സരിത എഴുതിയ കത്തിലെ ആ നാല് പേജുകൾ; ഗൂഢാലോചന, കോടതിയിൽ വീണ്ടും ഹർജി,സോളാർ കേസ് വിവാദത്തിൽ!
കൊട്ടാരക്കര: സരിത എസ് നായർ ജയിലിൽ വച്ച് എഴുതിയ നാല് പോജുകൾ കൂട്ടിച്ചേർത്തതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹർജി. നാല് പേജ് കൂട്ടിച്ചേർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സരിത എസ്.നായർ ഒന്നാം പ്രതിയായും, കെ.ബി.ഗണേഷ്കുമാർ എംഎൽഎ രണ്ടാം പ്രതിയുമായാണു ഹർജി. മൊഴിയെടുപ്പിനായി കേസ് ഡിസംബർ അഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. മുൻ ജില്ലാ ഗവ.പ്ലീഡർ സുധീർ ജേക്കബാണ് ഹർജിക്കാരൻ.
സരിത എസ് നായർ ജയിലിൽ വച്ച് എഴുതിയ 21 പേജുള്ള കത്ത് കമ്മീഷനു മുന്നിലെത്തിയപ്പോൾ 25 പേജ് ആവുകയായിരുന്നെന്നാണ് ആരോപണം. ഇതിനിടയിൽ കത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നിരുന്നെന്ന് കോൺഗ്രസും ആക്ഷേപം ഉന്നയിച്ചിരുന്നു. ഗൂഢാലോചനയിലൂടെ സോളർ കമ്മീഷനെ പ്രതികൾ തെറ്റിദ്ധരിപ്പിച്ചതാണെന്നും കൊട്ടാരക്കര കേന്ദ്രീകരിച്ചാണ് ഗൂഡാല നടന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സരിതയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് യുഡിഎഫ് പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേര് കത്തില്‍ ഇല്ലായിരുന്നെന്നും പിന്നീട് മനപ്പൂര്‍വ്വം കൂട്ടിച്ചേര്‍ത്തതാണ് എന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സരിതയുടെ മുന്‍ അഭിഭാഷകന്‍ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ ദുരൂഹമാണ്.

നാല് പേജ് കൂട്ടിച്ചേർത്തു
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം സരിത എസ് നായരുടെ അഭിഭാഷകനായിരുന്നു ഫെനി ബാലകൃഷ്ണന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സരിതയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്നാണ് ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നത്. സരിത എഴുതിയ ആദ്യ കത്തില്‍ 21 പേജ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെനി പറയുന്നു. പിന്നീട് ഇത് 25 പേജായി മാറി എന്നും അദ്ദേഹം പറഞ്ഞിരുന്നു. 21 പേജുള്ള സരിതയുടെ യഥാര്‍ത്ഥ കത്തില്‍ നാല് പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തുവെന്നാണ് ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. കത്ത് 25 പേജായത് കെബി ഗണേഷ് കുമാറിന്റെ ഇടപെടല്‍ മൂലമാണ് എന്നും ഫെനി വെളിപ്പെടുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ള കോണ്‍ഗ്രസ്സ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇത്തരത്തിലാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്നും ആരോപണം ഉയർന്നിരുന്നു.

ഗണേഷ് കുമാറിന്റെ വീട്ടിൽ വച്ച്
ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവായ ശരണ്യ മനോജാണ് കത്തില്‍ പുതിയ പേജുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി പറഞ്ഞിരുന്നു. സരിത എഴുതിയ ആദ്യ കത്തില്‍ ലൈംഗിക ആരോപണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്ത വിവരം തനിക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ എന്ന് ഫെനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗണേഷ് കുമാറിന്റെ വീട്ടില്‍ വെച്ചായിരുന്നു നാല് പേജ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 2015 മാര്‍ച്ച് 13ന് ആയിരുന്നു അതെന്നും ഫെനി പറയുന്നു. എന്തിനാണ് ഇത് ചെയ്യുന്നതെന്ന് താന്‍ ചോദിച്ചിരുന്നു. ഗണേഷ് കുമാറിന് മന്ത്രിയായി തിരികെ വരാന്‍ ഇനി ഏതായാലും സാധിക്കില്ല. അതുകൊണ്ട് ചിലര്‍ക്ക് പണി കൊടുത്തേ പറ്റു എന്നായിരുന്നു ശരണ്യ മനോജിന്റെ മറുപടിയെന്നും ഫെനി പറഞ്ഞു.

