കുഞ്ഞിന്റെ പാസ്‌പോര്‍ട്ടില്‍ അച്ഛന്‍ ബിനോയ് കോടിയേരി? ജനന സര്‍ട്ടിഫിക്കറ്റിലും അങ്ങനെ തന്നെ?
മുംബൈ/കണ്ണൂര്‍: വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ബിനോയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പോലീസ് കേരളത്തില്‍ എത്തിയിട്ടുണ്ട്. അതിനിടെ കേസില്‍ ബിനോയ്ക്ക് പ്രതികൂലമായ വിവരങ്ങള്‍ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്... ചോദ്യംചെയ്യാൻ മുംബൈ പോലീസ്; യുവതിയുടെ പരാതിയിലും പ്രശ്നം?
പരാതിക്കാരിയായ യുവതിയുടെ എട്ട് വയസ്സുള്ള ആണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും പിതാവിന്റെ പേരായി ചേര്‍ത്തിരിക്കുന്നത് ബിനോയുടെ പേരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഇത് കൂടാതെ മറ്റനവധി രേഖകളും പരാതിക്കാരി പോലീസിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുവതി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന ബിനോയുടെ വാദവും പൊളിഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിനോയ് വിനോദിനി ബാലകൃഷ്ണന്‍
കുട്ടിയുടെ പിതാവ് ബിനോയ് തന്നെ ആണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ എല്ലാം തന്നെ യുവതി പോലീസിന് കൈമാറിയിട്ടുണ്ട് എന്നാണ് വിവരം. കുട്ടിയുടെ പാസ്‌പോര്‍ട്ടിലും ജനന സര്‍ട്ടിഫിക്കറ്റിലും പിതാവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ്. ഇത് തന്നെയാണ് ബിനോയ് കോടിയേരിയുടെ പേരും.
ഡിഎന്‍എ ടെസ്റ്റിനും തയ്യാര്‍
സത്യം പുറത്ത് കൊണ്ടുവരാന്‍ കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്താനും തയ്യാറാണെന്നാണ് യുവതി അറിയിച്ചിരിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും കൂടാതെ മറ്റ് പല നിര്‍ണായക രേഖകളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട് എന്നാണ് വിവരം. ഇതില്‍ വാട്‌സ് ആപ് സന്ദേശങ്ങളും ഉണ്ട്.
പ്രതിമാസം ഒരു ലക്ഷം വരെ
ബിനോയ് യുവതിയ്ക്ക് എല്ലാ മാസവും എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കിയിരുന്നു എന്നാണ് പറയുന്നത്. 2010 മുതല്‍ 2015 വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ഇത് സ്ഥിരീകരിക്കുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവതിയുടേയും ബിനോയുടേയും ബാങ്ക് രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.
അത് ബ്ലാക്ക് മെയില്‍ അല്ല
അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് യുവതി ബിനോയ്ക്ക് കത്തയച്ചു എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ആയിരുന്നില്ല. കുഞ്ഞിനെ വളര്‍ത്തുന്നതിന് ആവശ്യമായ തുക എന്ന രീതിയില്‍ ആണ് ഇത് ആവശ്യപ്പെട്ടതത്രെ. നിയമോപദേശത്തോടെ ആയിരുന്നു ഇത്തരം ഒരു കത്തയച്ചത് എന്നും പറയുന്നു.
ചിത്രങ്ങള്‍ തെളിവ്
ബിനോയും യുവതിയും കുട്ടിയും ഉള്ള ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. 2015 വരെ ഇവര്‍ക്കിടയില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍ എന്നും പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2015 ന് ശേഷം ബിനോയ് പണം നല്‍കുന്നത് നിര്‍ത്തിയെന്നും പിന്നീട് ഇവരെ സന്ദര്‍ശിച്ചിട്ടില്ല എന്നും പറയുന്നുണ്ട്. ഇതോടെയാണ് യുവതി പ്രശ്‌നമുണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബായില്‍ ബാര്‍ ഡാന്‍സര്‍
ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയി ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് പരാതിക്കാരി. യുവതിയെ തനിക്ക് പരിചയം ഉണ്ടെന്നും പണം തട്ടാനുള്ള ബ്ലാക്ക് മെയിലിങ്ങാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നില്‍ എന്നും ആണ് ബിനോയ് കോടിയേരി പ്രതികരിച്ചത്. യുവതിയ്‌ക്കെതിരെ താന്‍ മാസങ്ങള്‍ക്ക് മുമ്പേ പരാതി നല്‍കിയിരുന്നു എന്നും ബിനോയ് പറഞ്ഞിരുന്നു.