ജോസ് പുറത്തായി; കോണ്‍ഗ്രസിന് അധികമായി 7 സീറ്റ് കൂടി, കോട്ടയത്ത് മാത്രം 4, മാറുന്ന യുഡിഎഫ് രാഷ്ട്രീയം
തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം ഒരു വിഭാഗത്തിന്‍റെ മുന്നണിക്ക് പുറത്താകലില്‍ കലാശിച്ചിരിക്കുകയാണ്. മുന്നണി മര്യാദ പാലിക്കാന്‍ തയ്യാറായില്ല എന്ന കാരണത്താല്‍ ജോസ് കെ മാണി എംപിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തെയാണ് യുഡിഎഫില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.
യുഡിഎഫിലെ ലാഭനഷ്ടം തല്‍ക്കാലം നോക്കുന്നില്ലെന്നും പല തവണ ചര്‍ച്ച നടത്തിയിട്ടും അനുനയനത്തിന് വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുയല്ലാതെ വേറെ വഴിയില്ലെന്നുമാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വ്യക്തമാക്കിയത്. ജോസ് മുന്നണിക്ക് പുറത്തെ പോയതെ കോട്ടയത്തെ രാഷ്ട്രീയ ചിത്രം സമൂലമായ മാറ്റങ്ങള്‍ക്കാണ് വിധേയമാവുന്നത്. അതിലേക്ക്...
തര്‍ക്കം തുടങ്ങുന്നത്
പാര്‍ട്ടി ചെയര്‍മാനായിരുന്ന കെഎം മാണി അന്തരിച്ചപ്പോഴാണ് കേരള കോണ്‍ഗ്രസ് എമ്മിലെ തലപ്പൊക്കി തുടങ്ങുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള തര്‍ക്കം കേരള കോണ്‍ഗ്രസ് എമ്മിനെ ജോസ്, ജോസഫ് എന്നീ വിഭാഗങ്ങളായി പിളര്‍ത്തി. ഈ തര്‍ക്കം കോടതി കയറി നില്‍ക്കുമ്പോഴാണ് ടേം അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി വഹിക്കാനുള്ള അവസരം കേരള കോണ്‍ഗ്രസിന് വന്നു ചേരുന്നത്.
ജോസഫിന്‍റെ തന്ത്രം
കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ മുഴുവന്‍ അംഗങ്ങളും തങ്ങളുടെ പക്ഷത്ത് നിന്ന് ആയിരുന്നതിനാല്‍ പദവി ഏറ്റെടുക്കുന്നതില്‍ ജോസ് പക്ഷം വലിയ അപകടം ഒന്നും കണ്ടില്ല. എന്നാല്‍ തന്ത്രപരമായ നീക്കത്തിലൂടെ ജോസ് പക്ഷത്തെ രണ്ട് കൗണ്‍സിലര്‍മാരെ തങ്ങളുടെ ചേരിയിലെത്തിച്ച ജോസഫ് വിഭാഗവും അധ്യക്ഷ പദവിക്ക് അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയതോടെ തര്‍ക്കം ഉടലെടുത്തു.
ധാരണ
ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കുഞ്ഞാലിക്കുട്ടി എന്നീ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ ഇടപെട്ട് ധാരണയുണ്ടാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയില്‍ ശേഷിക്കുന്ന 14 മാസത്തില്‍ ആദ്യത്തെ 8 മാസം ജോസ് വിഭാഗത്തിനും ബാക്കിയുള്ള 6 മാസം ജോസഫ് വിഭാഗത്തിനും എന്നതായിരുന്നു ധാരണ.
ഒഴിയാന്‍ തയ്യാറായില്ല
ആദ്യം എതിര്‍ത്തെങ്കിലും ജോസഫ് പക്ഷം അടക്കം ഈ ധാരണ അംഗീകരിച്ചോതെടെയാണ് ജോസ് പക്ഷത്തെ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നത്. പിന്നീട് ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും അധ്യക്ഷ പദവി ഒഴിയാന്‍ ജോസ് പക്ഷം തയ്യാറാവിതിരുന്നതോടെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിലേക്ക് നയിച്ച പ്രശ്നം ഉടലെടുക്കുന്നത്.
