സംസ്ഥാനത്ത് കെ റെയിലിനെതിരെ കോലിബി സഖ്യം; കോടിയേരി ബാലകൃഷ്ണൻ
ദില്ലി; സംസ്ഥാനത്ത് കെ റെയിലിനെതിരെ കോലിബി സഖ്യമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലീം ലീഗ് നേതാവ് ടിടി ഇസ്മയിൽ ബി ജെ പി പരിപാടിയിൽ പങ്കെടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ വിമർശനം.

സംസ്ഥാനത്ത് കെ റെയിലിന് എതിരായ ബി ജെ പി ജാഥയെ സ്വീകരിക്കാൻ മുസ്‌ലീം ലീഗ് നേതാവ് പോകുന്നു. വടകരയിലെ പഴയ കോലീബി സഖ്യം സംസ്ഥാനത്ത് വീണ്ടും രൂപപ്പെട്ടു എന്നത് ഇതിൽ നിന്ന് വ്യക്തമാണ്. അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി പദയാത്രയില്‍ ലീഗ് നേതാവ് പങ്കെടുക്കുന്നത്. സിൽവർ ലൈൻ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്. കെ റെയില്‍ കല്ലിടുന്നതില്‍ അവ്യക്തതയില്ല, ഇപ്പോള്‍ കല്ലിടുന്നത് കെ റെയില്‍ കോര്‍പറേഷന്‍ ആണ്. റവന്യൂ നടപടി സാമൂഹ്യാഘാത പഠനത്തിന് ശേഷമാണ്. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി സർക്കാർ ഏറ്റെടുക്കുകയുള്ളൂവെന്നും കോടിയേരി പറഞ്ഞു.
സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. കല്ലിടുന്നത് കെ റയിൽ ആണ്, റവന്യു വകുപ്പല്ല. ഭൂമി ഏറ്റെടുക്കുമ്പോൾ മാത്രമാണ് റവന്യൂവകുപ്പിന്റെ ചുമതലയെന്നും കോടിയേരി വ്യക്തമാക്കി. ഡി പി ആറിന് അന്തിമ രൂപം ആയിട്ടില്ല.. സി പി ഐക്ക് പദ്ധതി സംബന്ധിച്ച് എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ അത് സി പി എമ്മിനെ അറിയിക്കാമെന്നും കോടിയേരി ബാലകൃഷ്മൻ പറഞ്ഞു.
അതേസമയം സിൽവർ ലൈൻ പദ്ധതിയെ തകർക്കാൻ ഗൂഢ ശ്രമം നടക്കുകയാണെന്നായിരുന്നു മന്ത്രി ചെറിയാന്റെ വിമർശനം. ജനങ്ങളെ ബി ജെ പിയും കോൺഗ്രസും തെറ്റിദ്ധരിപ്പിക്കുകയാണ്. ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിർപ്പില്ല. കഴിഞ്ഞ ദിവസം ലേഖനത്തിൽ പ്രകടിപ്പിച്ചത് സഭയുടെ വികാരം മാത്രമാണ്. സിൽവർലൈനുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇജനങ്ങളോട് വിശദീകരിക്കും. പദ്ധതിയുടെ പ്രാഥമിക സർവേയുമായി ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സിൽവർ ലൈൻ പദ്ധതിയിൽ അടിമുടി ദുരൂഹതയും ആശയകുഴപ്പവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവർത്തിച്ചു. സർക്കാർ ആദ്യം നുണ പറഞ്ഞു. പിന്നീട് ആയിരം കള്ളങ്ങൾ പറയേണ്ടി വന്നു. പദ്ധതിക്ക് വേണ്ടി ആരാണ് കല്ലിടുന്നത്? മുഖ്യമന്തി ഒന്ന് പറയുന്നു , മന്ത്രിമാർ മറ്റൊന്ന് പറയുന്നു. കെ.റെയിൽ എം.ഡി വേറൊന്ന് പറയുന്നു. അഴിമതിക്ക് വേണ്ടി മാത്രമുള്ള പദ്ധതി അനുവദിക്കില്ല. കല്ലിട്ടാൽ കല്ല് പിഴുതെറിയും. പോലീസിനെ ഉപയോഗിച്ചുള്ള വിരട്ടലുകളൊന്നും നടക്കില്ലെന്നും സതീശൻ പറഞ്ഞു.












Click it and Unblock the Notifications