സുധാകരന്‍ അധ്യക്ഷ പദവിയിലെത്തിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ തകർന്നു: എംവി ജയരാജന്‍
കണ്ണൂർ: കെ സുധാകരന്‍ പ്രസിഡന്റ് പദവിയിൽ എത്തി ഏറെ കാലം കഴിയുംമുമ്പ് കോൺഗ്രസ് കൂടുതൽ തകർച്ചയിലെത്തി എന്നതാണ് വസ്തുതയെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആർക്കും എന്തും പറയാമെന്ന നിലയിൽ ഗ്രൂപ്പുവഴക്കുമായി തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ്സിനെ സംരക്ഷിക്കുന്ന അവതാരമായി കെ. സുധാകരനെ ചിലരെങ്കിലും കണ്ടു.
എന്നാല്‍ അതല്ല സംഭവിച്ചത്, അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ തന്നെ കാവി മനസ്സുള്ള ഒരാൾ തന്നെയാണ് കെ പി സി സി പ്രസിഡന്റ് എന്ന് കൂടുതൽ കൂടുതൽ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

കോൺഗ്രസ്സിനെ ഒരു സെമി കേഡർ പാർട്ടിയാക്കി മാറ്റുമെന്നാണ് കെ പി സി സി പ്രസിഡന്റായി നോമിനേറ്റ് ചെയ്യപ്പെട്ട ശേഷം കെ. സുധാകരൻ ആദ്യം പറഞ്ഞത്. ആർക്കും എന്തും പറയാമെന്ന നിലയിൽ ഗ്രൂപ്പുവഴക്കുമായി തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ്സിനെ സംരക്ഷിക്കുന്ന അവതാരമായി കെ. സുധാകരനെ ചിലരെങ്കിലും കണ്ടു. എന്നാൽ പ്രസിഡന്റ് പദവിയിൽ എത്തി ഏറെ കാലം കഴിയുംമുമ്പ് കോൺഗ്രസ് കൂടുതൽ തകർച്ചയിലെത്തി എന്നതാണ് വസ്തുത.

താൻ തീരുമാനമെടുത്താൽ ബിജെപിയിലേക്ക് പോകുമെന്നും അതിന് ആരുടെയും ശുപാർശ തനിക്ക് വേണ്ടെന്നും ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും നെഹ്‌റു ആർഎസ്എസ്സുമായി സന്ധിചെയ്തിട്ടുണ്ടെന്നും മറ്റുമുള്ള ബോധപൂർവ്വമായ പ്രതികരണങ്ങൾ കാവി മനസ്സുള്ള ഒരാൾ തന്നെയാണ് കെപിസിസി പ്രസിഡന്റ് എന്ന് കൂടുതൽ കൂടുതൽ തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഉറച്ച വർഗീയ വിരുദ്ധ നിലപാട് കുഴിച്ചുമൂടുന്ന ഇത്തരം പ്രതികരണങ്ങൾക്ക് ആരും വിലക്ക് ഏർപ്പെടുത്തിയില്ല. എന്നാൽ മതനിരപേക്ഷതയും സാഹോദര്യവും തകർത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയിൽ ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന മോഡി ഭരണഘടനയ്ക്ക് ഭീഷണിയാണെന്നും മറ്റും 'ഇന്ത്യൻ മതനിരപേക്ഷതയും സംഘപരിവാറും' എന്ന വിഷയത്തിൽ ഒരു സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുന്നതിൽ നിന്നും ശശിതരൂറിനെ വിലക്കുകയാണുണ്ടായത്.

ഇത് കോൺഗ്രസ് അനുഭാവികളിൽ പോലും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ശശിതരൂറിനെ വിലക്കിയത് ബിജെപിയുടെ വർഗീയ ആശയങ്ങൾക്ക് വളമേകാനാണ് എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. വിലക്ക് ഒരു വ്യക്തിക്കെതിരെയല്ല എന്നതും വ്യക്തമാണ്. കെ പി സി സി അധ്യക്ഷനാവട്ടെ, ബിജെപിയുടെ അച്ചാരം വാങ്ങി ഹിന്ദുത്വ രാഷ്ട്രീയത്തെ പരസ്യമായി പിന്തുണക്കുന്നു. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മതനിരപേക്ഷ പാരമ്പര്യത്തിനെ മറികടന്നുള്ള രാഷ്ട്രീയവിലക്ക് യൂത്ത് കോൺഗ്രസ് സെമിനാർ റദ്ദാക്കുന്നതിന് കാരണമായി.

എന്നാൽ വിലക്ക് ലംഘിച്ച് ലോയേഴ്‌സ് കോൺഗ്രസ് സെമിനാറിൽ ശശി തരൂർ പങ്കെടുത്തു. വിലക്കിനെതിരെ എം.കെ. രാഘവനും കെ. മുരളീധരനും അടക്കം പലരും പ്രതികരിച്ചു. അത്തരം പ്രതികരണങ്ങൾക്ക് കെ പി സി സി പ്രസിഡന്റിന്റെ വിലക്കും വന്നിരിക്കുന്നു. പ്രസിഡന്റിന് എന്തുമാകാം. മറ്റുള്ളവർക്ക് യാതൊന്നും പറയാൻ പാടില്ല. ഒരു സെമി കേഡർ പാർട്ടിയുടെ ദാരുണാന്ത്യം!












Click it and Unblock the Notifications