ഒടുവിൽ എകെ ആന്റണിയെ ഇറക്കി സോണിയ ഗാന്ധി..ഒപ്പം കെസി വേണുഗോപാലും; കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പുതിയ നീക്കം
ദില്ലി; സമാനതകളില്ലാത്ത തിരിച്ചടിയാണ് ദേശീയ തലത്തിൽ കോൺഗ്രസ് നേരിടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയും വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലും മുന്നേറ്റം കാഴ്ചവെയ്ക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. മാത്രമല്ല അധികാരമുള്ള സംസ്ഥാനങ്ങളിൽ പോലും പാർട്ടിക്കുള്ളിലെ തർക്കങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കോൺഗ്രസിന്റെ വിശ്വസ്തർ എന്ന കണക്കാക്കപ്പെട്ടിരുന്ന നേതാക്കൾ പോലും മറുചേരിയിലേക്ക് ചേക്കേറുമ്പോഴും പ്രശ്ന പരിഹാരം കണ്ടെത്താൻ നേതൃത്വത്തിന് സാധിക്കുന്നില്ലെന്നതിനെതിരെ പാർട്ടിയിൽ വിമർശനങ്ങൾ ശക്തമാണ്. ഇപ്പോഴത്തെ കോൺഗ്രസിന്റെ പ്രവർത്തന രീതിക്കെതിരെ മുൻപ് രംഗത്ത് എത്തിയ ജി 23 നേതാക്കളും നിലപാട് കടുപ്പിച്ചതോടെ പ്രശ്ന പരിഹാര സാധ്യതകൾ തേടുകയാണ് നേതൃത്വം.
ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പരാജയത്തിന് ഉത്തരവാദിത്തം ഏറ്റ്റെടുത്ത് രാഹുൽ ഗാന്ധി രാജിവെച്ചതോടെ ഏറെ കാലം നാഥനില്ലാത്ത നിലയിലായിരുന്നു കോൺഗ്രസ്. പിന്നീട് പ്രതിസന്ധികൾ രൂക്ഷമായതോടെയാണ് ആറു മാസം എന്ന നിബന്ധനയിൽ സോണിയ ഗാന്ധി താത്കാലികമായി പദവി ഏറ്റെടുത്തത്. ഇതിനിടയിൽ മറ്റൊരു നേതാവിനെ കണ്ടെത്തണമെന്നായിരുന്നു ധാരണ. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും അധ്യക്ഷന്റെ കാര്യത്തിൽ ഒരു തിരുമാനത്തിലെത്താൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. രാഹുൽ ഗാന്ധിയെ തന്നെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കണമെന്നതാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്നവർക്ക് കോൺഗ്രസിനെ ഒറ്റക്കെട്ടായി നയിക്കാൻ സാധിക്കില്ലെന്നും സോണിയ ഗാന്ധിയോട് കൂറുപുലർത്തുന്ന നേതാക്കൾ പറയുന്നു.
അതേസമയം ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷടപ്പെട്ടുവെന്ന നിലപാടിലാണ് കഴിഞ്ഞ വർഷം രൂപം കൊണ്ട് പാർട്ടിയിലെ ജി 23 എന്നറിയപ്പെടുന്ന വിമത കൂട്ടായ്മ.പാർട്ടിയിലെ അധികാര കേന്ദ്രം എന്ന നിലയിൽ നിന്നും ഇവർ മാറി നിൽക്കണമെന്നതാണ് ഇവരുടെ ആവശ്യം. മാത്രമല്ല സംഘടന തിരഞ്ഞെടുപ്പ് വേണമെന്നും നേതാക്കൾ വാദിക്കുന്നു. നേരത്തേ ഇക്കാര്യം ആവശ്യപ്പെട്ട് ജി-23 നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ഭൂപീന്ദർ സിംഗ് ഹൂഡ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ മുതിര്‍ന്ന നേതൃത്വം സോണിയക്ക് കത്ത് എഴുതിയിരുന്നു.
അധ്യക്ഷ സ്ഥാനത്ത് ഇനിയും രാഹുൽ ഗാന്ധി എത്തുന്നത് വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. രാഹുലിന്റെ തന്ത്രങ്ങളെല്ലാം തന്നെ ഒന്നിന് പുറകെ ഒന്നായി തകരുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, കേരളം ,ചത്തീസ്പ്ഗഡ് തുടങ്ങി സംസ്ഥാനങ്ങളില്ലെല്ലാം പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ ഇണ്ടായപ്പോൾ ഇടപെട്ടത് രാഹുൽ ഗാന്ധിയാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിലെല്ലാം തർക്കങ്ങൾ അതേ നിലയിൽ തന്നെ തുടരുകയാണ്. രാഹുലിന്റെ സമവായ നീക്കങ്ങളെല്ലാം പരാജയമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍
മാത്രമല്ല യുവ നേതാക്കളെ അണി നിരത്തിയുള്ള 'ടീം രാഹുൽ' പ്രകടനങ്ങളെല്ലാം അമ്പേ പരാജയമാണെന്നാണ് ഇവരുടെ ആക്ഷേപം. രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടത് ഇതിന്റെ ഉദാഹരണമാണെന്നും ഇവർ പറയുന്നു.
