'ഇതിലും ഭേദം ലോകായുക്തയെ തന്നെ പിരിച്ചു വിടുന്നത്'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത്തല
'ഇതിലും ഭേദം ലോകായുക്തയെ തന്നെ പിരിച്ചു വിടുന്നത്'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുന്നു. ആർ ബിന്ദുവിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ല. അടുത്ത മാസം നിയമ സഭ ചേരാനിരിക്കുകയാണ്.
1999 ൽ ഇ.കെ നായനാരുടെ കാലത്താണ് ലോകായുക്ത നിയമം നിലവിൽ വന്നത്. എന്നാൽ, ഓർഡിനൻസിലൂടെ നിയമ ഭേദഗതി കൊണ്ടുവരാൻ ഉണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ചോദിച്ചു.
ലോക്പാൽ സംവിധാനത്തിൽ ഉൾപ്പെടെ അഴിമതിക്ക് എതിരായ നിയമങ്ങൾക്ക് മൂർച്ച കൂട്ടണം എന്ന് സിപിഎം വാദിച്ചിരുന്നു. ഈ മുഖ്യമന്ത്രിയാണ് ഇപ്പോൾ ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ചിറകരിയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതു പ്രവർത്തകർക്ക് എതിരായിട്ടുള്ള അഴിമതി ആരോപണങ്ങളിലും സ്വജനപക്ഷപാത കേസുകളിലും ഉത്തരവ് പുറപ്പെടുവിക്കാനുളളത് ലോകായുക്തയുടെ അധികാരമാണ്. ഇത് സർക്കാർ കവർന്നെടുക്കുന്നത് കേട്ടു കേൾവിയില്ലാത്ത കാര്യമാണെന്നും ചെന്നിത്തല ആരോപിച്ചു.
'ദിലീപ് നിരപരാധിയാണെന്ന് ബാലചന്ദ്രകുമാർ തന്നെ പറഞ്ഞ് കഴിഞ്ഞു: എന്തുകൊണ്ട് വിശ്വസിച്ചുകൂടാ'
അതേസമയം, മുഖ്യമന്ത്രി ചികിത്സാർത്ഥം വിദേശത്താണ് എന്ന കാര്യവും ഈ അവസരത്തിൽ പ്രത്യേകമായി ഓർക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തു വന്ന പത്രക്കുറിപ്പിൽ ഇത്രയും ഗൗരവമുള്ള വിഷയത്തെ സംബന്ധിച്ച് ഒരു വരി പോലും ഇല്ല. ഇത് ഈ തീരുമാനത്തിന് പിന്നിലെ ദുരൂഹതയെ വ്യക്തമാക്കുന്നു. ധൃതി പിടിച്ച ഓർഡിനൻസിൽ സർക്കാറിന് ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ടത് കാര്യങ്ങൾ ഇവയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല കണ്ടെത്തിയ കാര്യങ്ങൾ ഇങ്ങനെ ;-
- നിലവിലെ സർക്കാരിന് എതിരായി രണ്ട് പരാതികൾ ലോകായുക്തയുടെ പരിഗണനയിലാണ്.
- ഒന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനർഹരായവർക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ടത്.
- രണ്ട് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിയമ വിരുദ്ധമായി ഇടപെട്ടതുമായി ബന്ധപ്പെട്ട് ചെന്നിത്തല നൽകിയ പരാതി.
'കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിൽ';' യഥാർത്ഥ സ്നേഹിതരേ മനസിലാക്കി'; - എം. ശിവശങ്കർ
അതേസമയം, മുഖ്യമന്ത്രിക്കെതിരെയും മന്ത്രിക്കെതിരെയും ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടു. ഈ അടിസ്ഥാനത്തിലാണ് ഇപ്പോൾ ധൃതി പിടിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമാകുന്നത്. ഇതാണ് ഇതിന്റെ വാസ്തവമെന്നും ചെന്നിത്തല തുറന്നടിച്ചു. മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടാകുമെന്ന് കണ്ടു. എന്നാൽ, ആ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാർ തന്നെ ഏറ്റെടുക്കുന്ന വിചിത്രമായ സാഹചര്യമാണ് ഈ ഓർഡിനൻസിലൂടെ ഉണ്ടാകുന്നത്.
അതേ സമയം, മുൻപ് മന്ത്രി കെ ടി ജലീലിന് എതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. എന്നാലും, ഒരു പ്രയോജനവും ഉണ്ടായില്ല. മാത്രമല്ല മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി ബിന്ദുവിന്റെ കാര്യത്തിലും ഇതേ സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. ഇത് മനസ്സിലാക്കി അതിന് തടയിടാനാണ് അടിയന്തിരമായി നിയമ നിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചത്. മാത്രമല്ല, ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സർക്കാർ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം തീരുമാനിക്കും എന്നാണ് ഓർഡിനൻസിൽ പറയുന്നത്.
അതേസമയം, കൃത്യമായ ഹിയറിങ് നടത്തി ജുഡീഷ്യൽ പ്രോസസ് കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഉത്തരവാണ് ലോകായുക്തയുടേത്. ഇത് പിന്നീട് സർക്കാർ ഹിയറിങ് നടത്തി, നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പറയുന്നത് നിയമത്തിന് മുന്നിൽ നിലനിൽക്കുന്നതല്ല. ഇതിലും ഭേദം ലോകായുക്തയെ തന്നെ പിരിച്ചു വിടുന്നതാണെന്നും രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. സുപ്രീം കോടതി ജഡ്ജിമാർ ആയിരുന്നരെയും ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നവരെയും അപമാനിക്കുന്നതിന് തുല്യമാണ് ഈ നിയമ നിർമ്മാണം.
Recommended Video
ലോകായുക്തയെ തീരുമാനിക്കുന്ന സമിതിയിൽ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളാണ്. അതു കൊണ്ടു തന്നെ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കുന്ന ഓർഡിനൻസ് തയ്യാറാക്കുന്നതിന് മുൻപ് സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായങ്ങൾ കേൾക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്. ഈ വിഷയത്തിൽ അതുണ്ടായില്ല എന്നുള്ളത് സർക്കാറിന്റെ ജനാധിപത്യ വിരുദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇതിന് പുറമെ, ലോകായുക്തയെ ഇല്ലായ്മ ചെയ്യുന്ന ഈ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഞാൻ സംസ്ഥാന ഗവർണറോട് ആവശ്യപ്പെടുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.