പിവി അൻവർ കുടുങ്ങും? വ്യവസായിയുടെ പണം തട്ടിയ കേസിന് പിന്നാലെ, ഇലക്ഷൻ കമ്മീഷനും പരാതി!
തിരുവനന്തപുരം: ഭാര്യയുടെ പേരിലുള്ള സ്വത്ത് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. ഗവർണർക്ക് ലഭിച്ച പരാതിയിലാണ് തുടർ നടപടി. ചീഫ് സെക്രട്ടറിയാണ് പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. സ്വന്തം പേരിലും രണ്ടാം ഭാര്യയുടെ പേരിലുമുള്ള സ്വത്തുക്കള്‍ മറച്ചുവെച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കമ്മീഷനെ കബളിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഗവർണറുടെ ഓഫീസിൽ നിന്ന് ചീഫ് സെക്രട്ടറിക്ക് പരാതി അയക്കുകയായിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി ഇലക്ട്രൽ ഓഫീസർക്ക് കൈമാറുകയായിരുന്നു. പരാതിയിൽ അടിയന്തിര നചപടി വേണമെന്ന് ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അൻവരിനെതിരായ പരാതി ഗുരുതരമായതിനാൽ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് തീരുമാനമെടുക്കേണ്ടത്.

നിരവധി ആരോപണങ്ങൾ
പ്രവാസി വ്യവസായിയുടെ പക്കൽ നിന്നും അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കഴിഞ്ഞ ദിവസം അൻവറിനെതിരെ പോലീസ് വഞ്ചനാകുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി പോയിരിക്കുന്നത്. പിവി അൻവർ എംഎൽഎ സത്യവാങ്മൂലത്തിൽ സ്വന്തമെന്ന് കാട്ടിയ ഭുമിയ്ക്ക് വേറേയും അഞ്ച് അവകാശികളുണ്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത് തെറ്റായ വിവരം
പിവി അൻവർ നൽകി വിവരമനുസരിച്ച് തൃക്കാല വില്ലേജ് ഓഫീസിലെ 62/241 എന്ന സർവ്വേ നമ്പറിൽ 203.62 ഏക്കർ ഭൂമിയുണ്ട്. എന്നാൽ ഇതിനെതിരെ നടത്തിയ അന്വേഷണത്തിൽ എംഎൽഎ നൽകിയത് തെറ്റായ വിവരമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ് മൂലത്തിൽ അൻവർ ക്രകമക്കേട് നടത്തിയെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഗുരുതര കുറ്റം
62/241 എന്ന സര്‍വേ നമ്പറിലുള്ള ഭൂമി അന്‍വറിന്റേതല്ലെന്നും അത് ചൂണ്ടയില്‍ ജോണ്‍ ഫ്രാന്‍സിസ്, കമലാ ചന്ദ്രന്‍, എല്‍സി സ്ഫടികം, തെമീന കൃപ റാവു, എബി ഫ്രാന്‍സിസ് എന്നിവരുടെ പേരിലാണെന്നും വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്. എന്നാൽ വില്ലേജോഫീസിലെ രേഖപ്രകാരം 243/3 എന്ന സര്‍വ്വേ നമ്പറിലാണ് അന്‍വറിനു ഭൂമിയുള്ളത്. 1.56 ഏക്കർ ഭൂമി മാത്രമാണ് ഈ സർവെ നമ്പറിലുള്ളത്. വ്യാജവിവരങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് അൻവർ ചെയ്തത്. ഇത് കൂടാതെയാണ് രണ്ടം ഭാര്യയുടെ പേരിലുള്ള സ്വത്ത് അൻവർ മറച്ച് വെച്ച് സത്യവാങ് മൂലം നൽകിയത്.

കോടിയേരി ഇടപെട്ടിട്ടും കാര്യമില്ല
പിവി അന്‍വര്‍ എംഎല്‍എ തട്ടിയെടുത്ത 50ലക്ഷം രൂപ തിരിച്ചുമേടിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലും ഇടപെട്ടിട്ടും രക്ഷയില്ലാതായപ്പോഴാണ് പ്രവാസി വ്യവാസായി കോടതിയെ സമീപിച്ചതും കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മഞ്ചേരി പോലീസ് അന്‍വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും. കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്.

സിപിഎം പല തവണ ഇടപ്പെട്ടു... 'നോ' രക്ഷ!
ഇടതുപക്ഷ സഹയാത്രികനായ അബുദാബിയില്‍ ഓയില്‍ കമ്പനിയില്‍ എന്‍ജിനീയറായ സലീം പണം കിട്ടാത്തതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കുകയും കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനും സിപിഎം ജില്ലാ കമ്മിറ്റിയും പലതവണ ഇടപെട്ടിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെഇ സ്‌റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50ലക്ഷം നല്‍കിയാല്‍ 10ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ കെണിയില്‍ വീഴ്ത്തിയതെന്ന് വ്യവസായി പറയുന്നു.












Click it and Unblock the Notifications