‌യ്യോ വിജയാ ഒന്നും ചെയ്യല്ലേ
അപ്പോള്‍ ഈ ചെറുപ്പകാരന് നേര്‍ക്ക് ഒരു പ്രത്യേക രീതിയിലുളള ആക്ഷന്‍ താനെടുത്തു. അയാളെ ഒന്നും ചെയ്തില്ല, ശരീരം തൊട്ടില്ല. രണ്ട് കയ്യും കൂട്ടി ഇടിച്ചു. വല്ലാത്ത ശബ്ദം ഉണ്ടായി. അപ്പോള്‍ ഇയാളുടെ നേതാവായ ബാലന്‍ വന്ന് തന്നെ പിടിച്ചു. അ്‌യ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു. അപ്പോള്‍ താന്‍ പറഞ്ഞ വാചകം, പിടിച്ച് കൊണ്ട് പോടാ, ആരാ ഇവന്‍ എന്നായിരുന്നു. അവനെയും പിടിച്ച് ആളുകള്‍ പോയി. ഇതാണ് സംഭവിച്ചത്. സുധാകരന്‍ ഇപ്പോള്‍ മനസ്സിലാക്കിക്കോ, അവിടെ അന്നത് നിന്നത്, ബ്രണ്ണന്‍ കോളേജ് വിട്ട ഒരാള്‍ എന്ന നിലയ്ക്ക് മാത്രമായിരുന്നു എന്നത് കൂടി ഓര്‍ത്താല്‍ നല്ലത്. പിന്നെ ഉളളതെല്ലാം അദ്ദേഹത്തിന്റെ മനസ്സിലുളള കണക്ക് കൂട്ടല്‍.
ആരും ശരീരത്തിന് അടുത്ത് എത്തിയിട്ടില്ല
ഒരു ഫ്രാന്‍സിസിന്റെ കാര്യം കൂടി സുധാകരന്‍ പറയുകയുണ്ടായി. ഫ്രാന്‍സിസ് എപ്പോഴും കത്തിയും കൊണ്ട് നടക്കുന്ന ആളാണ് എന്ന്. താന്‍ ആല്‍ത്തറയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു. ഈ ഫ്രാന്‍സിസിനെ കുറിച്ചു പറഞ്ഞു. ഫ്രാന്‍സിസ് അപ്പോള്‍ ചാടി വീണു, മൈക്ക് എടുത്ത് തന്റെ തലയ്ക്ക് അടിച്ചു. താന്‍ മാറിയത് കൊണ്ട് രക്ഷപ്പെട്ടു. ഇവരെല്ലാം കൂടി തന്നെ അടിച്ച് വീഴ്ത്തി എന്നാണ് പറയുന്നത്. അതും അദ്ദേഹത്തിന്റെ ഒരു മോഹമായിരിക്കാം. താന്‍ കോളേജ് വിടുന്നത് വരെ ഈ ഫ്രാന്‍സിസ് അവിടെ ഇല്ല. തന്നെ ആക്രമിക്കണമെന്ന് കരുതിയിട്ടുളള പലരുമുണ്ടാകും. പക്ഷേ ആരും ശരീരത്തിന് അടുത്ത് എത്തിയിട്ടില്ല. നേരത്തെ പോലീസുകാര്‍ ചെയ്തത് മാത്രമേ ഉളളൂ.
ഇത്രയും പൊങ്ങച്ചം
സുധാകരന്‍ പറയുന്നുണ്ടല്ലോ കളരി പഠിച്ചത്. താന്‍ കളരി പഠിച്ചത് കൊണ്ടൊന്നുമല്ല. താന്‍ തന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് എക്കാലവും നിന്നിട്ടുളളത്. കെഎസ്യുവിന് ബ്രണ്ണന്‍ കോളേജില്‍ മൃഗീയ ആധിപത്യമുളള കാലത്താണ് താന്‍ അവിടെ ചെല്ലുന്നത്. അന്നത്തെ ഒരു വലിയ നിര എന്തിനും പോരുന്നവരുണ്ടായിരുന്നു. സുധാകരനേക്കാളും തടിമിടുക്കുളളവരടക്കം. അവരുടെയെല്ലാം മുന്നില്‍ കൂടി തന്നെയാണ് താന്‍ പ്രവര്‍ത്തിച്ച് വന്നത്. അതിന്റെയൊക്കെ കഥകളുണ്ട്. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇങ്ങനെ പറയുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.
