Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി ഇടപെട്ടിട്ടും തീര്‍ന്നില്ല കോണ്‍ഗ്രസിലെ പ്രശ്‌നം, എ ഗ്രൂപ്പിന് നോട്ടം കെപിസിസി നേതൃത്വത്തില്‍

ആന്റണി ശ്രമിച്ചിട്ടും തീരാത്ത പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസില്‍. ആന്റണിയുടെ നിലപാട് തള്ളാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ യോഗ തീരുമാനം

കോഴിക്കോട്: തലസ്ഥാന നഗരിയില്‍ ദിവസങ്ങള്‍ തങ്ങി സംസ്ഥാന നേതൃത്വങ്ങളുമായി ദേശീയ നിര്‍വാഹക സമിതി അംഗം എ കെ ആന്റണി ചര്‍ച്ച നടത്തിയിട്ടും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും നിസഹകരണത്തില്‍ നില്‍ക്കവെ മുന്‍ കെപിപിസി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരന്‍ കഴിഞ്ഞദിവസം നേതൃത്വത്തിനെതിരേ പൊട്ടിച്ച വെടിയുടെ അലയൊലികള്‍ അടുത്തൊന്നും നിലയ്ക്കാത്ത മട്ടാണ്. ആന്റണിയുടെ അഭ്യര്‍ഥന തള്ളി സംഘടനാതിരഞ്ഞെടുപ്പെന്ന ആവശ്യവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് എ ഗ്രൂപ്പ് നേതാക്കളുടെ യോഗ തീരുമാനം.

സംഘടനാ തിരഞ്ഞെടുപ്പിലൂടെ എ ഗ്രൂപ്പ് നോട്ടമിടുന്നതാവട്ടെ കെപിപിസി നേതൃത്വവും. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മാറി നിന്നപോലെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും സ്ഥാനമൊഴിയണമെന്നാണ് ഇവര്‍ പറയുന്നത്. എഴുപത് കഴിഞ്ഞവര്‍ നേതൃനിരയില്‍ വേണ്ടെന്ന ഹൈക്കമാന്റ് തീരുമാനം ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടാണെന്നാണ് എ ഗ്രൂപ്പിന്റെ കരുതല്‍.

ആന്റണിയും പടിക്ക് പുറത്തോ?

ഈ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി മാത്രം ബലിയാടാവുന്ന സാഹചര്യം ഒഴിവാക്കാനാണ് ഡിസിസി പുനസംഘടനയെ ചൊല്ലി എ ഗ്രൂപ്പ് കലാപമുണ്ടാക്കുന്നത്. എഴുപത് കഴിഞ്ഞവര്‍ നേതൃത്വനിരയില്‍ വേണ്ടെന്ന തീരുമാനമെടുത്ത സ്‌ക്രീനിങ് സമിതിയുടെ അധ്യക്ഷന്‍ ആന്റണിയാണ്. സമിതി എടുത്ത തീരുമാനം എ ഗ്രൂപ്പ് ചോദ്യം ചെയ്താല്‍ അത് ആന്റണിക്കെതെിരായ നിലപാട് കൂടിയാവും. അങ്ങനെ സംഭവിച്ചാല്‍ ആന്റണിയുടെ പേരില്‍ രൂപം കൊണ്ട എ ഗ്രൂപ്പ് ആന്റണിയേക്കാള്‍ വളര്‍ന്നുവെന്ന് അനുമാനിക്കേണ്ടി വരും.

ഉമ്മന്‍ചാണ്ടിയില്ലാതെ ഒന്നും നടക്കില്ല!

സുധീരന്റെ കടുംപിടുത്തം സ്വസ്ഥമായ പ്രവര്‍ത്തനത്തിന് തടസമാണെന്ന് സംസ്ഥാന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ദേശീയ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഹൈക്കമാന്‍ഡ് സുധീരനെതിരേ നിലപാടെടുക്കാത്തതാണ് ഗ്രൂപ്പുകളെ പ്രകോപിപ്പിക്കാന്‍ പ്രധാന കാരണം. ഉമ്മന്‍ ചാണ്ടിയുടെ സഹകരണില്ലാതെ ഭരണപക്ഷവുമായി യാതൊരു ഏറ്റുമുട്ടലിനും കോണ്‍ഗ്രസിനോ യുഡിഎഫിനോ സാധിക്കില്ല. നിലവില്‍ കെപിസിസി നേതൃത്വം മുന്‍കൈയെടുത്ത് നടക്കുന്ന പരിപാടികളില്‍ ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം പ്രകടമാണ്.

രാഷ്ട്രീയകാര്യ സമിതി യോഗവുമില്ല

ഉമ്മന്‍ചാണ്ടിയുടെ നിസ്സഹകരണം മൂലം രാഷ്ട്രീയകാര്യ സമിതി പോലും ചേരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇങ്ങനെ തുടര്‍ന്നാലുണ്ടാവുന്ന പ്രശ്‌നങ്ങളിലേക്കാണ് മുരളീധരന്‍ വിരല്‍ ചൂണ്ടിയത്. ഇന്ന് മുസ്ലിംലീഗ് നേതൃത്വവും യുഡിഎഫിന്റെ പ്രകടനം മോശമാണന്ന് തുറന്നടിച്ചിരിക്കുന്നു.

പോര്‍ക്കളത്തിലേക്ക് ഐ ഗ്രൂപ്പും

എ ഗ്രൂപ്പിന്റെ നിസഹകരണം പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രവര്‍ത്തനത്തെ ബാധിക്കുമെന്നന് ഐ ഗ്രൂപ്പും വാദിക്കുന്നു. സുധീരനെതിരേ ഐ പക്ഷം നിരവധി ആരോപണങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. രാഷ്ട്രീകാര്യസമിതി ചേരാനാവാത്തതും കെപിസിസി എക്‌സിക്കൂട്ടീവ് യോഗം നടക്കാത്തതും അവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ പ്രസിദ്ധീകരണ സമിതികളുടെ പ്രവര്‍ത്തനം പോലും നിര്‍ജീവമായെന്നും ഐ ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു.

ഇനി ഹൈക്കമാന്റ് മാത്രമാണ് രക്ഷ

എന്നാല്‍ ഐ ഗ്രൂപ്പില്‍ ഇക്കാര്യങ്ങളില്‍ അഭിപ്രായവിത്യാസമുണ്ടെന്നതും വാസ്തവമാണ്. പുനസംഘടനയെ ചോദ്യം ചെയ്യേണ്ടെന്നും ഹൈക്കമാന്‍ഡ് തീരുമാനം പാലിക്കുകയാണ് എല്ലാവര്‍ക്കും നല്ലതെന്നുമാണ് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്റെ നിലപാട്. ആന്റണി ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ തീരാത്ത പശ്ചാത്തലത്തില്‍ ഹൈക്കമാന്റിന്റെ ഇടപെടലാണ് ഇനി വേണ്ടതെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+