ഗ്രൂപ്പുകൾക്ക് പൂട്ടിടും.. നീക്കത്തിന് പിന്നിൽ ഈ 3 നേതാക്കൾ.. കോൺഗ്രസിൽ പുതിയ പടയൊരുക്കം
തിരുവനന്തപുരം; സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഗ്രൂപ്പ് തർക്കങ്ങളാണെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ ഈ ഗ്രൂപ്പ് കളികൾ പ്രകടമായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതോടെ സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അറുതി വരുത്താനുള്ള നീക്കത്തിലാണ് ഹൈക്കമാന്റ്. എന്നാൽ പുതിയ കെപിസിസി അധ്യക്ഷന്റെ നിയമനം കോൺഗ്രസിൽ മറ്റൊരു ചേരി തിരിവിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.പുതിയ വിവരങ്ങളിലേക്ക്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം
എ,ഐ ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ച് കൊണ്ടായിരുന്നു ഹൈക്കമാന്റ് ഇടപെട്ട് പുതിയ പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിച്ചത്. ഗ്രൂപ്പ് അതീതമായി രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഇരു വിഭാഗങ്ങളിലേയും മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഒറ്റക്കെട്ടായി നിന്നപ്പോഴായിരുന്നു ഹൈക്കമാന്റിന്റെ നിർണായക ഇടപെടൽ.
തുടക്കത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശന്റെ പേര് ഉയർന്ന് കേട്ടപ്പോൾ എ ഗ്രൂപ്പ് നേതാക്കൾ ഉൾപ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ തിരുമാനം തനിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലായിരുന്നു ചെന്നിത്തല. ഹൈക്കമാന്റ് അഭിപ്രായം തേടിയാൽ ഐ ഗ്രൂപ്പിൽ നിന്നും വെറും 3 പേരുടെ പിന്തുണ മാത്രമേ സതീശന് ലഭിക്കൂവെന്നും ചെന്നിത്തല കണക്ക് കൂട്ടിയിരുന്നു.
എന്നാൽ എട്ട് നേതാക്കളായിരുന്നു ഐ ഗ്രൂപ്പിൽ നിന്നും സതീശനെ പിന്തുണച്ചത്. മാത്രമല്ല എ ഗ്രൂപ്പിൽ നിന്ന് അപ്രതീക്ഷിതമായി രണ്ട് പേർ കൂടി വിഡി സതീശന് വേണ്ടി രംഗത്തെത്തി. ബെന്നി ബെഹ്നാൻ ഒഴികെയുള്ള എംപിമാരും മുതിർന്ന നേതാക്കളായ വിഎം സുധീരൻ, പിജെ കുര്യൻ, കെ സുധാകരൻ, കെ മുരളീധരൻ ടിഎൻ പ്രതാപൻ തുടങ്ങിയവരും സതീശന്റെ പേരിൽ ഉറച്ച് നിന്നു. ഇതോടെ ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു.
അതേസമയം ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ തള്ളിക്കൊണ്ടുള്ള ഹൈക്കമാന്റ് നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് ഇരു ഗ്രൂപ്പുകളിലേയും നേതാക്കൾ. തങ്ങളുടെ പക്ഷത്തുള്ള യുവ നേതാക്കൾ ഉൾപ്പെടെ തിരുമാനത്തിൽ ഹൈക്കമാന്റിനൊപ്പം നിന്നതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയിൽ തങ്ങളെ ഒതുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പടയൊരുക്കം എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ.
മാത്രമല്ല ഗ്രൂപ്പ് അതീതമായി സതീശന് ലഭിച്ച ഈ പിന്തുണ ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ലെന്നാണ് നേതാക്കൾ കരുതുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മാറ്റി വെച്ച് വിഡി സതീശൻ, കെസി വേണുഗോപാൽ, കെ സുധാകരൻ എന്നിവർ ദിവസങ്ങളോളം ഇത് സംബന്ധിച്ച് ചർച്ച നടത്തിയ ശേഷമാണ് ചരടുവലികൾ നടത്തിയതെന്ന് നേതൃത്വം കരുതുന്നു.
