സിപിഎം പ്രവർത്തകന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി, 'സമാധാനം തകർക്കാനുളള ആസൂത്രിത നീക്കം'
കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം: '' തലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം: '' തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകൻ ഹരിദാസിനെ ആർ എസ് എസ് കാപാലികർ പൈശാചികമായി വെട്ടിക്കൊന്നു. മത്സ്യത്തൊഴിലാളിയായ ഹരിദാസ് കടലിൽ പോയി ജോലികഴിഞ്ഞ് മടങ്ങവേ തിങ്കളാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് അക്രമിച്ചത്. പരോപകാരിയായ, കുടുംബത്തിൻ്റെ അത്താണിയായ പാവപ്പെട്ട ഒരു മത്സ്യ തൊഴിലാളിയെ വീട്ടുകാരുടെ മുന്നിൽ വെച്ച് വെട്ടിനുറുക്കി കൊല്ലാനായി കാത്തിരിക്കുകയായിരുന്നു ഫാസിസ്റ്റുകൾ.
ആർ എസ് എസ് - ബി ജെ പി കാപാലികർ അഭയ കേന്ദ്രമായ വീട്ടകങ്ങളിൽ കയറിയും കൊലപാതകം നടത്തുമെന്നാണ് പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഇല്ലാതാക്കുവാനുള്ള നിർദ്ദേശമാണ് ക്രിമിനലുകൾ നടപ്പിലാക്കുന്നത്. ഈ കൊലപാതകം ആർ എസ് എസ് - ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്നുള്ളതിൽ ഒരു സംശയവുമില്ല. കൊലപാതകത്തിന് പിന്നിലുള്ള ഗൂഡാലോചനയിൽ പങ്കാളികളായവരെയെല്ലാം കണ്ടെത്തണം അരുംകൊല നടത്തിയ പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാവണം. ധീര രക്തസാക്ഷി സഖാവ് ഹരിദാസിന് ഒരു പിടി രക്തപുഷ്പങ്ങൾ. ലാൽസലാം''.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രതികരണം: '' ആർ എസ് എസിന്റെ കൊലക്കത്തിക്ക് ഒരു സഖാവ് കൂടെ ഇരയായി. മത്സ്യത്തൊഴിലാളി ആയ സഖാവ് ഹരിദാസ് ഇന്ന് രാവിലെ രക്തസാക്ഷിത്വം വരിച്ചു. ആർഎസ്എസ് ആയുധം താഴെ വയ്ക്കാത്തിടത്തോളം കേരളത്തിലെ സമാധാനജീവിതത്തിന് പ്രതിസന്ധിയാണ്. വർഗീയകലാപങ്ങളിലൂടെയും ഗാന്ധിജി അടക്കമുള്ളവരുടെ വധത്തിലൂടെയും രാഷ്ട്രീയ എതിരാളികളെ നേരിടാൻ കൊലപാതകം ആണ് വഴിയെന്ന് പ്രഖ്യാപിച്ച സംഘടനയാണ് ആർ എസ് എസ്. മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നതോടെ ആർ എസ് എസ് നിരോധിക്കപ്പെട്ടു. അതിനുശേഷം ഈ മതതീവ്രവാദ സംഘടന രാഷ്ട്രീയ മുഖ്യധാരയിൽ നിന്ന് പതിറ്റാണ്ടുകളോളം പുറത്തായിരുന്നു.
അത്തരത്തിൽ ആർ എസ് എസിന് നേരെ ഒരു രാഷ്ട്രീയ അസ്പൃശ്യത ഉണ്ടായാലേ അവർ കൊലക്കത്തി താഴെയിടൂ. അവരെ ചെറുക്കാനുള്ള ജനാധിപത്യ മാർഗം അതാണ്. ആർ എസ്സ് എസ്സ് കേരളത്തിൽ കൊലപ്പെടുത്തുന്ന 216 -ാമത്തെ സഖാവാണ് ഹരിദാസ്. സ:ഹരിദാസിന്റെ ഘാതകരേയും കൊലപതകത്തിന്റെ ആസൂത്രകരേയും നിയമത്തിനുമുന്നിൽകൊണ്ടുവന്ന് തക്കശിക്ഷ ലഭിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന ഗവണ്മെന്റ് കൈക്കൊള്ളുമെന്ന് ഉറപ്പാണ്. രക്തസാക്ഷി സഖാവ് ഹരിദാസിന് എൻറെ അന്ത്യാഭിവാദ്യങ്ങൾ''!
മന്ത്രി പി രാജീവിന്റെ പ്രതികരണം: തലശ്ശേരി പുന്നോലിലെ സിപിഐ എം പ്രവർത്തകൻ സഖാവ് ഹരിദാസിൻ്റെ ക്രൂരമായ കൊലപാതകം ഏതൊരു മനുഷ്യനെയും ഞെട്ടിക്കുന്നതാണ്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത അധമ സംഘത്തിന് മാത്രമേ ഇത്തരമൊരു കൊലപാതകം ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ കൊലപാതകത്തിൽ ശക്തമായി അപലപിക്കുന്നു. മത്സ്യത്തൊഴിലാളിയായ സഖാവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ചിലരെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് സാധിച്ചിട്ടുണ്ട്.
അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികതന്നെ ചെയ്യും. നാടിൻ്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരുടെ കെണിയിൽ വീഴാതിരിക്കാനും അക്രമികളെ ഒറ്റപ്പെടുത്താനുള്ള ജാഗ്രത കാണിക്കാനും ജനാധിപത്യ വിശ്വാസികൾ തയ്യാറാകണം. സഖാവ് ഹരിദാസിൻ്റെ കൊലപാതകത്തിൽ പാർടി സഖാക്കളുടെയും ബന്ധുമിത്രാദികളുടെയും മത്സ്യത്തൊഴിലാളികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. സഖാവിന് അന്ത്യാഭിവാദ്യം''.












Click it and Unblock the Notifications