''അലഞ്ഞ് നടന്ന് വന്ന റാസ്‌കലാണ് സുധാകരന്‍''
സുധാകരനെ പറ്റി സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുളളത് എന്താണ്. പി രാമകൃഷ്ണനെ ഓര്‍ക്കണം. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടായിരുന്നു. രാമകൃഷ്ണന്‍ പറഞ്ഞത് ''പണം ഉണ്ടാക്കാന്‍ മാത്രമാണ് സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പലരേയും കൊന്ന് പണമുണ്ടാക്കി. വിദേശ കറന്‍സി ഇടപാടുകളുളള സുധാകരന് ബ്ലേഡ് കമ്പനികളുണ്ട്. മണല്‍ മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയ ആളല്ല സുധാകരന്‍. നേതാക്കള്‍ക്ക് അയാളെ പേടിയാണ്. കൊല്ലപ്പെട്ടവര്‍ക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. അലഞ്ഞ് നടന്ന് വന്ന റാസ്‌കലാണ് സുധാകരന്‍. ഭീരുവുമാണ്. ജയിച്ചതിന് ശേഷം എംപി തിരിഞ്ഞ് നോക്കാത്ത സ്ഥലങ്ങള്‍ കണ്ണൂരിലുണ്ട്''. ഇപ്പോള്‍ രാമകൃഷ്ണന്‍ ജീവിച്ചിരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോഴുമുണ്ട്.
പിരിച്ച കോടികള്‍ എവിടെ
സുധാകരനെ കുറിച്ച് മമ്പറം ദിവാകരന്‍ പറഞ്ഞത്, ഡിസിസി അംഗം പുഷ്പരാജിന്റെ കാല് ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊടിച്ചത് അടക്കം ഒരുപാട് സംഭവങ്ങളുണ്ട്. തന്റെ പക്കലുളള ഫോട്ടോയും തെളിവും പുറത്ത് വി്ടടാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണം എന്ന് പറയില്ല. തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വെച്ച് തന്നെ കൊല്ലാനും ശ്രമം നടന്നു. ഡിസിസി ഓഫീസിനായി പിരിച്ച കോടികള്‍ എവിടെ എന്നതടക്കം അദ്ദേഹം ചോദിക്കുന്നു.
കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതി
ഒരു ദിവസം രാവിലെ സുധാകരന്റെ സുഹൃത്ത് തന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാന്‍സര്‍ കൂടി ആയിരുന്നു അയാള്‍. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. സുധാകരന്‍ വലിയ പദ്ധതിയുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാനുളള പരിപാടിയാണുളളത്. അപ്പോള്‍ താന്‍ പറഞ്ഞു വരുന്നിടത്ത് കാണാമെന്ന്. തനിക്ക് ഭാര്യയോട് പോലും പറയാനാവില്ല. അവള്‍ക്ക് മനസ്സമാധാനം ഉണ്ടാകില്ല. രണ്ട് കുട്ടികളേയും കയ്യില്‍ പിടിച്ച് സ്‌കൂളില്‍ പോകുന്ന കാലമാണ്. ആരോടും താന്‍ പറയാന്‍ പോയില്ല. ഇതെല്ലാം കടന്ന് വന്നതാണ്. മോഹങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് സുധാകരന്റെ അനുഭവം ആണ്.
Recommended Video
അര്‍ധ നഗ്നനായി കോളേജ് ചുറ്റിച്ചു
സുധാകരന്റെ ഒപ്പം പഠിച്ച എകെ ബാലന്‍ പറഞ്ഞ ചില കാര്യങ്ങളുണ്ട്. ബ്രണ്ണന്‍ കോളേജില്‍ സിഎച്ച് മുഹമ്മദ് കോയ ഉദ്ഘാടനത്തിന് വന്നു. സിഎച്ച് മുഹമ്മദ് കോയയെ കരിങ്കൊടി കാട്ടി. ചെരിപ്പറിഞ്ഞു. ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. അന്ന് എകെ ബാലന്‍ അടക്കമുളള പ്രവര്‍ത്തകരുടെ ബലത്തിലാണ് പരിപാടി നടത്താനായത്. ഇപ്പോള്‍ വീരവാദം നടത്തുന്ന സുധാകരന്‍ ആ സംഭവം മറന്ന് കാണില്ല. അര്‍ധ നഗ്നനായാണ് സുധാകരനെ അന്ന് അവര്‍ ആ കോളേജ് ചുറ്റിച്ചത്. സുധാകരന്റെ അതിക്രമത്തെ നേരിടാനെത്തിയ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ വസ്ത്രം ധരിക്കാന്‍ സമ്മതിച്ചില്ല. കോളേജിന് ചുറ്റും നടത്തിച്ചു. വലിയ പൊങ്ങച്ചം പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.