നേതാക്കളുടെ പേര്
രണ്ട് വര്‍ഷം മുന്‍പ് എഴുതിയ 21 പേജുള്ള കത്ത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ വായിച്ച് നോക്കി എഴുതി ഒപ്പിട്ട് നല്‍കിയതായി സോളാര്‍ കമ്മീഷനില്‍ മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഈ മൊഴി കമ്മീഷന്‍ ശ്രദ്ധിച്ചിരുന്നില്ല. അത് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നിലവിലെ സാഹചര്യം ഉടലെടുക്കുമായിരുന്നില്ല എന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പുതുതായി കൂട്ടിച്ചേര്‍ത്ത നാല് പേജില്‍ ചില നേതാക്കളുടെ പേരുകളും ലൈംഗികാരോപണങ്ങളുമാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടതത്രേ. പുതിയ വിവരങ്ങള്‍ ശരണ്യ മനോജ് തന്നെയും സരിതയേയും വായിച്ച് കേള്‍പ്പിച്ചിരുന്നു. അവയോട് സരിത പ്രതികരിക്കുകയുണ്ടായില്ല. എന്നാല്‍ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സരിത പുതിയ പേജുകള്‍ വായിച്ച് നോക്കി അതേപടി കത്തില്‍ ചേര്‍ത്തുവെന്നും ഫെനി പറഞ്ഞു.

പലരും ദ്രോഹിച്ചിട്ടുണ്ട്... പേരുകൾ ഇല്ല
പത്തനംതിട്ട ജയിലില്‍ വെച്ചെഴുതിയ കത്തിന്റെ ആദ്യ പേജില്‍ തന്നെ പലരും ദ്രോഹിച്ചിട്ടുള്ളതായാണ് സരിത എഴുതിയിരിക്കുന്നത്. ലൈംഗികമായി ഉപയോഗിച്ചു എന്ന് പറയുന്നില്ല. രണ്ടാം പേജിലെ ലൈംഗിക ആരോപണങ്ങള്‍ ഗണേഷിന്റെ നിര്‍ദേശപ്രകാരം കൂട്ടിച്ചേര്‍ത്തതാണ്. ആ കത്ത് സരിതയുടെ പക്കല്‍ നിന്നും വാങ്ങി ഗണേഷിന്റെ പിഎ പ്രദീപിനെ താന്‍ ഏല്‍പ്പിച്ചിരുന്നു എന്നും ഫെനി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അന്നത്തെ സര്‍ക്കാരിന് എതിരെ എന്തെങ്കിലും പറയാന്‍ ജസ്റ്റിസ് ശിവരാജന്‍ പലതവണ നിര്‍ബന്ധിച്ചിരുന്നുവെന്നും ഫെനി വെളിപ്പെടുത്തിയിരുന്നു.

ആധികാരികത പരിശോധിച്ചില്ല
അതേസമയം സരിതയുടെ മൊഴിയുടെ ആധികാരിത പരിശോധിക്കാൻ കമ്മീഷൻ തയ്യാറായില്ലെന്ന ആരോപണം ഉമ്മൻ ചാണ്ടി ഉന്നയിച്ചിരുന്നു. കത്തിന്റെ ആധികാരികത പരിശോധിക്കാതെയാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്. തന്റെ പേര് കത്തിൽ ഇല്ല. എന്നിട്ടും മുൻവിധിയോടെ ലൈംഗീക ആരോപണം ചുമത്തി. രണ്ട് കത്ത് എങ്ങിനെവന്നു എന്നകാര്യം പോലും കമ്മീഷൻ പരിശോധിച്ചില്ല. സോളാറിലൂടെ കോൺഗ്രസിനെയും യുഡിഎഫിനെയും ഭിന്നിപ്പിക്കാൻ സാധിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.












Click it and Unblock the Notifications