നിലവിൽ സോണിയ അധ്യക്ഷ പദവിയിൽ തുടരുന്നുണ്ടെങ്കിലും 'പിൻസീറ്റിൽ' നിന്ന് രാഹുലാണ് കാര്യങ്ങൾ പാർട്ടിയെ നിയന്ത്രിക്കുന്നത്. ഇതിലും കടുത്ത അമർഷം വിമത നേതാക്കൾക്കുണ്ട്. മാത്രമല്ല പ്രിയങ്ക ഗാന്ധിയും പാർട്ടിയിൽ അധികാര കേന്ദ്രമായി വളർന്ന് വരുന്നതിലും നേതാക്കൾ അതൃപ്തിയിലാണ്. പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് തിരിച്ചടിയാകുമെന്നാണ് ഇവരുടെ പക്ഷം.
രാഹുലിന്റെ ഏറ്റവും അടുത്ത നേതാവായ കെസി വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യവും വിമത നേതാക്കൾ ഉയർത്തുന്നുണ്ട്. നിലവിലെ സംഘടന സംവിധാനം തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രാപ്രതമല്ലെന്നും അതിനാൽ സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മാറ്റം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. കെസി വേണുഗോപാലിന് പകരം ഉത്തരേന്ത്യയിൽ നിന്നുള്ള നേതാവിനെ അധ്യക്ഷനാക്കണമെന്നതാണ് ആവശ്യം. ഒപ്പം തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോറിനെ കോൺഗ്രസിൽ എടുക്കാനുള്ള നീക്കത്തിനെതിരേയും ഇവർ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ജി-23 ഇത്തരത്തിൽ നിരന്തര പ്രതിഷേധം ഉയർത്തുമ്പോഴും ഇതിൽ പ്രതികരിക്കാൻ ഹൈക്കമാന്റ് നേതൃത്വം നേരത്തേ തയ്യാറായിരുന്നില്ല. എന്നാൽ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പുകളിലേക്ക് പാര്‍ട്ടി കടക്കുമ്പോള്‍ മുതിർന്ന നേതാക്കളുടെ പ്രതിഷേധങ്ങൾ തിരിച്ചടിയാകുമെനന് ആശങ്ക ഹൈക്കമാന്റിനെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി വിമത നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിർത്താനും ദേശീയ തലത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങൾക്ക് കോൺഗ്രസ് തുടക്കം കുറിച്ചുവെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.
പ്രവര്‍ത്തക സമിതി അംഗങ്ങളുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണിക്ക് പുറമെ, അംബിക സോണി, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ നേതാക്കൾ ജി 23 സംഘത്തിൽ അംഗങ്ങളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ തുടങ്ങിയ നേതാക്കളുമായി ഇതിനോടകം തന്നെ ചർച്ച നടത്തിയെന്നാണ് വിവരം. മുതിർന്ന നേതാക്കൾക്കിടയിലെ അസ്വാരസ്യങ്ങളും പാർട്ടിയിലെ ഐക്യത്തിന്റെ അഭാവവും മുന്നോട്ട് പോക്കിന് വിലങ്ങു തടിയാകുമെന്ന വികാരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോഴത്തെ നീക്കം.
പാർട്ടിയുടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിക്കേണ്ടതു പ്രവർത്തക സമിതിയാണ്. അതുകൊണ്ട് തന്നെ പുതിയ അധ്യക്ഷനെ കണ്ടെത്തുകയെന്നത് കോൺഗ്രസ് നേതൃത്വത്തിനെ സംബന്ധിച്ച് എളുപ്പമായേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രത്യേകിച്ച് ദേശീയ തലത്തിൽ നിർണായകമായ യുപി പോലുള്ള സംസ്ഥാനങ്ങളിൽ. തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം കൂടി പരിഗണിച്ചാകും ഇനി ജി-23 യുടെ നിലപാട് എന്നാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിൽ നിലവിൽ കോമ്‍ഗ്രസ് ആണ് ഭരിക്കുന്നത്. ഇവിടെ അധികാരം നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ അത് ഗാന്ധി നേതൃത്വത്തിനെതിരെ കോൺഗ്രസിൽ കൂടുതൽ ശബ്ദങ്ങൾ ഉയരാൻ കാരണമാകുമെന്നും നേതാക്കൾ കരുതുന്നുണ്ട്.
Recommended Video