ലീഗിന്‍റെ ഭാഗത്ത് നിന്നും
അന്നത്തെ ധാരണ ഞങ്ങള്‍ അംഗീകരിച്ചിരുന്നില്ലെന്നും, ഇനി അധ്യക്ഷന്‍ പദവി ഒഴിയാനാണെങ്കില്‍ തങ്ങള്‍ക്ക് ചില ഉപാധികള്‍ ഉണ്ടെന്നുമൊക്കെയുള്ള ന്യായങ്ങളായിരുന്നു ജോസ് വിഭാഗം ഉയര്‍ത്തിയത്. ഇതോടെ ജോസഫ് പക്ഷം യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. പിന്നീട് നീണ്ട ചര്‍ച്ചകളുടെ നാളുകളായിരുന്നു യുഡിഎഫ് നേതാക്കള്‍ക്ക്. ആത്മാര്‍ത്ഥമായ ശ്രമം ലീഗിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി.
കടുത്ത തീരുമാനം
എന്നാല്‍ ഇതിനൊന്നും വഴങ്ങാന്‍ ജോസ് വിഭാഗം തയ്യാറാവാതിരുന്നതോടെയാണ് മുന്നണിക്ക് പുറത്താക്കുകയെന്ന കടുത്ത തീരുമാനിത്തിലേക്ക് യുഡിഎഫ് എത്തിയത്. നിലവിലെ തീരുമാനത്തില്‍ നിന്ന് ഒരു പുനഃരാലോചനയ്ക്ക് നേതാക്കള്‍ തയ്യാറായില്ലെങ്കില്‍ ജോസ് കെ മാണി വിഭാഗമില്ലാത്ത യുഡിഎഫ് ആയിരിക്കും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക.
യുഡിഎഫ് രാഷ്ട്രീയം
ജോസ് വിഭാഗം പുറത്ത് പോയതോടെ പതിറ്റാണ്ടുകളായുള്ള കോട്ടയത്തെ യുഡിഎഫ് രാഷ്ട്രീയത്തില്‍ തന്നെ പല മാറ്റങ്ങളും സംഭവിക്കുമെന്ന് ഉറപ്പാണ്. വര്‍ഷങ്ങളായി നിയമസഭയിലേക്ക് കേരള കോണ്‍ഗ്രസ് മത്സരിച്ചു കൊണ്ടിരുന്ന സീറ്റുകള്‍ ഇനി കോണ്‍ഗ്രസിന് ലഭിക്കും. തദ്ദേശ നിയമസഭാ വാര്‍ഡുകളിലും ഇതേ അവസ്ഥ തന്നെ സംജാതമാവും.
കോട്ടയം ജില്ലയില്‍
9 നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ജില്ലയില്‍ ആകെ ഉള്ളത്. നിലവില്‍ ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതില്‍ തന്നെ ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയും തിരുവഞ്ചൂരിന്റെ കോട്ടയവും കഴിഞ്ഞാൽ വൈക്കം അങ്ങോട്ടും ഇങ്ങോട്ടും മറിയാന്‍ സാധ്യതയുള്ള ഒരു മണ്ഡലമാണ്. നിലവില്‍ സിപിഐയുടെ സിറ്റിങ് മണ്ഡലമാണ് വൈക്കം
Recommended Video
ഈ സീറ്റുകളില്‍
ജോസ് കെ മാണി മുന്നണി വിടുന്നതോടെ പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതില്‍ തന്നെ കാഞ്ഞിരപ്പള്ളി മാത്രമാണ് നിലവില്‍ ജോസ് കെ മാണി വിഭാഗത്തിന്‍റേതായി ഉള്ളത്. പാലായും ഏറ്റുമാനൂരും എല്‍ഡിഎഫിന്‍റെ കയ്യിലും പൂഞ്ഞാര്‍ പിസി ജോര്‍ജ്ജിന്‍റെ കൈവശവുമാണ് ഉള്ളത്.