ഐ ഗ്രൂപ്പ് നേതാവായ സുധാകരൻ വിഡി സതീശന് വേണ്ടിയാണ് നിലകൊണ്ടത്. നേരത്തേ കെ സുധാകരന്റെ എതിർ പക്ഷത്തുണ്ടെന്ന് കണക്കാക്കിയിരുന്ന കെസി പോലും വിഡി സതീശന് വേണ്ടി ഹൈക്കമാന്റിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നും നേതാക്കൾ കരുതുന്നു. കേരളത്തിലെ ഗ്രൂപ്പ് തർക്കങ്ങൾക്കെതിരെ നേരത്തേ കടുത്ത ഭാഷയിൽ പ്രതികരിച്ച നേതാവാണ് കെസി വേണുഗോപാൽ.
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെയും അദ്ദേഹം കേരള നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇനിയും ഗ്രൂപ്പ് കളികൾ തുടർന്നാൽ കനത്ത തോൽവികൾ ആവർത്തിക്കുമെന്നായിരുന്നു കെസി നിലപാടെടുത്തത്. അതിനിടെ നിലവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്റെ പേര് ഉയർത്തിക്കൊട്ടുന്നതിന് പിന്നിലും ഈ നേതാക്കളുടെ സമ്മർദ്ദമാണെന്ന് ഗ്രൂപ്പ് നേതൃത്വങ്ങൾ കരുതുന്നു.
കെ സുധാകരൻ അധ്യക്ഷനാകുന്നത് തടയാൻ ഇരുഗ്രൂപ്പുകളും വീണ്ടും കൈകോർത്തിട്ടുണ്ട്.സുധാകരൻ അധ്യക്ഷനായാൽ തങ്ങളുടെ സ്വാധീനം കോൺഗ്രസിൽ നഷ്ടമാകുമോയെന്ന ആശങ്കയാണ് ഗ്രൂപ്പ് നേതാക്കൾ മുന്നോട്ട് വെയ്ക്കുന്നത്. ഇതോടെ തങ്ങളോട് ഹൈക്കമാന്റ് അഭിപ്രായം തേടിയാൽ കെ സുധാകരന് പകരമുള്ള പേരുകളായിരിക്കും നേതാക്കൾ മുന്നോട്ട് വെച്ചേക്കുക.
തുറന്നടിച്ച് കെ മുരളീധരന്‍: യുഡിഎഫിന്‍റെ തോല്‍വിക്ക് കാരണം അത്, കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ല
Recommended Video
ഹൈക്കമാന്റ് അഭിപ്രായം തേടിയാൽ മനസിലുള്ള പേര് പറയുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞത് ഇതിന്റെ കൂടെ ഭാഗമായിട്ടാണ്. ഉമ്മൻചാണ്ടി കെ സുധാകരനെ പിന്തുണയ്ക്കില്ലെന്നാണ് എ ഗ്രൂപ്പിലെ വികാരം. കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാന്റ് ഇതുവരെ മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയിട്ടില്ലെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിർദ്ദേശങ്ങളും പരാതികളും മാത്രമാണ് എംഎൽഎമാരിൽ നിന്നും എംപിമാരിൽ നിന്നും കേന്ദ്ര നേതൃത്വം നിയോഗിച്ച ചവാൻ സമിതി ചോദിച്ചറിഞ്ഞത്. ഇതോടെ ഹൈക്കമാന്റ് പുതിയ അധ്യക്ഷനെ കണ്ടെത്താൻ തങ്ങളുടെ അഭിപ്രായം തേടില്ലേയെന്ന ആശങ്കയും നേതാക്കൾക്കുണ്ട്
നിലവിൽ അണികളുടെ വികാരം കൂടി പരിഗണിച്ച് കെ സുധാകരന്റെ പേര് തന്നെയാണ് ഹൈക്കമാന്റ് കാര്യമായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്. രാഹുൽ ഉൾപ്പെടെ സുധാകരനെ പിന്തുണച്ചെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എന്നാൽ ഗ്രൂപ്പുകളെ തള്ളിക്കൊണ്ട് മുന്നോട്ട് പോകുന്നത് എത്രമാത്രം എളുപ്പമാകുമെന്ന ആശങ്കയും ഹൈക്കമാന്റിന് ഉണ്ട്.
'കൈ നീട്ടി തെണ്ടാൻ ഭയമാണ്,അപ്പോൾ ആത്മഹത്യ ചെയ്തുപോകും';റൂബിയുടെ മരണത്തിൽ സാധിക പങ്കുവെച്ച കുറിപ്പ്
ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താര റാണി തമന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