കോൺഗ്രസിൽ തുറന്ന പോരുമായി നേതാക്കൾ, ഗ്രൂപ്പ് രാഷ്ട്രീയം അടിത്തറ തകർത്തു; തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം വലിയ പ്രതിസന്ധിയിലാണ് ഇപ്പോള്‍. സര്‍ക്കാര്‍ മന്ത്രിസഭ രൂപീകരിച്ച് അധികാരത്തിലേറിയിട്ടും കോണ്‍ഗ്രസിന് ഇതുവരെ തങ്ങളുടെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനായില്ല. രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവരുടേ പേര് ഉയര്‍ന്ന് കേള്‍ക്കുന്നെങ്കിലും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇതുവരെ ഒരു തീരുമാനവും എടുത്തില്ല.
ചെന്നിത്തല തുടരണമെന്ന വാദവിമായി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ രംഗത്തുണ്ട്. എന്നാല്‍ യുവ എംഎല്‍എമാരും എംപിമാരും സതീശനെ പിന്തുണയ്ക്കുന്നുണ്ട്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.

മാറ്റം അനിവാര്യം
സമസ്ത മേഖലകളിലും ഒരു മാറ്റം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. എല്ലാവരും ആഗ്രഹിക്കുന്നത് അതാണ്. പക്ഷേ പൂച്ചയ്ക്കാര് മണികെട്ടമമെന്നതാണ് പ്രശ്‌നം. അത് പറയാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തത് ഗ്രൂപ്പ് രാഷ്ട്രീയമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

അവസാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാവും
പാര്‍ട്ടിയോട് കൂറും പ്രതിബന്ധതയും വിധേയത്വമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെങ്കില്‍ കേരളത്തെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറുമെന്ന് രാജ്‌മോഹന്‍ ഉണ്ണുത്താന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം എല്ലാവര്‍ക്കും അറിയാം. ആ വികാരം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കാസര്‍കോട് മാധ്യമങ്ങളോട് വ്യക്തമാക്കി.

ആ വഴിക്ക് ചിന്തിക്കാം
ഇനി ഈ പാര്‍ട്ടി ഒരു കാരണവശാലും നന്നാവേണ്ട എന്ന താല്‍പര്യമുണ്ടെങ്കില്‍ പിന്നെ ആ വഴിക്ക് ചിന്തിക്കാം. ആരെങ്കിലും സത്യം തുറന്നു പറഞ്ഞില്ലെങ്കില്‍, എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നതിനെക്കുറിച്ച് ഒരു മുന്‍ ബോധ്യം നേതാക്കള്‍ക്കുണ്ടായില്ലെങ്കില്‍ ഈ പാര്‍ട്ടി ഇങ്ങനെ തന്നെ പോയാല്‍ എവിടെ ചെന്നവസാനിക്കുമെന്ന് ആര്‍ക്കും പറയാന്‍ പറ്റത്തില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

അങ്ങേയറ്റം അപകടം
പാര്‍ട്ടിയില്‍ നിന്നകന്ന വിഭാഗങ്ങളെ തിരിച്ചെത്തിക്കാന്‍ കെല്‍പ്പുള്ളയാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ അനിശ്ചിതത്വം ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അങ്ങേയറ്റം അപകടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാകും പ്രതിപക്ഷ നേതാവ്
അതേസമയം, ഇത്തവണത്തെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ രമേശ് ചെന്നിത്തലയ്ക്കാണ്. തിരുവനന്തപുരത്തെത്തിയ എഐസിസി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിന് ശേഷം ഇത് സംബന്ധിച്ച് താന്‍ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

കൂടുതല്‍ ചര്‍ച്ചകള്‍
സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ രണ്ട് തട്ടിലാണ്. ഉചിത തീരുമാനമെടുക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അന്തിമ തീരുമാനമെടുക്കും മുന്‍പ് എകെ ആന്റണി, കെസി വേണുഗോപാല്‍ എന്നിവരുടെ അഭിപ്രായം ദേശീയ നേതൃത്വം തേടിയേക്കും.












Click it and Unblock the Notifications