സിഎഫ് തോമസിന്‍റെ മാറ്റം
കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, സിഎഫ് തോമസ് എന്നിവര്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്ത് അടിയുറച്ച് നില്‍കുകയാണ്. മാണിയുള്ള കാലത്ത് മാണി ഗ്രൂപ്പിനൊപ്പം ഉറച്ച് നിന്നിരുന്ന സിഫ് തോമസ് അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ജോസഫ് പക്ഷത്തേക്ക് കുറുമാറുകയായിരുന്നു.
മത്സരം മറ്റ് ജില്ലകളില്‍
കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുന്നതിനാല്‍ കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും മറ്റ് ജില്ലകളില്‍ നിന്നാണ് മത്സരിക്കുന്നത്. ചങ്ങനാശ്ശേരിക്കാരനും മുൻ ഡിസിസി അധ്യക്ഷനുമായ കെ.സി ജോസഫ് 1982 മുതൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് മത്സരിച്ചു കൊണ്ടിരിക്കുന്നത്.
ലക്ഷ്യം വെക്കുന്നു
പാലാ മണ്ഡലത്തില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജോസഫ് വാഴക്കൻ മൂവാറ്റുപുഴ നിന്നാണ് മത്സരിച്ചത്. ഇതിന് പുറമെ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, ഡിസിസി മുൻ അധ്യക്ഷൻ ടോമി കല്ലാനി, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, തുടങ്ങിയ നിരവധി നേതാക്കളും അടുത്ത നിയസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യം വെക്കുന്നുണ്ട്.
കോട്ടയത്തിന് പുറത്ത്
ജോസ് കെ മാണി വിഭാഗം മത്സരിക്കുന്ന കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, പാലക്കാട്ടെ ആലത്തൂര്‍, തൃശ്സൂരിലെ ഇരങ്ങാലക്കുട, റോഷി അഗസ്റ്റിന്‍റെ ഇടുക്കി, കുട്ടനാട്, തിരുവല്ല, എന്നീ സീറ്റുകളും കോണ്‍ഗ്രസിന് ലഭിക്കും. ഇതില്‍ തന്നെ പല മണ്ഡലങ്ങളും നേരത്തെ തന്നെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്. കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനാല്‍ പേരാമ്പ്ര പോലുള്ള മണ്ഡലങ്ങളില്‍ ശക്തമായ മത്സരം നടക്കുന്നില്ലെന്ന് വിമര്‍ശനമുണ്ട്.
7 സീറ്റുകളെങ്കിലും
പുതിയാ രാഷ്ട്രീയ സാഹചര്യത്തില്‍ പേരാമ്പ്രയിലും ആലത്തൂരിലുമടക്കം കോണ്‍ഗ്രസിന് മത്സരിക്കാന്‍ കഴിയും. മധ്യകേരളത്തിലെ ഏതാനും സീറ്റുകള്‍ക്ക് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കാമെങ്കിലും കോട്ടയത്തെ 4 അടക്കം ചുരുങ്ങിയത് 7 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികമായി മത്സരിക്കാന്‍ കഴിയും.
ശക്തന്‍ ജോസഫ്
നില്‍വില്‍ കേരള കോണ്‍ഗ്രസിലെ ശക്തന്‍ പിജെ ജോസഫ് ആണ് എന്നതും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി വിഷയത്തില്‍ ശരി അവരുടെ പക്ഷത്ത് ആയതിനാലും ജോസ് കെ മാണിക്ക് എതിരായി യുഡിഎഫ് പ്രവര്‍ത്തകരിലും ശക്തമായ വികാരം നിലനിന്നിരുന്നു. ഇതും മുന്നണിയുടെ പെട്ടെന്നുള്ള തീരുമാനത്തില്‍ പ്രതിഫലിച്ചെന്നും വേണം വിലയിരുത്താന്‍.